Friday, July 10, 2009

പറിച്ചുനടല്‍ ഗള്‍ഫ് മലയാള കവിതയില്‍

Wednesday, February 04, 2009

ഞാനെന്താ കൊച്ചുകുട്ട്യാ

രാവിലെ തിരക്കിട്ട്
ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍
വാപ്പ തുടങ്ങും:
നീയെന്തെങ്കിലും കഴിച്ചോ,
തല ഒന്നും കൂടി തോര്‍‍‌ത്തായിരുന്നില്ലേ,
നല്ല തണുപ്പുണ്ടല്ലോ
സ്വെറ്ററിടുന്നില്ലേ
തുടങ്ങി നൂറായിരം ചോദ്യം.

എനിക്ക് പത്തുമുപ്പത്തഞ്ച് വയസ്സായെന്നും
മൂന്ന് മക്കളുടെ തള്ളയായെന്നും
ഈ ചോദ്യങ്ങള്‍ക്കൊന്ന് ഉത്തരം
പറയാന്‍ പോലും സമയമില്ലാത്തത്ര
തിരക്കാണെന്നും
വാപ്പാക്കറിയാത്തപോലെ.

(ഒരു മാസത്തെ വിസിറ്റിന് ദുബായിലെത്തിയതാ വാപ്പ. എത്രവളര്‍‌ന്നാലും ആ സ്നേഹാകാശത്തിനു കീഴെ ഞാനെത്ര ചെറുതാണെന്ന തിരിച്ചറിവിനു മുമ്പില്‍ ഈ ബ്ലോഗിലെ നൂറാം പോസ്റ്റ്.)

Labels:

Thursday, October 30, 2008

ആ കോഴിക്കൂടൊന്നടക്കണംട്ടാ

ഒന്ന് രണ്ട് ദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോഴൊക്കെ ഉമ്മ സെല്ലമ്മായിയോട് വിളിച്ച് പറയാറുള്ള ഡയലോഗ്,ഇപ്പോള്‍ ഓര്‍ത്തതെന്താണന്നല്ലേ,ഞാനും കുട്ടികളെയും കൂട്ടി മൂന്ന് ദിവസത്തിന് വീട്ടിലൊന്നു പോകുകയാണ്.




ഈ വരുന്ന ശനിയാഴ്ച എന്റെ അനിയത്തിയുടെ കല്യാണമാണ്,അതിനിപ്പോഴാണോ വിളിക്കുന്നതെന്ന പരിഭവം പറയല്ലേ,രണ്ടാഴച മുമ്പേ രണ്ടുപേരെ വിട്ടതാ കല്യാണം വിളിക്കാന്‍,അവരിപ്പോഴും വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയാ...

എല്ലാവരും പറയുന്ന പോലെ പണ്ടത്തെ കല്യാണങ്ങളുടെ രസമൊന്നുമില്ല ഇപ്പോഴത്തെ കല്യാണങ്ങള്‍ക്ക് എന്നാലും ഒപ്പന കളിക്കണം,മൈലാഞ്ചി ഇടണം,ഒരു മാസത്തെ അവധിക്ക് കണ്ടു മുട്ടിയതിനേക്കാള്‍ കൂടുതല്‍ ബന്ധുക്കളെ ,പരിചയക്കാരെ ഒക്കെ കാണണം.


 ഉമ്മ പോയപ്പോ കണ്ണു നിറഞ്ഞിട്ടും കരയാതിരുന്ന ആ ആറുവയസ്സ്കാരിയുടെ മനോധൈര്യം എന്നും അവള്‍ക്കുണ്ടാകണേ എന്ന പ്രാര്‍‌ത്ഥന മാത്രം. പണ്ട് ഉമ്മാനെ കളിയാക്കി എതോ സിനിമാപ്പാട്ടിനെ അനുകരിച്ച് പാടാറുള്ള "ഉമ്മാടെ മക്കളൊക്കെ ഇപ്പോ ഒപ്പത്തിനൊപ്പമായി" എന്ന വരി യാഥാര്‍ത്ഥ്യമാകുന്ന സന്തോഷവും.

Labels:

Thursday, July 10, 2008

പെറുക്കി വെച്ച കല്ലുകള്‍

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചാപ്പ ഒരു ഡയറി കൊണ്ടു തന്നത്.കിട്ടിയ ഉടനെ എഴുതി തുടങ്ങി,ഡയറിക്കുറിപ്പോ എന്തിന് കഥയോ കവിതയോ പോലുമല്ലായിരുന്നു,ഒരു കഥാപ്രസംഗം. സുഹറായായിരുന്നു അതിലെ നായിക.പതിനേഴുകാരിയായ അവളെ ഗള്‍ഫുകാരന്‍ കല്യാണം കഴിക്കുന്നതും അവള്‍ക്കൊരു കുഞ്ഞുണ്ടാകുന്നതും സ്ത്രീധനബാക്കി ചോദിച്ച് അമ്മായിയമ്മയുടെ ശല്യപ്പെടുത്തല്‍ സഹിക്കവയ്യാതെ അവള്‍ ആത്മഹത്യ ചെയ്യുന്നതുമായിരുന്നു ഇതിവൃത്തം.ഇന്നായിരുന്നെങ്കില്‍ അവളെ ഞാന്‍ ഒരിക്കലും മരണത്തിലേക്കെത്തിക്കില്ലായിരുന്നു.

ഇതവതരിപ്പിച്ച് കേട്ട മിക്കവരും ആവശ്യത്തിനു പരിഹസിച്ചു.അതായിരുന്നു സ്വന്തം കൃതിക്ക് കിട്ടിയ ആദ്യത്തെ പ്രതികരണം.

പിന്നീടെപ്പോഴോ മനസ്സില്‍ വന്ന ചില വരികള്‍ എവിടേയും എഴുതിയിടാതെ പാടത്തും പറമ്പിലും മൂളി നടന്നു.

ഒമ്പതാം ക്ളാസ് മുതല്‍ ഡയറി എഴുതി തുടങ്ങിയെങ്കിലും ദിവസവും എന്തെങ്കിലും കുറിക്കുക എന്നത് ഒരുബാധ്യതയായി കൊണ്ടു നടക്കാനിഷ്ടമില്ലാത്തതിനാല്‍ നോട്ട് ബുക്കില്‍ എന്തെങ്കിലും തോന്നും പോലും കുറിക്കുക എന്നതായി ശീലം.അതിന് ഇപ്പോഴത്തെ കുട്ടികളൊക്കെ ജേര്‍‌ണല്‍ എന്നാണ് പറയുക എന്ന് പച്ചാന പറഞ്ഞാണ് അറിയുന്നത്.

കടമ്മനിട്ട പാടിയ പോലെ "ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോമോര്‍മ്മ ബാക്കിയെന്നും".

അതെ,എത്രയോര്‍ത്തിട്ടും ബാക്കിയാകുന്ന ചില ഓര്‍മ്മകളേയും ചിന്തകളേയും കുറിച്ചിടാനൊരിടം.
അതില്‍ കൈകുഞ്ഞായപ്പോള്‍ കേട്ട ഒരീണം തൊട്ട് കല്യാണത്തോടനുബന്ധിച്ച് പറിച്ചേറിയേണ്ടി വന്ന ചീരത്തോട്ടം വരെയുണ്ട്.

മനസ്സില്‍ തോന്നുന്ന പോലെ കൂട്ടി വെക്കുന്ന ഈ അക്ഷരക്കൂട്ടങ്ങള്‍ വെണ്ടും വിധം വായിച്ചെടുക്കുന്ന ഒരോ മനസ്സിനും നന്ദി.

ബ്ലോഗിന്റെ ഏറ്റവും വലിയ മേന്മ കമന്റുകള്‍ തന്നെയാണ്.പ്രോത്സാഹനങ്ങള്‍ക്കൊപ്പം ഒരു പക്ഷെ അതിലും കൂടുതല്‍ ആത്മാര്‍ത്ഥമായ വിലയിരുത്തലുകളും തിരിച്ചറിയലുകളും നല്‍കിയ diappapp, മിന്നാമിനുങ്ങ്, ഇഡ്ഡലിപ്രിയന്‍, കുട്ടന്‍ മേനോന്‍ ,‍രാധേയന്‍, ഇരിങ്ങല്‍ ,അപ്പു, മഹിമ, കരിപ്പാറ സുനില്‍ തുടങ്ങി എതിര്‍പ്പുകള്‍ തുറന്ന് പറഞ്ഞവര്‍ക്കൊരു പ്രത്യേക നന്ദി.

ബ്ലോഗിനെ കുറിച്ച് എന്റെ കാഴ്ചപ്പാട് പണ്ടൊരിക്കല്‍ പറഞ്ഞതാണ്.അതിന്റെ കുടെ ഈ കമന്റ് കൂടെ ചേര്‍ത്തു വെക്കുന്നു

Labels:

Friday, April 25, 2008

ഒരു കുഞ്ഞ്യേ കഥ !

ഒരു കപ്പല്‍‌യാത്രയിലായിരുന്നു ഞാന്‍. അങ്ങ് ദൂരെ തീരം ഒരു പൊട്ട് പോലെ കാണാം.

എന്റെ കൈ പിടിച്ച് ഒരാള്‍ ചോദിച്ചു, ഇനിയുള്ള ദൂരം നമുക്ക് ചാടി നീന്തിയാലോ.യാത്ര തുടങ്ങിയ ദിവസങ്ങളില്‍ തന്നെ പരിചയപ്പെട്ട മറ്റൊരു മുഖം. തയ്യാര്‍ എന്ന് മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. അവന്റെ കൂടെ ചാടിയാല്‍ നീ മറുതീരം കാണില്ലെന്ന മറ്റുള്ളവരുടെ വാക്കിന് ഞാന്‍ വില കൊടുത്തില്ല, രണ്ടും കല്‍‌പ്പിച്ച് ചാടി.

തിരമാലകളും ചുഴികളും അനേകം,കൈകോര്‍ത്ത് പിടിച്ച് തന്നെ നീന്തി.ഒരോ തീരത്ത് നിന്നും അടുത്ത തിരയില്‍ പിന്നേയും വെള്ളത്തിലേക്ക്. ഇപ്പോള്‍ പതിനൊന്നു വര്‍ഷമായി ദുബായ് തീരത്ത്.
ഇന്ന് ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം.

Labels:

Tuesday, April 15, 2008

അപൂര്‍ണ്ണമീ അക്ഷരാഞ്ജലി

ചില കാര്യങ്ങള്‍ അങ്ങനെയാണ്. മനസ്സില്‍ പലതിന്റേയും തിരയിളക്കം, എന്നാല്‍ പകര്‍ത്താന്‍ വാക്കുകള്‍ക്ക് ക്ഷാമം. അവയെ അനന്തം,അതീതം,അനശ്വരമെന്നൊക്കെ ഒരു സമാധാനത്തിന് വിശേക്ഷിപ്പിക്കാമെന്ന് മാത്രം.


ഉമ്മ(അമ്മ),ഓര്‍മ്മപ്പൂവിലെ ആദ്യത്തെയിതള്‍.എന്നാല്‍ എല്ലായിതളിലും ഒരു നിഴല്‍‌രേഖ പോലെ എപ്പോഴും നമ്മോടൊപ്പം.



അക്ഷരങ്ങളോടുള്ള പരിചയത്തിനും ഉമ്മയോളം പഴക്കം.കയ്യില്‍ കിട്ടുന്നതൊന്നും വായിക്കാതെ വിടരുതെന്ന് പഠിപ്പിച്ചതും മക്കളെ മടിയിലിരുത്തി കഥകള്‍ വായിച്ചു തന്ന ഉമ്മ. ഉമ്മയെഴുതുന്ന കത്തുകളനുകരിച്ച് വീട്ടിലെ ചുമരില്‍ വട്ടത്തില്‍ കുത്തിവരച്ച് വെല്ലിമ്മാക്ക്(വാപ്പയുടെ ഉമ്മ) കത്തെഴുതിയിരുന്ന ഞാനെന്ന മൂന്നു വയസ്സ്‌കാരി.



പതിനാറ് വര്‍ഷം മുമ്പൊരു വിഷുനാള്‍,വൈകീട്ട് ടി.വിയില്‍ മുകേഷഭിനയിച്ച ഒരു ടെലിഫിലിം. നിരപരാധിയായ ഒരാള്‍ കള്ളനാക്കപ്പെടുന്നതും പിന്നീട് രക്ഷപ്പെടുന്നതുമായിരുന്നു കഥ.ഇത് കണ്ട ശേഷം മക്കള്‍ നാലു പേരോടുമായി ഉമ്മ പറഞ്ഞു,ഏതു പ്രതിസന്ധിയിലും സത്യം കൈവെടിയരുതേ എന്ന്.



പിറ്റേന്ന് "വേഗം വരണേ" എന്നു പറഞ്ഞ് കോളേജിലേക്ക് എന്നെ യാത്രയയച്ച ഉമ്മ തിരിച്ചെതിരേല്‍ക്കാന്‍ ഉണ്ടായിരുന്നില്ല ഉമ്മറത്ത്.



പറയാന്‍ ബാക്കി വെച്ച കഥകള്‍ക്കും നുകര്‍ന്ന് മതിയാകാത്ത സ്നേഹാമൃതത്തിനും ഈ അക്ഷരാഞ്ജലി.

ഉമ്മയെ കുറിച്ച് ഇവിടേയും ഇവിടേയും.

Labels:

Saturday, March 01, 2008

നിത്യവും നിത്യവും നന്ദി ദൈവമേ..

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരമ്മ പെണ്‍കുഞ്ഞിനു വേണ്ടി ആഗ്രഹിച്ച് ആറ് ആണ്‍‌മക്കള്‍ക്ക് ശേഷം ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ പ്രസവത്തോടെ മരണപ്പെട്ടു.അന്ന് പിറന്ന കുഞ്ഞായിരുന്നു എന്റെ ഉമ്മ.

മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലെ എം.ഡിയുടെ സെക്രട്ടറി പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ജോലിക്ക് വന്നു.താല്‍ക്കാലിക സെക്രട്ടറി അവളേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടാകുമോ എന്ന് പേടിച്ച്.

ഹോസ്പിറ്റലിലെ ഫിലിപ്പിനോ അറ്റന്‍ഡര്‍ ഏറെ നേരം മോനെ കണ്ണെടുക്കാതെ നോക്കി നിന്നിട്ട് പറഞ്ഞു: "ഒരു വര്‍ഷമായി ഞാനെന്റെ നാലു മക്കളെ വിട്ടുപോന്നിട്ട്".

അതെ, മക്കളെയും കുടുംബത്തേയും പിരിഞ്ഞിരിക്കുന്നവര്‍ അനവധിയാണ് ചുറ്റിലും.

നാല്‍‌പത്തിഅഞ്ചു ദിവസത്തെ അവധിക്ക് ശേഷം മോനെ വിട്ടു പോകാന്‍ വിഷമം തോന്നിയപ്പോള്‍ ഇതൊക്കെയാണെന്റെ മനസ്സില്‍ വന്നത്.ട്രാഫിക്കിന്റെ ബഹളങ്ങളൊന്നുമില്ലതെ പത്ത് പതിനഞ്ച് മിനിട്ട് ഡ്രൈവ് മാത്രം ഓഫീസിലേക്ക്.പാല്‍ കൊടുക്കാനായി ഒരോ മൂന്ന് മണിക്കൂറിലും വീട്ടില്‍ വരികയും ചെയ്യാം.

നന്ദി ദൈവമേ,

ഒരിക്കല്‍ കൂടി വേദനയുടെ നൂല്‍‌പ്പാലത്തിലൂടെന്നെ കൈപിടിച്ചു കടത്തിയതിന്.

എന്റെ കുഞ്ഞിന്റെ പുഞ്ചിരിക്ക്..........

(തലേക്കെട്ടിന് കടപ്പാട്:ഹോസ്റ്റലില്‍ നിന്ന് കേട്ട് പഠിച്ച കൃസ്ത്യന്‍ പ്രാര്‍ത്ഥനാ ഗാനത്തിന്)

Labels: