Wednesday, December 01, 2010

പാക്കറ്റ് ജീവിതം

കുറച്ച് നാളുകള്‍ക്ക് മുമ്പ് എനിക്ക് വിശേഷപ്പെട്ടൊരു സമ്മാനം കിട്ടി.ഇക്കയുടെ ഓഫിസിലെ ഇന്തോനേഷ്യന്‍ സഹപ്രവര്‍ത്തകന്‍ നാട്ടില്‍ നിന്ന് കൊണ്ടു വന്ന ഒരു കോല്പ്പുളി.തരിതരിയായി പകുതി പഴുത്ത പുളി ഞങ്ങളെല്ലാവരും കൂടെ പങ്കിട്ട് കഴിച്ചു.

കരൂപ്പാടത്തെ വീട്ടുപറമ്പില്‍ വടക്കെ അതിരിലെ വേലിയോട് ചേര്‍ന്നായിരുന്നു കുടപ്പുളിമരവും കോല്‍‌പ്പുളി മരവും.ഇത് കൂടാതെ പറമ്പിന്റെ മധ്യഭാഗത്തായി തൊഴുത്തിനരികെ ഒരു ഇരുമ്പന്‍പുളി മരവും കിഴക്കെ അതിരില്‍ പാടത്തെക്ക് ചാഞ്ഞ് മറ്റൊരു കോല്പ്പുളി മരവും.

പറമ്പും മുറ്റവും ഒരെ പോലെ വെള്ളം നിറയുന്ന മഴക്കാലത്തായിരുന്നു കുടപ്പുളികള്‍ പാകമായിരുന്നത്.വളംകടി വകവെക്കാതെ ചെളിവെള്ളത്തില്‍ നടന്ന് പുളിപെറുക്കാനിറങ്ങിയിരുന്നത് അതിനകത്തുള്ള കാമ്പ് കഴിക്കാനുള്ള പൂതി കൊണ്ടായിരുന്നു.എന്താണെന്നറിയില്ല അധികകാലം കഴിയും മുമ്പേ ഒന്നാകെയുണങ്ങി കൊടപ്പുളിമരം മരിച്ചു.

വേനലവധിയുടെ സമയത്താണ് കോല്‍‌പ്പുളി പാകമാവുക.പുളി കുലുക്കിയിട്ട് തൊലി കളഞ്ഞ് വെയിലത്തിട്ടുണക്കി കുരു മാറ്റി ഉപ്പിട്ടിടിച്ച് മണ്‍കലങ്ങളില്‍ സൂക്ഷിച്ച് വെക്കും.പുളിങ്കുരു ചുട്ടും വറുത്തും കഴിക്കുന്നതിനു പുറമേ അരിയും തേങ്ങയും ശര്‍ക്കരയും കൂട്ടി ഉണ്ടാക്കുന്ന ഉണ്ടയെന്ന നാലുമണിപ്പലഹാരവും.അനുസരണക്കേടിനു തെളിവായി കയ്യിലും കാലിലും പുളിവാരലിന്റെ ചുവന്ന പാടുകള്‍.

പുളിയിലകള്‍ക്ക് നാട്ടുമരുന്നിലും ചെറുതല്ലാത്ത സ്ഥാനം.വീടിന്റെ തെക്ക് വശത്ത് പുളിമരം വേണമെന്ന് വാസ്തു.
കോല്പ്പുളിമരം കായ്ച്ചു നിന്നിരുന്ന ഒരു വേനല്‍ക്കാലത്തായിരുന്നു ഉമ്മയുടെ മരണം.മരണമറിഞ്ഞ് വന്നവരെല്ലാം തിരിച്ച് പോയത് വേണ്ടത്ര പുളിയും കൊണ്ടായിരുന്നു.അതിനടുത്ത കൊല്ലം പുളി കായ്ച്ചില്ല.അതിനടുത്ത കൊല്ലമായപ്പൊഴേക്കും ആ മരവും ഉണങ്ങിപ്പോയി.

അയല്‍ക്കാരുടേയും ബന്ധുവീടുകളിലും ആവശ്യത്തിനു പുളി മരങ്ങളുണ്ടായിരുന്നത് കൊണ്ട് വീട്ടിലെയാവശ്യത്തിനുള്ള പുളിക്കൊരു ക്ഷാമവും നേരിട്ടിരുന്നില്ല. ഇവിടെ ഉപയോഗിക്കാനുള്ള പുളിയും നാട്ടില്‍ നിന്നാണ് കൊണ്ടു വന്നിരുന്നത്.

കഴിഞ്ഞ കൊല്ലം മുതല്‍ പുളി വേണമെന്ന് പറഞ്ഞാല്‍ പലപ്പോഴും കിട്ടുന്നത് കൊയമ്പത്തൂര്‍ നിന്ന് പാക്ക് ചെയ്ത് കുരു മാറ്റാത്ത പുളി.നാട്ടിലെവിടേയും പുളി കിട്ടാനില്ലെന്ന്. പുളിയിലകള്‍ വീണ് മുറ്റവും പറമ്പും വൃത്തിക്കേടാവുന്ന കാരണം പറഞ്ഞ് അടുത്ത വീട്ടിലെ പുളി പോലും മുറിച്ചത്രെ.
ഇനിയിപ്പോ വിട്ടിലെ മീങ്കറിക്കിത്തിരി പുളിയിടാന്‍ ലുലുവില്‍ നിന്ന് ശ്രീലങ്കന്‍ പാക്കറ്റ് പുളി തന്നെ വാങ്ങണം ,അല്ലെങ്കില്‍ ഇന്‍ഡോനേഹ്സ്യക്കാരന്റെ അടുത്ത അവധിക്കാലം തീരണം.

ഇക്കണക്കിനു പോയാല്‍ ശ്വാസവായു നിറച്ച് സിലിണ്ടറുകള്‍ വീട്ടുമുറ്റത്തെത്തുന്ന പി.കെ.പാറക്കടവിന്റെ ഭാവന യാഥാര്‍ത്ഥ്യമാകാന്‍ അധികകാലം വേണ്ട എന്നു തോന്നുന്നു.

34 അഭിപ്രായങ്ങള്‍:

ഇസാദ്‌ said...

:)

ഏ.ആര്‍. നജീം said...

ഇതെന്തൊരു മറിമായമെന്നറിയില്ല പുളി തിന്നുന്നത് കണ്ടാല്‍ വായില്‍ വെള്ളം നിറയുക സ്വാഭാവികം ദെ ഇപ്പൊ പുളിക്കഥകള്‍ കേട്ടപ്പോഴും വായില്‍ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം ഉണ്ട് ..

ചേച്ചിപ്പെണ്ണ് said...

വാളന്‍ പുളി എന്നാണ് പറയുക രെഹന ഇവിടെ ഒക്കെ ..
വാള് പോലെ ഞെളിഞ്ഞു നിക്കുന്നത് കൊണ്ടാവണം ..
പിന്നെ എന്റെ വീട്ടിലും തെക്ക് വശത്ത് ആയി ഉണ്ടായിരുന്നു ...
അതുണങ്ങി പോയി കഴിഞ്ഞായിരുന്നു ഡാഡിയുടെ മരണം ..
കൊടം പുളി കഴിഞ്ഞ കൊല്ലം വയോജന ക്ലാസ്സിലെ കൂട്ടുകാരി കൊണ്ടേ തന്നു ...
ഒക്കൊല്ലം ഞായറാഴ്ച ഒരു കൂട്ടുകാരി അമ്മയുടെ അടുത്ത് പോയി വന്ന വരവിനു കൊണ്ടുവന്നു ..
ഇവിടെ കിലോക്ക് 150 രൂപ ആണു ..

faisu madeena said...

puli puranam ...kollaam ..

ആത്മ said...

നല്ല ഓര്‍മ്മക്കുറിപ്പ്!
അമ്മായിയുടെ എഴുത്തിന് ഒരു പ്രത്യേക ശൈലിയുണ്ട്..

കാവലാന്‍ said...

ഒരു പുളിമരം ഒരിക്കല്‍ കായ്ചാല്‍ ഒരായിരം കുരുവെങ്കിലും ഉണ്ടാവും.
എടവപ്പാതിക്ക് വെറുതേ മുളയ്ക്കുന്നതില്‍ മുക്കാലും പുളിങ്കുരുക്കളായിരിക്കും
എന്നിട്ടും മലയാളിയുടെ പറമ്പില്‍ നിന്നും പുളിമരങ്ങള്‍ അപ്രത്യക്ഷമാകുന്നു.
പുളിമരം മാത്രമല്ല വേറെയും ഒരു പാടുമരങ്ങള്‍,റബര്‍ വിറ്റ കാശുണ്ടെങ്കില്‍ നമുക്ക് പുളി ഇറക്കുമതി ചെയ്യാം.

ഒഴാക്കന്‍. said...

പാക്കറ്റില്‍ വരുന്നതില്‍ കൊള്ളാവുന്നത് ചാരായം മാത്രാ ചേച്ചി ബാക്കി ഒക്കെ വ്യാജനാ

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നമ്മുടെ പണ്ടത്തെ തൊടിയിലെ കുടപ്പൂളി മരങ്ങൾക്കെല്ലാം ഈ പായ്ക്കറ്റുകൾ കൊണ്ടുവന്ന് ഒരു അന്ത്യോപചാരം അർപ്പിക്കാം ..അല്ലേ
നന്നായി കേട്ടൊ ഈ ഓർമ്മ.

ശ്രീനാഥന്‍ said...

നല്ല പുളി വിവരണം, പാക്കറ്റു ജീവിതമാകുമ്പോൾ മുന്തിരി മാത്രമല്ല, പുളിയും പുളിക്കുമല്ലേ?

keraladasanunni said...

പുളി മരത്തിന്‍റെ വിറക് കത്തിച്ചാല്‍ ചൂട് കൂടുതലാണത്രേ. മരപ്പണിക്ക് പറ്റില്ലെങ്കിലും ഈ കാരണത്താല്‍ ധാരാളം പുളിമരങ്ങള്‍ മുറിക്കപ്പെടുന്നുണ്ട്. പോസ്റ്റ് ഇഷ്ടപ്പെട്ടു.

കാക്കര kaakkara said...

ഓർമ്മക്കുറിപ്പ്‌ ഇഷ്ടായി...

പരിഹാരമെന്ത്‌? എനിക്ക്‌ പറയാനുള്ളത്‌...

തമിഴ്നാട്ടിൽ ഹൈവേയുടെ അതിരുകളിൽ പുളിമരം വെച്ച്‌ പിടിപ്പിക്കുന്നു, മലയാളിയോ അക്കേഷ്യയും കാറ്റാടി മരവും... മുറ്റം പുല്ല്‌ പിടിപ്പിച്ചോ കോൺക്രീറ്റ്‌ ചെയ്തോ ആർഭാടം കാണിക്കുന്ന മലയാളി ഒരു മരമോ പച്ചക്കറിയോ നടുകയില്ല...

ഒരേക്കറിൽ പുളിമരം നടുന്നതിലും ലാഭകരം റബർ നടുന്നത്‌ തന്നെയാണ്‌... പുളികഥ പറഞ്ഞാൽ കർക്ഷകരുടെ കുട്ടികളുടെ പട്ടിണി മാറില്ലല്ലോ... അതിനാൽ കർക്ഷകർ പുളിയുണ്ടാക്കാൻ കാത്തിരിക്കേണ്ട...

സാമ്പത്തികമായി മറ്റ്‌ വരുമാനമുള്ളവരെങ്ങിലും സ്വന്തം പുരയിടത്തിൽ പുളിയും മാവും പ്ലാവും കശുമാവും എല്ലാം വളർത്തുക... സർക്കാർ വക സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കുക... അഞ്ചോ പത്തോ ഏക്കറിൽ ഒരു സിവിൽ സ്റ്റേഷൻ പണിയും... ബാക്കി സ്ഥലം പുല്ല്‌ പിടിച്ച്‌ കിടക്കും... എന്താ ഇവിടെയൊന്നും പുളി വളരില്ലേ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല ഓര്‍മ്മ കുറിപ്പ്

kARNOr(കാര്‍ന്നോര്) said...

ഞങ്ങടെ വായിൽ വെള്ളം നിറച്ചപ്പോൾ സമാധാനമായല്ലോ അല്ലേ?

ente lokam said...

ഞങ്ങളും വാളന്‍ പുളി എന്നാ പറയുക...ഉണങ്ങാന്‍
വെച്ചിരിക്കുന്ന പുളി ചൂണ്ടി എടുത്തു ഞങ്ങള് കുട്ടികള്‍
അന്നു ഒറ്റ ഓട്ടം നേരെ തോട്ടിലേക്ക്..പിന്നെ അവിടെ മടുക്കുവോളം
കൂട്ടുകാരോടൊപ്പം കുളി..എന്‍റെ കുട്ടികള്‍ക്ക് പക്ഷെ വെള്ളം കണ്ടാല്‍ പേടി.
അമ്മ പറയും വേണ്ട പനി പിടിക്കും...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാളന്‍പുളി മുഴുവന്‍ പഴുക്കുനതിനു മുമ്പ്‌ - കുമ്പഴം എന്നു വിളിക്കുന്ന ഒരു അവസ്ഥ ഉണ്ട്‌
അതു കൊച്ചിലെ തിന്നുമായിരുന്നു.
ഇപ്പോഴും തിന്നണം എന്നുണ്ട്‌ പക്ഷെ പലു പുളി കാരനം സാധിക്കില്ല

ആ കാലത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദി :)

വല്യമ്മായി said...

ഇസാദ്,നജീം നന്ദി.

ചെച്ചിപ്പെണ്ണ്,കുന്ദംകുളം കഴിഞ്ഞ് വടക്കോട്ട് പുളിങ്ങ എന്നാണ് പറയുക,അവിടെയൊക്കെ മീനിലും വാളന്‍പുളിയാണ് ചേര്‍ക്കുക.
ഫൈസു,ആത്മേച്ചി,കാവലാന്‍,ഒഴാക്കന്‍,ബിലാത്തിപട്ടണം,ശ്രീനാഥന്‍,കേരളദാസനുണ്ണി നന്ദി.

കാക്കര,ഞാന്‍ ഇടക്കിടെ സ്വയം ചോദിക്കുന ചോദ്യങ്ങളാണിതൊക്കെ,ഇന്നലെ മധ്യവെനല്‍ എന്ന സിനിമ കണ്ടു,അതിലൊരു ദയലോഗ് ഉണ്ട്മണ്ണിനെ മറന്നുള്ള കളി നാശത്തിലെക്കാണെന്ന്.

റിയാസ്,കാര്‍ന്നോര്‍,എന്റെ ലോകം നന്ദി.

ഇന്‍ഡ്യ ഹെറിറ്റേജ്,ഏതാണ്ട് അതെപാകത്തിലുള്ളതാ സമ്മാനം കിട്ടിയതും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇത് വല്യമ്മായിയുടെ കുരുട്ടു ബുദ്ധിയില്‍ വിരിഞ്ഞ പോസ്റ്റ്‌ ആണ് എന്ന് ഉറപ്പ്!
പുളിയോ പുളിമരമോ ഒന്നുമല്ല ഇവിടെ വിഷയം . ഇത് വായിക്കുന്ന പാവങ്ങളുടെ വായില്‍ സുനാമിയടിപ്പിച്ചു അത് കണ്ടു ചിരിക്കുക.അത്ര തന്നെ.
ഇത്രക്ക്‌ വേണ്ടായിരുന്നു..പുളിപുരാണം.

സിദ്ധീക്ക.. said...

പുളിപുരാണം നന്നായി വല്യമ്മായീ...വീണ്ടും കാണാം..ഞാനും തൃശൂര്‍ കുന്നംകുളം അടുത്ത് തന്നെ..

പള്ളിക്കരയില്‍ said...

പുളിപുരാണം നന്നായി.. തണൽ മരങ്ങളായി അക്കേഷ്യ പിടിപ്പിക്കുന്നതിനു പകരം പുളിമരം നട്ടുവളർത്തുന്നത് നന്നായിരിക്കുമെന്ന കാക്കരയുടേ അഭിപ്രായം ശ്രദ്ധേയം.

krishnakumar513 said...

പുളിപുരാണം ഇഷ്ട്ടപ്പെട്ടു.പിന്നെ കാക്കരയുടെ കമന്റിനു താഴെ എന്റെ വകയായും ഒരൊപ്പ്

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

Manoraj said...

ഞാന്‍ ആദ്യമായാണ് ഇവിടെ വരുന്നതെന്ന് തോന്നുന്നു. പുളിപുരാണം ഏതായാലും ഇഷ്ടമായി.

sjvsha said...

Ella ormakurippukalum than paramarshikkunnund.......But onnu mathram illa .....
do u remember me????

F A R I Z said...

ആകാശത്തി ലിരുന്ന്.താഴേക്കു നോക്കിക്കാനുമ്പോള്‍, തോന്നുന്ന വികാരം,നാം പറയുന്ന കാര്യങ്ങളില്‍, നാം ഉള്‍പ്പെടുന്നില്ല എന്ന സ്വയം തോന്നല്‍. ഇതാണ് ഇന്നത്തെ, അല്ല എന്നത്തെയും മലയാളി മുഖം.

എല്ലാറ്റിനും നമുക്ക് മറ്റുള്ളവരില്‍ കുറ്റം കാണാം. പോരൈമ കാണാം.എന്തിനും കഴിവ് തന്നി
ട്ടുള്ള ദൈവ സൃഷ്ടിതന്നെയാണ് നാമോരോരുത്തരും.

നാം പ്രവര്‍ത്തിക്കാന്‍ മടിക്കുന്നതില്‍ നമുക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ അവകാശമില്ലാതാകുന്നു.
പുളി മാത്രമല്ല. സമീപ കാലത്ത് തന്നെ ഭക്ഷണ സാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയിലേക്കാണ്
ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്.

വയലും, തെങ്ങും ,പ്ലാവും, കവുങ്ങും.
കാടും മലയും വെട്ടി നിരപ്പാക്കി കൊണ്ഗ്രീറ്റ്‌ സൌദങ്ങള്‍ പണിത് കൊണ്ടേയിരിക്കുന്നു.
ആര്‍ഭാടവും, അഹങ്കാരവും, ഹുങ്കും, വരുത്തിവെക്കുന്ന വിന മനുഷ്യന്റെ അന്നം മുട്ടിക്കുന്ന,
നിത്യ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥ
വിദൂരമല്ല.

പണം ചുരുട്ടി വിഴുങ്ങി വിശപ്പടക്കാനാവില്ലാലോ?

വല്യമ്മായിയുടെ പുളിക്കഥ വായിച്ചപ്പോള്‍ തോന്നിയ വികാരം എഴുതിപോയതാണ്.
നന്നായി എഴുതുന്നു.പുളി മാഹാത്മ്യതിലോതുങ്ങാതെ,ഇന്നത്തെ തലമുറയിലെ
സാമൂഹ്യ അസ്വാസ്ഥ്യങ്ങലിലേക്ക് വിരല്‍ ചൂണ്ടുന്ന
നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

ആശംസകളോടെ,
----ഫാരിസ്‌

vasanthalathika said...

പുളിപുരാണം വായില്‍ കപ്പലോടിക്കാന്‍ വെള്ളം നിറച്ചു.പുളിയ്ക്കു ബാല്ല്യത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ചൂടും ചൂരുമുന്ടു.
നന്നായി ഉപ്പിട്ട് ഇടിച്ചു വെളിച്ചെണ്ണ പുരട്ടി വെയിലത്തുണക്കിയ പുളിയുന്ട, പഴുത്തു അടര്‍ന്നു വീണ മധുരപ്പുളി,പിഞ്ചിലെ പൊട്ടിച്ചു ഉപ്പും മുളകും ചേര്‍ത്ത് ചതച്ച പുളി,ഉള്ളിയും ഉണക്കമുളക് ചുട്ടതും ഉപ്പും ചേര്‍ത്ത് ഇടിച്ച പുളിച്ചംമന്തി ......ഇനി വയ്യ..വെള്ളച്ചാട്ടം നിലയ്ക്കാതാവും..
പുളിമരം കേരളത്തില്‍ വംശനാശം വരുന്ന മരങ്ങളില്‍ ഒന്നെന്നു കൂടി പറഞ്ഞോട്ടെ...

vasanthalathika said...

പിന്നെ...പുളിയുമായി ബന്ധപ്പെട്ട കുറെ കാര്യമുണ്ട്..വിശ്വാസവും..പായസമുന്റാക്കാന്‍ പുളിവിറകുതന്നെ വേണം. നെട്ടന്റെ കുറിയ്ക്കു പായസം പുളിയിലയിലാണ് വിളമ്പുക..അങ്ങനെ അങ്ങനെ..

Biju George said...

'കോല്‍പ്പുളി' എന്ന് കേള്‍ക്കുമ്പോള്‍ തമിഴ്‌ നാട്ടിലെ പാതയോരങ്ങള്‍ ആണ് ഇപ്പോള്‍ ഓര്‍മ വരിക. നാട്ടില്‍ ആ മരം അപൂര്‍വ്വമാണ്. എഴുത്ത് വളരെ അധികം ഇഷ്ട്ടായി...

Arunkumar Pookkom said...

Puliye pattiyulla nostalgic memmery vayichappol natu vittupoyavarot thelloru sankatam thonni.

navarang said...

nannayittundu :)

jayarajmurukkumpuzha said...

aashamsakal......

P.R said...

Valyammayii...
OFF Topic aanu tto.. :)

Did you know abt this? when u get time just go to this link below and check...


http://ariverofstones.blogspot.com/p/join-us.html


I am now hooked!
I know you will enjoy this.. :)

The time is over it seems, but we can keep writing and posting...

(ii Keyman-nu enthu pati avo, work cheyyunnilla...)

..naj said...

ഹൈക്കു വഴി വന്നു.
നന്നായിരിക്കുന്നു.

visit

www.islamihaiku.blogspot.com

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മുമ്പ് വായിച്ച് കമന്റിയിരുന്നു.
ഇപ്പോഴാണീ "വല്യമ്മായിയെ" മനസിലായത്...

"കരൂപ്പാടത്തെ വീട്ടുപറമ്പില്‍ വടക്കെ അതിരിലെ വേലിയോട് ചേര്‍ന്നായിരുന്നു കുടപ്പുളിമരവും കോല്‍‌പ്പുളി മരവും.ഇത് കൂടാതെ പറമ്പിന്റെ മധ്യഭാഗത്തായി തൊഴുത്തിനരികെ ഒരു ഇരുമ്പന്‍പുളി മരവും കിഴക്കെ അതിരില്‍ പാടത്തെക്ക് ചാഞ്ഞ് മറ്റൊരു കോല്പ്പുളി മരവും."

ഈ മരത്തിലെ പുളികളൊക്കെ ചെറുപ്പത്തില്‍ ഞാനും തിന്നിട്ടുണ്ട്‌

"കോല്പ്പുളിമരം കായ്ച്ചു നിന്നിരുന്ന ഒരു വേനല്‍ക്കാലത്തായിരുന്നു ഉമ്മയുടെ മരണം"

ആ ദിവസം ഇപ്പോഴുമെന്റെ മനസ്സിലുണ്ട്.