Wednesday, December 01, 2010

പാക്കറ്റ് ജീവിതം

കുറച്ച് നാളുകള്‍ക്ക് മുമ്പ് എനിക്ക് വിശേഷപ്പെട്ടൊരു സമ്മാനം കിട്ടി.ഇക്കയുടെ ഓഫിസിലെ ഇന്തോനേഷ്യന്‍ സഹപ്രവര്‍ത്തകന്‍ നാട്ടില്‍ നിന്ന് കൊണ്ടു വന്ന ഒരു കോല്പ്പുളി.തരിതരിയായി പകുതി പഴുത്ത പുളി ഞങ്ങളെല്ലാവരും കൂടെ പങ്കിട്ട് കഴിച്ചു.

കരൂപ്പാടത്തെ വീട്ടുപറമ്പില്‍ വടക്കെ അതിരിലെ വേലിയോട് ചേര്‍ന്നായിരുന്നു കുടപ്പുളിമരവും കോല്‍‌പ്പുളി മരവും.ഇത് കൂടാതെ പറമ്പിന്റെ മധ്യഭാഗത്തായി തൊഴുത്തിനരികെ ഒരു ഇരുമ്പന്‍പുളി മരവും കിഴക്കെ അതിരില്‍ പാടത്തെക്ക് ചാഞ്ഞ് മറ്റൊരു കോല്പ്പുളി മരവും.

പറമ്പും മുറ്റവും ഒരെ പോലെ വെള്ളം നിറയുന്ന മഴക്കാലത്തായിരുന്നു കുടപ്പുളികള്‍ പാകമായിരുന്നത്.വളംകടി വകവെക്കാതെ ചെളിവെള്ളത്തില്‍ നടന്ന് പുളിപെറുക്കാനിറങ്ങിയിരുന്നത് അതിനകത്തുള്ള കാമ്പ് കഴിക്കാനുള്ള പൂതി കൊണ്ടായിരുന്നു.എന്താണെന്നറിയില്ല അധികകാലം കഴിയും മുമ്പേ ഒന്നാകെയുണങ്ങി കൊടപ്പുളിമരം മരിച്ചു.

വേനലവധിയുടെ സമയത്താണ് കോല്‍‌പ്പുളി പാകമാവുക.പുളി കുലുക്കിയിട്ട് തൊലി കളഞ്ഞ് വെയിലത്തിട്ടുണക്കി കുരു മാറ്റി ഉപ്പിട്ടിടിച്ച് മണ്‍കലങ്ങളില്‍ സൂക്ഷിച്ച് വെക്കും.പുളിങ്കുരു ചുട്ടും വറുത്തും കഴിക്കുന്നതിനു പുറമേ അരിയും തേങ്ങയും ശര്‍ക്കരയും കൂട്ടി ഉണ്ടാക്കുന്ന ഉണ്ടയെന്ന നാലുമണിപ്പലഹാരവും.അനുസരണക്കേടിനു തെളിവായി കയ്യിലും കാലിലും പുളിവാരലിന്റെ ചുവന്ന പാടുകള്‍.

പുളിയിലകള്‍ക്ക് നാട്ടുമരുന്നിലും ചെറുതല്ലാത്ത സ്ഥാനം.വീടിന്റെ തെക്ക് വശത്ത് പുളിമരം വേണമെന്ന് വാസ്തു.
കോല്പ്പുളിമരം കായ്ച്ചു നിന്നിരുന്ന ഒരു വേനല്‍ക്കാലത്തായിരുന്നു ഉമ്മയുടെ മരണം.മരണമറിഞ്ഞ് വന്നവരെല്ലാം തിരിച്ച് പോയത് വേണ്ടത്ര പുളിയും കൊണ്ടായിരുന്നു.അതിനടുത്ത കൊല്ലം പുളി കായ്ച്ചില്ല.അതിനടുത്ത കൊല്ലമായപ്പൊഴേക്കും ആ മരവും ഉണങ്ങിപ്പോയി.

അയല്‍ക്കാരുടേയും ബന്ധുവീടുകളിലും ആവശ്യത്തിനു പുളി മരങ്ങളുണ്ടായിരുന്നത് കൊണ്ട് വീട്ടിലെയാവശ്യത്തിനുള്ള പുളിക്കൊരു ക്ഷാമവും നേരിട്ടിരുന്നില്ല. ഇവിടെ ഉപയോഗിക്കാനുള്ള പുളിയും നാട്ടില്‍ നിന്നാണ് കൊണ്ടു വന്നിരുന്നത്.

കഴിഞ്ഞ കൊല്ലം മുതല്‍ പുളി വേണമെന്ന് പറഞ്ഞാല്‍ പലപ്പോഴും കിട്ടുന്നത് കൊയമ്പത്തൂര്‍ നിന്ന് പാക്ക് ചെയ്ത് കുരു മാറ്റാത്ത പുളി.നാട്ടിലെവിടേയും പുളി കിട്ടാനില്ലെന്ന്. പുളിയിലകള്‍ വീണ് മുറ്റവും പറമ്പും വൃത്തിക്കേടാവുന്ന കാരണം പറഞ്ഞ് അടുത്ത വീട്ടിലെ പുളി പോലും മുറിച്ചത്രെ.
ഇനിയിപ്പോ വിട്ടിലെ മീങ്കറിക്കിത്തിരി പുളിയിടാന്‍ ലുലുവില്‍ നിന്ന് ശ്രീലങ്കന്‍ പാക്കറ്റ് പുളി തന്നെ വാങ്ങണം ,അല്ലെങ്കില്‍ ഇന്‍ഡോനേഹ്സ്യക്കാരന്റെ അടുത്ത അവധിക്കാലം തീരണം.

ഇക്കണക്കിനു പോയാല്‍ ശ്വാസവായു നിറച്ച് സിലിണ്ടറുകള്‍ വീട്ടുമുറ്റത്തെത്തുന്ന പി.കെ.പാറക്കടവിന്റെ ഭാവന യാഥാര്‍ത്ഥ്യമാകാന്‍ അധികകാലം വേണ്ട എന്നു തോന്നുന്നു.

Labels:

Tuesday, November 09, 2010

എബ്രഹാം ചേട്ടന്‍-കരൂപ്പാടത്തിന്റെ കഥാകാരന്‍.

നാട്ടു വര്‍ത്തമാനവും പറഞ്ഞ് മണ്ണിനെ വേദനിപ്പിക്കാതെ രണ്ട് കിള കിളച്ചും കൈക്കോട്ടിന്റെ പിടി മുറുക്കിയും വെട്ടുകത്തി മൂര്‍ച്ച കൂട്ടിയും എങ്ങനെയെങ്കിലുമൊക്കെ നേരം അഞ്ചരയാക്കിയിരുന്ന കരൂപ്പാടത്തെ പറമ്പ് പണിക്കാര്‍ക്കിടയിലേക്ക് എബ്രഹാം ചേട്ടന്‍ കടന്ന് വന്നതെന്നാണെന്ന് ഓര്‍മ്മയില്ല.സ്വന്തം കൈക്കോട്ടും വെട്ടുകത്തിയുമായി സമയത്തിന് പണിക്ക് കയറുന്ന എബ്രാഹം ചേട്ടന്‍ കിളച്ച സ്ഥലം ഒറ്റ നോട്ടത്തില്‍ വേറിട്ടറിയാന്‍ പറ്റുനത്ര മനോഹരമായിരിക്കും .പണിക്കിടയില്‍ ഉറക്കെ ചൊല്ലിയിരുന്ന പദ്യങ്ങളും ഇടവെളകളില്‍ പറഞ്ഞിരുന്ന ബൈബിള്‍ കഥകളുമാണ് കുട്ടികളായ ഞങ്ങളെ എബ്രഹാം ചെട്ടന്റെ കൂട്ടുകാരാക്കിയത്.മറ്റ് പണിക്കാരേല്ലാം പണി കഴിഞ്ഞ് അങ്ങാടിയിലെ ഷാപ്പിലേക്ക് നടക്കുമ്പോള്‍ എബ്രഹാം ചെട്ടന്‍ നേരെ വീട്ടിലെക്ക്,മൂപ്പര്‍ക്കുള്ള രണ്ട് കുപ്പി ചേടത്തി വീട്ടില്‍ വാങ്ങി വെച്ചിരിക്കും.

പണിയില്ലാതിരുന്ന ദിവസം ഒരു സഞ്ചിയില്‍ അച്ചടിമണം മാറാത്ത പുസ്തകങ്ങളുമായി എബ്രഹാം ചേട്ടന്‍ വന്നപ്പോഴാണ് കഥ പറയാന്‍ മാത്രമല്ല കഥ മെനയാനും മൂപ്പര്‍ക്ക് പറ്റുമെന്ന് മനസ്സിലായത്.അവിടത്തെ കൃസ്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീധന സമ്പ്രദായത്തേയും താഴേക്കിടയിലുള്ളവരുടെ മദ്യപാനത്തേയും പ്രതിപാദ്യമാക്കിയിട്ടുള്ളതായിരുന്നു കഥകളിലധികവും.കഥകളൊക്കെ മറന്ന് പോയെങ്കിലും പുസ്തകത്തിന്റെ ആമുഖത്തില്‍ കരുവന്നൂര്‍ പുഴയ്ക്കും ചിറയ്ക്കല്‍ തോടിനുമിടയില്‍ ഇന്നും പച്ചപ്പില്‍ കുളിച്ച് നില്‍ക്കുന്ന കരൂപ്പാടത്തെ റ്റൈഗ്രിസിനും യൂഫ്രട്ടീസിനുമിടയ്ക്കുള്ള മെസൊപ്പോട്ടോമിയയോട് ഉപമിച്ച് എബ്രഹാം ചേട്ടന്‍ എഴുതിയത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.

കരുവന്നൂര്‍‌ പുഴയുടെ കരയിലായിരുന്നു അവരുടെ വീട്,അത് കൊണ്ട് തന്നെ പണിയില്ലാത്ത സമയത്തൊക്കെ പുഴയായിരുന്നു ഏബ്രഹാം ചേട്ടന്റെ കഥകളുടേയും പാട്ടുകളുടേയും തത്വചിന്തകളുടെയും കേള്‍‌വിക്കാരി.

കാലം മാറി,പണിക്കാരും തെങ്ങ് കയറ്റക്കാരും പലരും ഓര്‍മ്മയായി. മണ്ഡരി ബാധിച്ച തെങ്ങിന്‍ പറമ്പുകളില്‍ കിളയ്ക്കാന്‍ ആളുകളുമില്ല,പല പറമ്പുകളുമിപ്പോ പാമ്പിന്‍ കാവുകളേക്കാള്‍ പുല്ല് നിറഞ്ഞു.

ചേട്ടനെ കണ്ട് സംസാരിച്ച് മൂപ്പരുടെ കഥകളെ കുറിച്ചൊക്കെ ബ്ലോഗിലെഴുതണം എന്ന ആശയോടെ തന്നെയാണ് നാട്ടില്‍ പോയത്.ഇടക്കിടെ വരുന്ന ഓര്‍മ്മപ്പിശകും തലവേദനയും ആളെ ആകെ പരിക്ഷീണനാക്കിയിരിക്കുന്നു.എന്നാലും കണ്ണുകളിലിപ്പോഴും ചിന്തയുടെ പ്രകാശം,ഇംഗ്ലീഷും മലയാളവും കൂട്ടികലര്‍ത്തിയ ചിന്താശകലങ്ങള്‍ക്കൊക്കെ ഇപ്പോഴും നല്ല മൂര്‍ച്ച.പതിവു പോലെ മലയാളീകരിച്ച അറബിയില്‍ സലാം ചൊല്ലി സ്വീകരിച്ച ശേഷം കുട്ടികളെ അടുത്ത് വിളിച്ച് പറഞ്ഞതിത്രയും :"Love your enemies and learn to forgive".

എബ്രഹാം ചേട്ടന്‍ പറഞ്ഞ കഥകളൊക്കെയും കരൂപ്പാടത്തെ മുന്‍‌തലമുറയുടെ ഓര്‍മ്മകളിലും പുല്ല് നിറഞ്ഞ മണ്ണിലും കരുവന്നൂര്‍ പുഴയുടെ ഓളങ്ങളിലും മറഞ്ഞിരിക്കുമ്പോള്‍ ഈ ഒരു വാചകം ഇനിയുള്ള കാലങ്ങളിളും ഒന്നിന്റെ പേരിലും കരൂപ്പാടംകാരെ ഭിന്നിപ്പിക്കാതിരിക്കട്ടെ.

Labels:

Wednesday, December 16, 2009

കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും

ചെറുപ്പത്തില്‍ പല തവണ ഈ പേര്‌ കേട്ടിട്ടുണ്ടെന്നല്ലാതെ അപ്പാപ്പനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. തൃശ്ശൂര്‍ താലൂക്ക്‌ ഇഞ്ചമുടി വില്ലേജില്‍ കരൂപ്പാടം ദേശത്ത്‌ ഇദ്ദേഹത്തിന്‌ ഭാഗം കിട്ടിയ പുരയിടമാണ്‌ എന്റെ വാപ്പ വാങ്ങിയതും 1977 മുതല്‍ ഞങ്ങളവിടെ താമസം തുടങ്ങിയതും.

തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും പുറമേ അമ്പതോളം മാവുകളും മൂന്ന് നാല്‌ പ്ലാവുകളും കടപ്ലാവ്‌, കൊടപ്പുളി, കോല്‍പ്പുളി, വാക,പഞ്ഞി,മുരിങ്ങ,പേരക്ക തുടങ്ങി ഒരു പാട്‌ മരങ്ങള്‍ അവിടെ നട്ടു വളര്‍ത്തിയത്‌ അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികരുമാണ്‌.

ബാല്യകൗമാര കാലങ്ങളില്‍ എന്റെ സ്വപ്നങ്ങളും ദുഃഖങ്ങളും പങ്കുവെച്ചിരുന്ന പ്രിയപ്പെട്ടവരായിരുന്നു ഈ മരങ്ങളും പുല്‍ക്കൊടികളും അവിടുത്തെ കാറ്റ്‌ പോലും.

ഇപ്പോള്‍ ഈ കഥയൊക്കെ ഓര്‍ക്കാന്‍ എന്തായിരുന്നു കാരണം.റംസാന്‍ കാലത്തെ കുതിച്ചുയരുന്ന പഴവര്‍ഗ്ഗങ്ങളുടെ വിലയെ കുറിച്ചോര്‍ത്തപ്പോഴാണ്‌ ചിന്തകള്‍ ചെറുപ്പത്തിലെ നോമ്പ്‌ കാലത്തേയ്ക്കും എന്റെ പറമ്പിലേക്കും അതിലൂടെ കുഞ്ഞിപ്പാലു അപ്പാപ്പനിലേക്കും എത്തിയത്‌.

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള കാലത്തായിരുന്നു ഞാന്‍ വീട്ടില്‍ വെച്ച്‌ നോമ്പെടുത്ത കാലങ്ങളിലധികവും. വിരുന്നുകാരുള്ളപ്പോള്‍ പോലും പുറത്ത്‌ നിന്നും പഴങ്ങളൊന്നും വാങ്ങാറില്ല.ഇഷ്ടം പോലെ മാങ്ങയും ചക്കയും വാഴപ്പഴങ്ങളും. പച്ചയ്ക്കു പോലും മധുരിക്കുന്ന പ്രിയൂര്‍ മാങ്ങ മുതല്‍ തോട്ടിന്റെ കരയില്‍ വീഴുന്ന ചപ്പിക്കുടിയന്‍ മാങ്ങ വരെ ജ്യൂസടിയ്ക്കാനും മുറിച്ച്‌ തിന്നാനും പാകത്തില്‍ ഒരുപാട്‌ മാങ്ങകള്‍.പിന്നെ പറമ്പിന്റെ അറ്റത്ത്‌ വിളഞ്ഞിരുന്ന കൈതചക്കകളും ഉമ്മ നട്ടു വളര്‍ത്തിയുണ്ടാകിയ വാഴത്തോട്ടത്തില്‍ നിന്നുള്ള വാഴപ്പഴങ്ങളും.ജീരകകഞ്ഞിയ്ക്ക്‌ കൂട്ടിക്കഴിക്കാന്‍ മാങ്ങ അച്ചാറും ഉപ്പ്‌ മാങ്ങയും;അത്താഴത്തിന്‌ മാമ്പഴ പുളിശ്ശേരിയും ഇടിചക്കയും.

ഞങ്ങളുടെ വിശ്വാസ പ്രകാരം നാമൊരു മരം നട്ടു വളര്‍ത്തിയാല്‍ അതിലുണ്ടാകുന്ന ഫലം ഒരു പുഴു തിന്നാല്‍ പോലും നമുക്കു പ്രതിഫലമുണ്ട്‌.സമൃദ്ധമായൊരു കുട്ടിക്കാലവും ഇന്നും സമൃദ്ധമായൊരു പുരയിടവും ഞങ്ങള്‍ക്കൊരുക്കി തന്ന കുഞ്ഞിപ്പാലു അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ക്കും എല്ലാ പ്രതിഫലവും ദൈവം നല്‍കുമാറാകട്ടെ.

Labels:

Thursday, November 19, 2009

ഒരു നവംബര്‍ 19ന്റെ ഓര്‍മ്മയ്ക്ക്‌

ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ്‌ 1985 നവംബര്‍ 19.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു.വീട്ടിലെ പശു പ്രസവിച്ച ദിവസം.വീടുപണി നടക്കുന്നതിനാല്‍ ആശാരിമാരും മറ്റു പണിക്കാരുമായി ആകെ ബഹളമയം.

പുറത്ത്‌ പെണ്ണാണെങ്കില്‍ അകത്ത്‌ ആണായിരിക്കും എന്നു പറഞ്ഞ്‌ സന്തോഷിച്ചിരിക്കുന്ന വെല്ലിമ്മ.എനിയ്ക്കും അനിയത്തിയ്ക്കും ശേഷം അനിയന്‍ പിറന്നപ്പോഴും ഏറ്റവും സന്തോഷിച്ചത്‌ വെല്ലിമ്മ തന്നെ ആയിരുന്നല്ലോ.ഞങ്ങള്‍ അങ്ങനെയൊരു നാലാമനെ പ്രതീക്ഷിച്ചിരിക്കുന്ന സമയം.

സ്കൂള്‍ വിട്ട്‌ വന്ന് ആദ്യം പോയത്‌ പശുവിന്റെ അടുത്തേക്ക്‌,കുട്ടിയ്ക്ക്‌ ഇന്ദു എന്ന് പേര്‌ വിളിച്ചു.

ഞാനും അനിയനും കൂടി പാല്‍ വാങ്ങാനായി ബാലകൃഷ്ണന്‍ മാഷിന്റെ വീട്ടിലേക്ക്‌ പോയി.നേരെ തെക്കേതാണെങ്കിലും വലിയ ഒരു പറമ്പിനു നടുക്കാണ്‌ ആ വീട്‌.അതിനാല്‍ റോഡിലൂടെ ചുറ്റി വളഞ്ഞ്‌ വേണം പോകാന്‍.ചുറ്റും നോക്കി ഞാനിത്തിരി പതുക്കെയാണ്‌ നടന്നിരുന്നത്‌.അനിയന്‍ മുമ്പില്‍ ഓടിപ്പോയി.

ഒരു കയ്യാല പോലെ അവരുടേ വീടിനു പുറകിലുള്ള മുറികളുടെ ഇടയിലൂടെ വേണം വടക്കു പുറത്തേയ്ക്ക്‌ കടക്കാന്‍,ഞാന്‍ ഇറയത്തേയ്ക്ക്‌ കയറിയതും വടക്കു വശത്ത്‌ നിന്ന് നായയുടെ കുരയും അനിയന്റെ കരച്ചിലും കേട്ടു.എന്റെ തടി രക്ഷിക്കട്ടെ എന്നു കരുതി ഞാന്‍ അടുത്തു കണ്ട മുറിയിലേക്ക്‌ ഓടിക്കയറി.

അവിടെ ചാരനിരത്തിലുള്ള മുയല്‍ക്കുട്ടികള്‍.അവയെ കണ്ട്‌ കണ്ണെടുക്കും മുമ്പേ നായ അവിടെയെത്തി.എന്റെ മേലെ ചാടിക്കയറാന്‍ തുടങ്ങി.ഞാനുടനെ അവിടെ കണ്ട ജനലില്‍ പിടിച്ചു കയറി.എന്നിട്ടും നായ വിടാന്‍ ഭാവമില്ല.എന്റെ കാലെല്ലാം മാന്തി പറിച്ചു. കരച്ചില്‍ കേട്ട്‌ അവിടുത്തെ ചേച്ചിയും അനിയനും ഓടി വന്നു.(കരയാന്‍ ഞാന്‍ പണ്ടേ മിടുക്കിയാ,ഒരു മുള്ളു കയറിയാല്‍ പോലും ആ പ്രദേശം മുഴുവന്‍ അതു വിളിച്ചറിയിക്കാറുണ്ടായിരുന്നു).അങ്ങനെ അവിടെ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി.

അവിടെ കണ്ടത്‌ നായക്കുട്ടികളാണെന്നും പെറ്റു കിടക്കുന്ന നായയ്ക്ക്‌ അരിശം കൂടുമെന്നുമൊക്കെ വീട്ടില്‍ വന്നപ്പൊഴാണ്‌ അറിഞ്ഞത്‌.വാപ്പ ഉടനെ വന്‍പയര്‍ കടിച്ചു ചവച്ച്‌ മുറിവില്‍ വെച്ചു കെട്ടി.പിറ്റേ ദിവസം ടെറ്റനസ്സിനുള്ള ഇഞ്ചക്ഷനെടുത്തു.അതു കഴിഞ്ഞുള്ള ഒരു മാസം കോഴിയിറച്ചി,കുമ്പളങ്ങ തുടങ്ങി ഒന്നും തിന്നാനും പറ്റിയില്ല.

Labels:

Tuesday, June 30, 2009

സ്നേഹസുഗന്ധം

ഒട്ടും പ്രതീക്ഷിക്കാത്ത ചിലയിടങ്ങളിലാണ് ജീവിതം ചിലപ്പോഴൊക്കെ നമ്മെയെത്തിക്കുക.സുഖ ദുഃഖങ്ങള്‍ മാറിമറിയുന്നതിനിടെ ആലയിലെന്നവണ്ണം ഉരുക്കി ശുദ്ധീകരിച്ച ചില അനുഭവങ്ങള്‍.ആ ചൂടില്‍ സ്നേഹത്താലും കരുണയാലും കൂട്ടിരുന്ന ചിലര്‍.

ദുബായിലെ ബാലരിഷ്ടതകള്‍ക്കിടയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു അറബിവില്ലയിലെ ഔട്ട്‌ഹൗസിലായിരുന്നു.രണ്ടു വീടുകള്‍ക്കും ഒരേ ഗേറ്റും മുറ്റവും.ഉടമസ്ഥനായ സാലെം എന്ന അറബിയും ആന്ധ്രക്കാരിയായ ഭാര്യയും ആറ് മക്കളും ഒരു വേലക്കാരിയുമായിരുന്നു അവിടുത്തെ താമസക്കാര്‍.

ബദുക്കളുടെ സഹിഷ്ണുതയില്ലാത്ത പെരുമാറ്റത്തേയും അറബിപിള്ളേരുടെ വികൃതിയേയും കുറിച്ചെല്ലാം കേട്ടറിവുണ്ടായിരുന്നതിനാല്‍ ഇത്തിരി ഭീതിയോടെയാണ് താമസം തുടങ്ങിയത്.

ഞങ്ങള്‍ക്ക് അറബിയോ അയാള്‍ക്ക് ഹിന്ദിയോ വശമില്ലാത്തതിനാല്‍ സംസാരം കുറവായിരുന്നെങ്കിലും ഭാര്യയില്‍ നിന്നും എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ് തറവാടിയെ കാണുമ്പോഴെല്ലാം സലാം പറഞ്ഞ് കൈകൊടുത്ത് അറബിയില്‍ പകര്‍ന്നിരുന്നത് ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹമാണെന്ന് തിരിച്ചറിയാന്‍ താമസമുണ്ടായില്ല..

ആജുവിന്റെ ജനനത്തിനു കുറച്ച് നാളുകള്‍ക്ക് ശേഷം പഴയ വീട് പൊളിച്ച് മുനിസിപ്പാലിറ്റി വക പുതിയ വീട് നിര്‍മ്മിക്കുന്നത് പ്രമാണിച്ച് അവിടെ നിന്നും താമസം മാറി.പിന്നീട് പലയിടത്തും താമസിച്ചെങ്കിലും ഇന്നും ഏറ്റവും തെളിമയോടെ ഓര്‍ക്കുന്നത് അവിടുത്തെ ജീവിതം മാത്രം. എട്ട് വര്‍ഷം മുമ്പ് പെട്ടെന്നായിരുന്നു അയാളുടെ മരണം.ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ല.

ജോലിയും താമസവും അകലങ്ങളിലേക്ക് തെറിപ്പിച്ചപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശനങ്ങളും കുറഞ്ഞു. കുറേ നാളുകള്‍ക്ക് ശേഷമാണ് രണ്ടാഴച മുമ്പ് അവിടെ പോയത്.

നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയെങ്കിലും ഒരു വിടവ് മനസ്സില്‍ തോന്നിയില്ല,ഒരു പക്ഷെ വേര് പിടിക്കാതെ പറിച്ചെറിയുപ്പെടുമായിരുന്ന ഞങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി പരിപാലിച്ച ആ കരുണയും കരുതലും മനസ്സിലെന്നും ഉണ്ടായിരുന്നതിനാലാകാം.

ദുബായിലെ മാറ്റങ്ങളൊക്കെ ആ പ്രദേശത്തേയും ബാധിച്ചിരിക്കുന്നു.എന്നാലും ആ സ്നേഹത്തിന്റേയും ബുഖൂറിന്റേയും സുഗന്ധം ഇപ്പോഴും അവിടെയൊക്കെ...

Labels: ,

Friday, June 26, 2009

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

രണ്ടാം തവണയും തെങ്ങിന്റെ മുകളില്‍ നിന്ന് കോരഞ്ചേരിയുടെ ശബ്ദം കേട്ടപ്പോള്‍ വേലിയിലെ തൂക്കു ചെമ്പരത്തിയില്‍ തലകീഴായി സര്‍ക്കസ് കളിക്കുന്ന തുമ്പിയില്‍ നിന്ന് നോട്ടമെടുക്കാതെ തന്നെ ഞാന്‍ "ഓ" എന്ന് തിരിച്ചു കൂവി,എന്നിട്ട് കയ്യിലിരുന്ന വീതി കുറഞ്ഞ് നീളത്തിലുള്ള പുസ്തകത്തിലെ പേന അടയാളം വെച്ച പേജ് തുറന്ന് 16 എന്ന നമ്പറിനു നേരെ ഒരോ കോളങ്ങളിലായി എഴുതാന്‍ തുടങ്ങി, 5 തെ പ 4. നമ്പറുകളൊക്കെ തലേന്നെ ഉമ്മ ഇട്ടു തന്നതാണ്.പേജിനു മുകളിലായി അന്നത്തെ തിയ്യതിയും വാകേക്കാരുടെ പറമ്പ് എന്ന് എഴുതിയതും ഉമ്മ തന്നെ.തെങ്ങ് കയറി കഴിയുമ്പോഴേക്കും ഉമ്മയുടെ വൃത്തിയുള്ള എഴുത്ത് എന്റെ കാക്ക തൂറിയത് പോലുള്ള അക്കങ്ങളില്‍ മുങ്ങിപോയിട്ടുമുണ്ടാകും.


പുരയിടത്തിനു പുറമേ മൂന്ന് തെങ്ങിന്‍ പറമ്പുകളായിരുന്നു വാപ്പാക്ക്.കരുവന്നൂര്‍ പുഴയുടെ തീരത്ത് കോലോത്തും കടവില്‍,ഇഞ്ചമുടി കോള്‍പാടങ്ങള്‍ക്ക് അരികെ മാടുമ്മല്‍,പിന്നെ മെയിന്‍ റോഡില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കുള്ള വാകേക്കാരുടെ പറമ്പും.വാകയില്‍ എന്ന വീട്ടുകാരില്‍ നിന്ന് വാങ്ങിയതിനാലാണ് ആ സ്ഥലത്തിനാ പേരു വന്നത്.


മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം ശനിയും ഞായറും നീണ്ടു നില്‍ക്കുന്ന ആഘോഷം തന്നെയായിരുന്നു. കോലോത്തുകടവും വാകേക്കാരും ശനിയാഴ്ചയും മാടും വീട്ടു പറമ്പും ഞായറാഴ്ചയും. ഇതില്‍ വാകേക്കാരുടെ പറമ്പും വീട്ട് പറമ്പും എനിക്ക്. കോലോത്തും കടവില്‍ ഉമ്മാക്കും മാട് അനിയത്തിക്കും.

ദൂരേയുള്ള പറമ്പുകളൊക്കെ ഞാന്‍ മനഃപ്പൂര്‍‌വ്വം ഒഴിവാക്കിയതാണ്,അതിരാവിലെ എഴുന്നേറ്റ് നടന്നു പോകേണ്ട മടിക്ക്.അടുത്തുള്ള സ്ഥലങ്ങളാകുമ്പോള്‍ അവധി ദിവസത്തെ ഉറക്കം ,വിസ്തരിച്ചുള്ള പത്രം വായന ഇതൊന്നും മുടങ്ങുകയുമില്ല.


കോരഞ്ചേരിയും ചന്ദ്രേട്ടനുമായിരുന്നു തെങ്ങ്‌കയറ്റക്കാര്‍,വേലായുധനും പെണ്ണുങ്ങളിലാരെങ്കിലും പെറുക്കികൂട്ടാനും കാണുമെങ്കിലും കണക്കെഴുതുന്നതിനിടെ പൊന്തയിലേക്കും തോട്ടിലേക്കും പാടത്തേക്കും വീഴുന്ന നാളികേരങ്ങളെ ശ്രദ്ധിക്കലും പെറുക്കുന്നവരുടെ സൗകര്യത്തിനായി നാളികേരങ്ങള്‍ ചെറു കൂട്ടങ്ങളാക്കുന്നതും ഞങ്ങള്‍ കുട്ടികളുടെ ഡ്യൂട്ടി തന്നെ.

കോരഞ്ചേരിയും ചന്ദ്രേട്ടനും വാത്സല്യത്തോടെ ഇട്ടു തരുന്ന കരിക്ക് മാത്രമല്ല,തെങ്ങ് കയറ്റം പകുതിയാകുമ്പോഴേക്കും വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ചായയും കടിയും പണികളെല്ലാം ഉഷാറാക്കിയിരുന്നു.

ഓല വെട്ടുന്ന മാസങ്ങളാങ്കില്‍ പണികൂടും.തെങ്ങ് കയറി കഴിഞ്ഞ് കയറ്റക്കാര്‍ അവരുടേ കൂലിയായ തേങ്ങകളുമായി പോയി കഴിയുമ്പോഴേക്കും പൊളിക്കുന്നവരെത്തും.പിന്നെ ഓലയും മടലും ചകിരിയും വാങ്ങാനെത്തുന്നവരും.കൊതുമ്പും കോഞാട്ടയുമെല്ലാം വീട്ടിലേക്കും.

തെങ്ങും തേങ്ങയുമായുള്ള അഭേദ്യബന്ധം കാരണമായിരിക്കണം ഞങ്ങളുടെ നാട്ടില്‍ ചകിരിക്കുട്ടി,കോഞ്ചുട്ടി തുടങ്ങിയ പേരുകള്‍ക്ക് ക്ഷാമമില്ലാതായത്.

ഉമ്മ പോയി,പിന്നാലെ വേലായുധനും ചന്ദ്രേട്ടനും.ഞാനും അനിയത്തിയും കല്യാണം കഴിഞ്ഞ് പോന്നു.മണ്ഡരി വന്നു,കോരഞ്ചേരി കിടപ്പിലായി,തെങ്ങുകയറ്റം കൊല്ലത്തിലൊന്നൊ രണ്ടോ തവണ.ഇത്തവണ വടക്കാഞ്ചേരീന്ന് ആളെകൊണ്ടു വന്നിട്ടാണ് തെങ്ങു കയറിയതെന്ന് വാപ്പ.

ഉപ്പയുടെ മരണശേഷം ആരും ശ്രദ്ധിക്കാനില്ലാതെ പോയ പറമ്പ് നമുക്കെടുക്കാമെന്ന് തറവാടി പറഞ്ഞപ്പോ സമ്മതം മൂളാന്‍ ആലോചിക്കേണ്ടി വന്നില്ല,എന്നെങ്കിലും പഴയകാലങ്ങള്‍ എന്റെ മക്കള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞാലോ?

Labels:

Thursday, May 28, 2009

ജീവനോടെ കുഴിച്ചുമൂടപ്പെട്ട ചിലരെ കുറിച്ച്


മൂന്നരവയസ്സില്‍ നാട്ടില്‍ താമസം തുടങ്ങിയപ്പോള്‍ ചുറ്റും അത്ഭുതങ്ങളായിരുന്നു.അതില്‍ പ്രധാനിയായിരുന്നു കിഴക്കെമുറ്റത്തിനിരകിലായി ഉണ്ടായിരുന്ന ഈ കുളം. മഴക്കാലത്ത് മുറ്റം നിറഞ്ഞ് വികൃതി കാണിച്ചിരുന്നതൊഴിച്ചാല്‍ പുഴയെയോ തോടിനേയോ പോലെ നാടുകാണാന്‍ നടക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നതാണ്. കുഞ്ഞിപ്പാലു അപ്പാപ്പന്റെ അദ്ധ്വാനം പൂത്തും കായ്ച്ചും നിന്നിരുന്ന പറമ്പ് മുഴുവന്‍ ഒരു നടക്ക് നനക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുറ്റില്‍ നിന്ന് ചുരന്ന് ഉറവകള്‍ എത്രപ്പെട്ടെന്നാണെന്നോ കുളം വീണ്ടും നിറഞ്ഞിരുന്നത്.പത്ത് നൂറ് ലോറി മണ്ണിട്ട് മൂടിയപ്പോള്‍ നിറയെ താമരയും ആമ്പലും വിടര്‍ന്ന് നിന്നിരുന്ന എന്റെയൊരു സ്വപ്നത്തിന്റേയും കൂടി മരണമായിരുന്നു അത്.




തളിക്കുളത്തെ തറവാട്ട് കുളത്തിനു ചുറ്റും കൈതക്കാടായിരുന്നു.വെല്ലിമ്മയുടെ അദ്ധ്വാനശീലവും ആ കുളവും ചേര്‍ന്നാണ് ആ പറമ്പ് മുഴുവന്‍ ചക്ക വലിപ്പമുള്ള നാളികേരവും ഭീമാകൃതിയിലുള്ള കൊള്ളിക്കിഴങ്ങുകളും വിളയിച്ചിരുന്നതും.


നാട്ടികയിലെ കുളത്തിന്റെ അങ്ങേക്കര മുഴുവന്‍ പേര‍മരങ്ങളായിരുന്നു.നീന്തലറിയാത്തതിനാല്‍ അങ്ങേക്കര വരെ എത്തണമെന്നത് ഒരു മോഹമായി നിന്നു.വെള്ളം കുറഞ്ഞ ഒരു വേനലവധിക്ക് കുളം കിളച്ചതിന്റെ പിറ്റേന്ന് ഞാനും അനിയത്തിയും മാത്രമാണ് കുളിക്കാന്‍ പോയത്. തെളിനീരിനിടയിലുടെ അടിഭാഗമൊക്കെ നന്നായി കാണാം. അപ്പുറത്തെത്താനായി നടന്നു തുടങ്ങി ഏതാണ്ട് നടുവിലെത്തിയപ്പോള്‍ അന്തരീക്ഷത്തിനൊക്കെ ആകെയൊരു മാറ്റം,മുകളിലും താഴേയും വെള്ളം,ശ്വാസം മുട്ടല്‍. എത്ര ശ്രമിച്ചിട്ടും കൈ മാത്രമേ വെള്ളത്തിനു മുകളിലേക്ക് പൊങ്ങുന്നുള്ളൂ.അനിയത്തിയുടെ കര്‍ച്ചില്‍ കേട്ട് ആരൊക്കെയോ കുളത്തിലേക്കെടുത്ത് ചാടിയതോടെ ആ മല്‍‌പിടുത്തമവസാനിച്ചു. അമ്മാവന്മാരിലൊരാള്‍ക്ക് വീട് വെക്കാന്‍ വേണ്ടി ആ കുളവും വഴിമാറിക്കൊടുത്തു.

മേലഴിയത്തെ തറവാട്ടു പറമ്പിലുമുണ്ടൊരു കുളം.അതിന്റെ ജീവനെങ്കിലും എനിക്ക് കാക്കണം.

Labels:

Wednesday, December 17, 2008

കളിത്തോഴന്‍

നാട്ടിലും ഇവിടേയുമൊക്കെ ക്രിസ്തുമസ് അവധിക്ക് സ്കൂളടക്കാറായി.

സാധാരണ പോലെ നാലാം ക്ലാസിലെ ക്രിസ്തുമസ് അവധി ദിവസങ്ങളെയും ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാന്‍ കാത്തിരുന്നത്.നടുവിലെ കിണറിനരികിലെ മാവിന്റെ ഉയര്‍ന്ന കൊമ്പില്‍ തന്നെ ഊഞ്ഞാല്‍ കെട്ടണം. ഉറപ്പോടെ ഉണ്ണിപ്പെര കെട്ടണം.അതു വരെ വെറക്പുര പൊളിച്ച് കെട്ടുമ്പോഴുള്ള പഴയ ഓലകളും ചെറിയ കമ്പുകളുമുപയോഗിച്ചുള്ള തട്ടിക്കൂട്ട് കെട്ടലായിരുന്നതിനാല്‍ കെട്ടി തീരുമ്പോഴേക്കും ഏതെങ്കിലും ഒരു വശം തകര്‍ന്ന് വീഴുമായിരുന്നു.അത്തവണ മാലതിയുടെ കുടെ ഓല മെടയാന്‍ ഞാനും കൂടി,ഞാന്‍ മെടഞ്ഞതില്‍ അകലങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് വാങ്ങാന്‍ വന്ന പന്തലുപണിക്കാര്‍ മാറ്റിയിട്ടപ്പോ ഉറപ്പുള്ള ഒരു ഉണ്ണിപ്പെരയായിരുന്നു എന്റെ മനസ്സില്‍.വേലായുധനെ സോപ്പിട്ട് നല്ല കവുങ്ങ് വാരികളും സം‌ഘടിപ്പിച്ച് വെച്ചു.

സ്കൂള്‍ അടച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പണി തുടങ്ങാന്‍ കഴിഞ്ഞില്ല.ഉണ്ണിപ്പെരയുടെ മുഖ്യപണിയാളായ കിഷോറേട്ടന്‍ ഇതു വരെ വന്നില്ല.പരീക്ഷ തുടങ്ങണേന്റെ തലേന്നായിരുന്നു,ശര്‍ദ്ദി കൂടീട്ട് കിഷോറേട്ടനെ ആശുപത്രിയിലാക്കിയത്.തൃശൂര്ന്ന് മടക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയീന്ന് വേലായുധന്‍ ഉമ്മായോട് പറയുന്ന കേട്ടിരുന്നു ഇടയ്ക്കെപ്പോഴോ.

കിഷോറേട്ടന്‍,അഞ്ചാറ് വയസ്സ് വ്യത്യാസമുണ്ടെങ്കിലും സ്കൂളില്‍ കൂടെ പോകാനും അത് കഴിഞ്ഞ് പലതരം കളികള്‍ക്കും എന്റേയും അനിയത്തിയുടേയും സന്തത സഹചാരി.മുകളിലെഴുതിയ പോലെ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത സാഹസങ്ങള്‍ക്കൊക്കെ സഹായവും.

ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് നേരമിരുട്ടിയ നേരത്ത് നിസ്ക്കാരമൊക്കെ കഴിഞ്ഞ് ഉമ്മ ധൃതി കൂട്ടി,കിഷോറിനെ കൊണ്ടു വന്നിട്ടുണ്ട്,അവരുടെ വീട്ടില്‍ പോകാമെന്ന്.ഞങ്ങളുടെ പറമ്പും കഴിഞ്ഞ് വേറൊരു പറമ്പും കഴിഞ്ഞ് വേണം അവരുടെ വീടെത്താന്‍.ഇഴ ജന്തുക്കളെ പേടിച്ച് രാത്രി ആ വഴി ആരും പോകാത്തതുമാണ്.പിന്നെന്തിനാ ഇപ്പോ പോകുന്നത്,എന്നിങ്ങനെ ചോദ്യങ്ങളൊക്കെ മനസ്സില്‍ വന്നതാണെങ്കിലും ഉമ്മയുടെ ധൃതി കണ്ടപ്പോള്‍ ഒന്നും ചോദിക്കാതെ പിന്നാലെ നടന്നു.

അവരുടെ വീടാകെ പെട്രോമാക്സിന്റെ പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്നതും ആളുകളുടെ കുശുകുശുപ്പും ദൂരെ നിന്നേ അറിഞ്ഞെങ്കിലും അവീടെയെത്തി വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിഷോറേട്ടന്‍ കിടക്കുന്നത് കണ്ടിട്ടും അവിടത്തെ അമ്മാമ(കിഷോറേട്ടന്റെ അമ്മ) എന്നേയും അനിയത്തിയേയും കെട്ടിപ്പിടിച്ച് നമ്മുടെ കിഷോറു പോയി മക്കളെ എന്ന് കരയുന്ന വരെ എനിക്കൊന്നും മനസ്സിലായില്ല.

എന്താണ് സംഭവിക്കുന്നതെന്ന് മുഴുവനായി മനസ്സിലാകാതെ തിരിച്ച് പോരുമ്പോള്‍ കണ്ടു,തെക്കെപ്പുറത്തുള്ള അവരുടെ പൂന്തോട്ടത്തില്‍ കിഷോറേട്ടന്റെ അരുമകളായ റോസപ്പൂചെടികള്‍ക്കരികെ ഒരു കുഴി ഒരുങ്ങുന്നത്.

മരിച്ച് പോയവരൊക്കെ പ്രേതങ്ങളായി നമ്മെ കാണാന്‍ വരുമെന്ന് സ്കൂളിലെ കൂട്ടികാരികള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.അങ്ങനെയെങ്കില്‍ കിഷോറേട്ടന് ആ ഉറക്കത്തില്‍ എണീറ്റ് വന്നെങ്കിലോ എന്നോര്‍ത്ത് അന്നും അതിനു ശേഷമുള്ള കുറെ രാത്രികളും ഞാന്‍ ഉറങ്ങാതിരുന്നു.ജനലിനപ്പുറത്തെ കട്ടപിടിച്ച ഇരുട്ടും ആ തണുപ്പും ഇതെഴുതുമ്പോഴും അനുഭവപ്പെടും പോലെ.

എല്ലാം കഴിഞ്ഞ് ഇരുപത്താറ് വര്‍ഷങ്ങളോളമായി.മരണം പേടിക്കേണ്ട ഒന്നല്ലന്നും ജീവിതത്തില്‍ എല്ലാവരും കടന്ന് പോകേണ്ട ഒരു വാതിലാണെന്നുമുള്ള വല്യ വല്യ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലാകാനും തുടങ്ങി.പക്ഷെ പിന്നീടൊരിക്കലും ആ വീട്ടില്‍ ഞാന്‍ പോയിട്ടേ ഇല്ല.തോട്ടത്തിലെ റോസാ ചെടികളെ പരിചരിച്ചോ വീടിനു മുന്നിലെ പാടത്തിന്‍ കരയിലെ തോട്ടില്‍ നിന്ന് മീന്‍ പിടിച്ചോ അതോ മാവിന്‍‌ മുകളിലോ ആ പുഞ്ചിരി കളിക്കാന്‍ ചെല്ലുന്ന ഞങ്ങളെ കാത്തുണ്ടെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ.

Labels:

Friday, September 05, 2008

കുഞ്ഞാമു ഉസ്താദ് പഠിപ്പിച്ചത്

കുഞ്ഞാമു ഉസ്താദ് - മദ്രസ്സയില്‍ മൂന്നിലും നാലിലും എന്റെ അദ്ധ്യാപകന്‍,കറുത്ത് ഉയരം കുറഞ്ഞ് അംഗവൈകല്യമുള്ള അത്യാവശ്യം സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഉസ്താദ് എന്നെ പോലെ ചില വിദ്യാര്‍ത്ഥികളുടെ മനസ്സിലല്ലാതെ ചരിത്രത്തിലെവിടേയും എവിടേയും ഇടം നേടാന്‍ പോകുന്നില്ല.

ഒരിക്കല്‍ പഠിപ്പിക്കുന്നതിനിടെ ഉസ്താദ് ഒരു സംഭവം പറഞ്ഞു: ഒരു പള്ളിയില്‍ ഖത്തീബും വേറെ ഒരാളും സംസാരിച്ചിരിക്കുന്നതിനിടെ അവിടെ പണിയെടുക്കുന്ന ഒരു അന്യമതസ്ഥന്‍ എന്തോ ചോദിക്കാനായി വന്നു.അയാളെ കണ്ടയുടനെ ഖത്തീബ് എഴുന്നേറ്റ് നിന്നതു കണ്ട അപരന്‍ പണിക്കാരന്‍ പോയി കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നിന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ ഖത്തീബിന്റെ മറുപടി ഇതായിരുന്നു:നായയുടെ ചില ചേഷ്ടകളെ കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങള്‍ തീര്‍ത്ത് തന്നത് അവനാണ്.അതിനാല്‍ അവനെന്റെ ഗുരുവാണ്.അറിവ് പകര്‍ന്ന് നല്‍കുന്നവര്‍ ആരായാലും അവരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് തന്നിട്ടാണ് ഉസ്താദ് ക്ലാസ് അവസാനിപ്പിച്ചത്.

നമ്മുടെ മുമ്പില്‍ ജ്ഞാനത്തിന്റെ വെളിച്ചം തെളിക്കാന്‍ ജീവിതം ഉഴിഞ്ഞ് വെച്ച എല്ലാ അദ്ധ്യാപകര്‍ക്കും അദ്ധ്യാപകദിനാശംസകള്‍.

Labels:

Thursday, May 01, 2008

ചന്ദ്രന്‍ അഥവാ ...

"മാങ്ങാ അച്ചാര്‍(തെക്കെപ്പുറത്തെ മൂവാണ്ടന്‍ മാവിന്റെ)"
"ചക്ക വറുത്തത്(തൊഴുത്തിന്റെയടുത്തുള്ള പ്ലാവിലുണ്ടായതാ)"
"ചക്ക വരട്ടിയത് ഇത് ചന്ദ്രികേച്ചിയുടെ പ്ലാവ്‌മ്മേ ഉണ്ടായതാ"

നാട്ടില്‍ നിന്നു കൊണ്ടു വന്ന സാധങ്ങളൊക്കെ ബാഗില്‍ നിന്നെടുത്ത് മേശപ്പുറത്ത് നിരത്തുകയാണ് നാത്തൂന്‍. കരൂപ്പാടത്തെ പറമ്പുകളില്‍ വിളഞ്ഞത് പോരാഞ്ഞ് മുളക്പൊടി,മല്ലിപ്പൊടി തുടങ്ങി ചിറക്കലങ്ങാടി മുഴുവനും ഒരു ബാഗിലാക്കി കൊടുത്തയച്ചിട്ടുണ്ട് വാപ്പ.പക്ഷെ സാധനങ്ങളെല്ലാം എടുത്ത് വെച്ച് ബാഗ് കാലിയായപ്പോഴും എന്തോ ഇനിയും ബാക്കിയുണ്ടല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.നാലു മാസം മുമ്പ് വാപ്പ വന്നപ്പോഴും ആഗസ്റ്റില്‍ ഞങ്ങള്‍ നാട്ടില്‍ നിന്ന് വന്നപ്പോഴും കൊണ്ടു വന്ന സാധങ്ങളുടെ ഇടയില്‍ ഇതേ മിസ്സിങ്ങ് അനുഭവപ്പെട്ടിരുന്നു.

അത് വേറൊന്നുമായിരുന്നില്ല ,മുപ്പത് വര്‍ഷം മുമ്പ് അവിടെ താമസമാക്കിയതു മുതല്‍ ഞങ്ങളുടെ സ്ഥിര വിഭവവും പലരുടെ കൂടെ കടല്‍ കടന്നതുമായ പപ്പടം, പപ്പട ചന്ദ്രന്‍ കൊണ്ടു വന്നിരുന്ന പപ്പടം.

വീട്ടിലുണ്ടാക്കിയ പപ്പടം കൊണ്ടു നടന്ന് വിറ്റിരുന്നത് കൊണ്ടാകാം ചന്ദ്രന്‍ ,പപ്പട ചന്ദ്രന്‍ എന്നറിയപ്പെട്ടിരുന്നത്. ഇരു നിറത്തില്‍ മെലിഞ്ഞ് തോളത്ത് സഞ്ചിയും തൂക്കി ദൂരെ നിന്നേ ബീഡിക്കറ പുരണ്ട ചിരിയുമായാണ് വൈകുന്നേരങ്ങളില്‍ മൂപ്പരുടെ വരവ്. അഞ്ചാറു കിലോ തൂക്കമുള്ള പപ്പട സഞ്ചിയുടെ ഭാരത്താല്‍ ഒരു വശത്തേക്ക് ചെരിഞ്ഞായിരുന്നു നടപ്പ്.

സഞ്ചിയില്‍ നിന്ന് പപ്പടമെടുക്കുന്നതിനിടെ ചെറിയൊരു വിക്കലോടെ വീട്ടു വിശേഷങ്ങളൊക്കെ ഉമ്മയോട് പറയും.വിക്കുന്ന കേട്ട് വീട്ടിലെ ജോലിക്കാരെങ്കിലും ചിരിക്കുന്നുവെന്ന് തോന്നിയാല്‍ പിന്നെ ഇത്തിരി ഗൗരവം കലര്‍ത്തിയാകും വിശേഷം പറച്ചില്‍. ഗള്‍ഫിലേക്കാരെങ്കിലും പോകുന്നുവെന്നറിഞ്ഞാല്‍ സ്പെഷ്യല്‍ പപ്പടവുമായിട്ടാണ് വരിക.

വേലായുധനും പൊരിക്കാരിക്കും പിറകെ പരിചയപ്പെടുത്താനിരുന്നതായിരുന്നു പപ്പട ചന്ദ്രനെ,നാട്ടില്‍ പോകുമ്പോള്‍ ഒരു ഫോട്ടോയെടുത്ത് അതിനോടൊപ്പം പോസ്റ്റ് ചെയ്യാമെന്ന അതിമോഹം നടന്നില്ല,ചന്ദ്രന്‍ വരാറില്ലേ എന്ന അന്വേഷണത്തിന് വയ്യാതെ കിടപ്പിലാണ് എന്നാണ് മറുപടി കിട്ടിയത്.പിന്നെ ഇക്കഴിഞ്ഞ ഡിസംബറില്‍ ഒരു ദിവസം നാട്ടിലേക്ക് വിളിച്ചപ്പോ അതും കേട്ടു,ഒരു ഗ്രാമത്തിന്റെ മുഴുവന്‍ നാവിന്‍‌ തുമ്പില്‍ കണ്ണീരുപ്പ് ബാക്കിയാക്കി ചന്ദ്രന്‍ പോയെന്ന്.

Labels:

Tuesday, February 05, 2008

മറക്കാനാകാതെ

അതൊരു വാദ്യസംഗീതമായിരുന്നു.



കുട്ടിക്കാലത്ത്,

കറങ്ങുന്നതിനൊപ്പം നിറം മാറുന്ന

മേശ വിളക്കില്‍ നിന്ന് വന്നെന്റെ

ശാഠ്യങ്ങളടക്കിയിരുന്നത്.



ഉറക്കമില്ലാത്ത ഹോസ്റ്റല്‍ രാത്രികളില്‍

മതിലിനപ്പുറത്ത് നിന്നും

ചെമ്പകസുഗന്ധത്തോടൊപ്പമെന്റെ

കണ്ണുതുടച്ചത്.



ഇന്നലെ വാങ്ങിയ

കോഡ്‌ലെസ്സ് ഫോണിന്റെ

റിംഗ്ടോണായി

ഉമ്മയുടെ മടിത്തട്ടെനിക്ക്

മടക്കി തന്നതും.

Labels:

Tuesday, October 16, 2007

കാത്തുനില്‍ക്കാതെ നടന്നകന്നവര്‍-1

ഏട്ടന്
ഒന്നാം ക്ലാസ്സിലെ ആദ്യദിവസം
സ്കൂള്‍ വിട്ടപ്പോള്‍ പെയ്ത
പെരുമഴയില്‍ കൂട്ടുകാരെല്ലാം
ഏട്ടന്മാരുടെ കൂടെ
മഴയിലേക്കിറങ്ങിയപ്പോഴാണ്
അരികിലെ ശൂന്യത
ഞാനാദ്യം തിരിച്ചറിഞ്ഞത്.

വഴിയില്‍ മഴവെള്ളം തെറിപ്പിച്ച
വികൃതിപിള്ളേരില്‍ നിന്നും,
കള്ളകളികളിച്ചെന്നെ തോല്പ്പിച്ച
കളിക്കൂട്ടുകാരില്‍ നിന്നും,
കൊല്ലങ്ങളോളം കായ്ക്കാതിരുന്ന
പേരയ്ക്കമരം കായ്ച്ചത്
വല്യസന്തോഷത്തില്‍ വീട്ടില്‍ പറഞ്ഞപ്പോള്‍
കേട്ടപരിഹാസത്തില്‍ നിന്നും,
ഞാനോടിയൊളിച്ചത്
നിന്നിലേക്കായിരുന്നു.

ഇന്നും ഒറ്റപ്പെടുന്ന
ഏതൊരാള്‍‌ക്കൂട്ടത്തിലും
ആദ്യം തിരയുന്നത് നിന്നെ മാത്രം.

ജന്മാന്തരങ്ങള്‍ക്കുമപ്പുറം
കണ്ട്മുട്ടുമ്പോള്‍
തിരിച്ചറിയുമോ
ഈ കുഞ്ഞനുജത്തിയെ.


(ഇതൊരു വിലാപമല്ല.പിറകെ വരുന്ന എന്നെ കാത്തുനില്‍ക്കാതെ ആറ് മാസം പ്രായമുള്ളപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞ ജ്യേഷ്ഠന്റെ ഓര്‍മ്മകള്‍ ജീവിതത്തില്‍ പല ഘട്ടത്തിലും തികട്ടി വരാറുണ്ട്. അതിനു പകരംവെക്കാന്‍ ആരുമില്ലെന്നറിയുമ്പോഴും ശക്തിയാകുന്ന ഓര്‍മ്മകള്‍ക്കും ആ വാല്‍സല്യം കൂടി എനിക്ക് നല്‍കിയെന്റെ മാതാപിതാക്കള്‍ക്കും ഈ വരികള്‍)

Labels:

Saturday, September 22, 2007

റംസാന്‍-ഓര്‍മ്മകളിലൂടെ

ജീവിതത്തിലെ ഒരോ അനുഭവങ്ങളും കടന്ന് വരുന്നത് തന്നെ സമാനനുഭവങ്ങളുടെ ഒരു ചങ്ങലയും കൊണ്ടാണ്,മണ്ണിലിട്ട കാന്തത്തിലേക്ക് ഓടിയടുക്കുന്ന ഇരുമ്പ് തരികളെപ്പോലെ.നോമ്പുകാലവും അതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല.

പുലര്‍ച്ച അത്താഴത്തിനായി ഉമ്മാക്ക് കൂട്ടിനെഴുന്നേറ്റിരുന്നതാണ് നോമ്പിനെ കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ.പിന്നെ ഞങ്ങള്‍ കുട്ടികളെയെല്ലാം അടുത്ത് വിളിച്ചിരുത്തി കാരുണ്യത്തിനും പാപമോചനത്തിനും നരകമോചനത്തിനുമായി ആദ്യം അറബിയിലും പിന്നെ മലയാളത്തിലും ഉമ്മ ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകള്‍...

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ആദ്യമായി നോമ്പു നോറ്റത്,ഒരു ഇരുപത്തിയേഴാം രാവിന്.സെല്ലമ്മായിയുടെ വീട്ടില്‍ പോയപ്പോള്‍ അവര്‍ നീട്ടിയ മിഠായി അറിയാതെ വാങ്ങിയെങ്കിലും നോമ്പിന്റെ കാര്യം ഓര്‍മ്മ വന്നതിനാല്‍ കഴിച്ചില്ല.ഉച്ചയോട് കൂടി ഞാന്‍ ഉമ്മാക്കൊരു വലിയ ലിസ്റ്റ് തന്നെ നല്‍കി,നോമ്പ് തുറന്ന് കഴിഞ്ഞാല്‍ കഴിക്കാനുള്ള സാധനങ്ങളുടെ.നാലര അഞ്ച് മണിയായതോടെ ക്ഷീണത്താല്‍ ഞാന്‍ കട്ടിലില്‍ കയറി കിടപ്പായി.എത്ര ക്ഷീണം തോന്നിയാലും നോമ്പ് മുറിക്കരുതെന്നും അത് അള്ളാഹുവിന് വേണ്ടിയുള്ളതുമാണെന്ന ഉമ്മയുടെ വാക്കുകള്‍ക്ക് മുമ്പില്‍ പിടിച്ചു നിന്നു, എഴ് മണിയോടടുത്ത് നോമ്പ് തുറക്കുന്നത് വരെ.

നോമ്പെടുത്ത് ഉമ്മയുടെ വീട്ടില്‍ പോകുന്നതായിരുന്നു സന്തോഷമുള്ള മറ്റൊരു കാര്യം.നോമ്പുകാരി എന്ന പേരില്‍ വെല്ലിമ്മമാരുടെ പ്രത്യേക വാല്‍സല്യം.കുട്ടികളെല്ലാം കൂടി ഒന്നിച്ചുള്ള അത്താഴം.പക്ഷെ അവിടെ നിന്നും നോമ്പെടുത്താല്‍ ഒരു പ്രശ്നമുണ്ട്,പന്ത്രണ്ട് മണിയോടെ കുട്ടികള്‍ ഒരോരുത്തരായി സ്റ്റോര്‍ റൂമിലേക്ക് നടന്ന് തുടങ്ങും.ആ പ്രലോഭനങ്ങളായിരുന്നു എതിര്‍ത്തു നില്‍ക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്.

അങ്ങനെയെത്രയെത്ര മാമ്പഴക്കാലങ്ങള്‍...

പത്ത് വര്‍‌ഷം മുമ്പ് അറബി കുടുംബത്തോടൊപ്പമുള്ള നോമ്പ് കാലവും ഒരിക്കലും മറക്കാന്‍ കഴിയാത്തത് തന്നെ.ദുബായിലെ മറ്റ് റംസാന്‍ അനുഭവങ്ങളും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഓര്‍മ്മകള്‍ നല്‍കുന്നത് തന്നെ.പ്രത്യേകിച്ചും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തുന്ന സമൂഹനോമ്പ് തുറ,കൂട്ടായ ഒരു പ്രാര്‍ത്ഥനാനുഭവത്തോടൊപ്പം ഒന്നാം ക്ലാസ്സു മുതല്‍ കൂടെ പഠിച്ച പലരേയും വീണ്ടും കണ്ട്മുട്ടാനുള്ള അവസരവും നല്‍കി.

ഇന്നലെയായിരുന്നു ആജുവിന്റെ ആദ്യത്തെ നോമ്പ്.അത്താഴമൊന്നും കഴിച്ചില്ലെങ്കിലും ഞാന്‍ പ്രതീക്ഷിച്ചത്ര ക്ഷിണമൊന്നും മൂപ്പര്‍ക്കുണ്ടായില്ല.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യത്തെ നോമ്പെടുത്തപ്പോള്‍ ശക്തിയായി കൂടെ നില്‍ക്കുമ്പോള്‍ ഉമ്മായുടെ മനസ്സില്‍ എന്തായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു കൂടി മനസ്സിലായി ഇന്നലെ.

മാനസികവും ആത്മീയയുമായ ഒരു പാട് ഉയര്‍ച്ച പ്രതീക്ഷിച്ചാണ് എല്ലാവരും ഒരോ റംസാനേയും വരവേല്‍ക്കുന്നത്.ഈ ഒരു മാസം നമുക്ക് പകര്‍ന്ന് നല്‍‌കുന്ന ചൈതന്യവും സന്ദേശങ്ങളും ശിഷ്ടജീവിതത്തിലും കൂടെകൊണ്ട് നടക്കാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ.

Labels:

Wednesday, September 05, 2007

അദ്ധ്യാപകദിനാശംസകള്‍

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത്

മിക്കവാറും എല്ലാ അവധിക്കും ഞാന്‍ പഠിച്ച തൃശ്ശൂര്‍ ഗവ. എന്‍‌ജിനീയറിംഗ് കോളേജ് സന്ദര്‍ശിക്കാറുണ്ടെങ്കിലും സ്റ്റാഫ് റൂമിലുള്ള അദ്ധ്യാപകരേയും കണ്ട് ജോസേട്ടന്റെ കാന്റീനിലെ ചായയും കുടിച്ച് തിരിച്ച് പോരാറാണ് പതിവ്.

ഇക്കൊല്ലം ആഗസ്റ്റ് 15 ന് കോളേജിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂര്‍‌വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. പുതിയ കുറേ കെട്ടിടങ്ങള്‍ വന്നു എന്നതൊഴിച്ചാല്‍ കോളേജിപ്പോഴും പഴയ പ്രതാപത്തിലും പ്രൗഢിയിലും തലയെടുപ്പോടെ നില്‍ക്കുന്നു. മഴക്കാലത്തെ പച്ച പുതച്ച കാമ്പസിനും അതേ ഭംഗി. ലാബിനു പിറകില്‍ 'പ്രമദ വന"മെന്ന് കുട്ടികള്‍ വിളിച്ചിരുന്ന മരങ്ങള്‍ക്കിടയിലൂടേയുള്ള നടപ്പാതയും സ്റ്റേഡിയത്തിനു ചുറ്റുമുള്ള പടികളും കാട് പിടിച്ച് കിടക്കുന്നതും കാന്റീനിന്റെ സ്ഥലം മാറ്റവുമാണ് ശ്രദ്ധയില്‍ പെട്ട മറ്റു വ്യത്യാസങ്ങള്‍.

ക്ലാസ്സില്‍ പഠിച്ച ഭൂരിഭാഗം പേരുമായും പല പൂര്‍‌വ്വ വിദ്യാര്‍ത്ഥികളുമായും ഗ്രൂപ്പ് മെയില്‍ വഴിയും നേരിട്ടും ഇപ്പോഴും പരിചയം പുതുക്കുന്നതിനാല്‍ അദ്ധ്യാപകരെ കാണാമല്ലോ എന്നതായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരു പ്രധാന കാരണം. പന്ത്രണ്ട് വര്‍‌ഷങ്ങള്‍ക്ക് ശേഷം കാണുമ്പോഴുള്ള അമ്പരപ്പ് നിമിഷങ്ങള്‍ക്കകം പഴയ സ്നേഹവാല്‍സല്യങ്ങളിലേക്ക് വഴി മാറിയത് കാണാന്‍ കഴിഞ്ഞു. ഉമ്മയുടെ മരണം,വിവാഹം,പച്ചാനയുടെ ജനനം തുടങ്ങി സന്തോഷ സന്താപങ്ങളിലെല്ലാം അവരുടെയെല്ലാം പിന്തുണയും പ്രോത്സാഹനവും കുറച്ചൊന്നുമല്ല ഗുണം ചെയ്തിട്ടുള്ളത്.

അദ്ധ്യാപകദിനാശംസകള്‍

ഇവര്‍ക്കും അന്ന് കാണാന്‍ കഴിയാതിരുന്ന സന്തോഷ് മാത്യു സാര്‍,ഹമീദ് സാര്‍ തുടങ്ങി മറ്റദ്ധ്യാപകര്‍ക്കും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിനോടോപ്പം ഒന്നാം ക്ലാസ്സു മുതല്‍ പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും ബൂലോഗത്തെ വിഷ്ണുമാഷ്, ഭാര്യ, പി.പി.രാമചന്ദ്രന്‍ മാഷ്, കരിപ്പാറ സുനില്‍ മാഷ്, രെജി മാഷ്, രാമനുണ്ണീ മാഷ്, ആദര്‍ശ് തുടങ്ങി എല്ലാവര്‍ക്കും അദ്ധ്യാപക ദിനാശംസകള്‍.

അദ്ധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് പ്രീഡിഗ്രിക്കാലത്തെഴുതിയ കുറച്ച് വരികള്‍ ഇവിടെ.

Labels: ,

Wednesday, June 13, 2007

ഓര്‍മ്മയിലൊരു പുഞ്ചിരി മാത്രം

അനിയന്റെ ജനനത്തോടനുബന്ധിച്ച് മൂന്ന് മാസം ഉമ്മയുടെ തറവാട്ടില്‍ താമസിച്ചിരുന്ന സമയം.തൊട്ടടുത്തുള്ള ബാലവാടിയില്‍ അമ്മാവന്മാരുടെ മക്കളോടൊപ്പം ഞാനും പോകാന്‍ തുടങ്ങി.പത്ത് മണിക്ക് പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ക്ലാസ്സില്‍ പടങ്ങളൊക്കെ കാണിച്ച് കാക്ക കുടത്തില്‍ നിന്ന് വെള്ളം കുടിച്ച പോലുള്ള കഥകളും ശാന്തടീച്ചര്‍ ഈണത്തില്‍ പാടിത്തരുന്ന ആംഗ്യപാട്ടുകള്‍ ഏറ്റ് പാടലുമായിരുന്നു കാര്യപരിപാടി.

പതിനൊന്ന് മണിയോടെ ടീച്ചറും സഹായത്തിനുള്ള ചേച്ചിയും ഉപ്പ്‌മാവുണ്ടാക്കുന്നതിന് വേണ്ടി അടുക്കളയില്‍ പോയാല്‍ ഞങ്ങള്‍ പലതരം കളികളില്‍ വ്യാപൃതരാകും.കയ്യൂക്കുള്ളവരെല്ലാം ആടുന്ന കുതിരയിലും അരയന്നത്തിലും സ്ഥാനം പിടിച്ചിരിക്കും.മുഷിഞ്ഞ വേഷത്തിലുള്ള ഒരു കുട്ടി കളിക്കാനൊന്നും കൂടാതെ ടീച്ചര്‍ ഉപ്പുമാവ് കൊണ്ട് വരുന്നതും കാത്ത് വാതില്‍ക്കല്‍ ചെന്ന് നില്‍ക്കുന്നത് ആദ്യദിവസങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.ഒന്ന് രണ്ട് പ്രാവശ്യം കളിക്കാന്‍ വിളിച്ചെങ്കിലും "അവളങ്ങനെയാ ഒന്നിലും ഒരുത്സാഹവുമില്ല" എന്ന മറ്റ് കുട്ടികളുടെ വാക്ക് കേട്ട് പിന്നീടതിന് മുതിര്‍ന്നില്ല.

ഒരു ദിവസം കളി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ഒരു സ്ത്രീയും ഈ കുട്ടിയും ഉമ്മയോട് സംസാരിച്ചിരിക്കുന്നത് കണ്ടെങ്കിലും അയല്‍ക്കാരും കൂട്ടുകാരും ഉമ്മയുടെ നിത്യസന്ദര്‍ശകരായിരുന്നതിനാലും ഈ കുട്ടി ബാലവാടിയില്‍ വെച്ച് ലോഹ്യം കാണിക്കാത്തതിനാലും ഞാനവരെ കണ്ട ഭാവമേ നടിച്ചില്ല.കുളി കഴിഞ്ഞ് വേഷം മാറാന്‍ നോക്കുമ്പോഴാണ്, എന്റെ രണ്ട് മൂന്ന് ഉടുപ്പ് ഉമ്മ ആ കുട്ടിക്ക് കൊടുത്തെന്ന് മനസ്സിലായത്.ദേഷ്യവും സങ്കടവും തോന്നിയെങ്കിലും അന്തിനേരത്ത് കരഞ്ഞാല്‍ വല്യമ്മായിയുടെ(മൂത്ത അമ്മാവന്റെ ഭാര്യ) വകയുള്ള കണ്ണുരുട്ടല്‍ പേടിച്ച് പിറ്റേ ദിവസം ആ കുട്ടിക്കിട്ട് തീര്‍ക്കാം എന്ന് കരുതിയിരുന്നു.

പിറ്റേന്ന് ബാലവാടിയിലെത്തിയപ്പോള്‍ ഉമ്മ കൊടുത്ത ഉടുപ്പൊക്കെ അണിഞ്ഞ് ആ കുട്ടി വാതിക്കല്‍ തന്നെ ഉണ്ട്. എന്നെ കണ്ടയുടനെ പുഞ്ചിരിയോടെ വന്ന് കൈ പിടിച്ചപ്പോള്‍ അതു വരെയുണ്ടായിരുന്ന ദേഷ്യമൊക്കെ പമ്പ കടന്നു. അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ച് പോന്നത് വരെ അവളെ കൂടി ഞങ്ങളുടെ കളികളിലൊക്കെ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.

അവളിപ്പോ എവിടെയാണാവൊ,കണ്ട് മറന്ന ഒരു പാട് സഹപാഠികള്‍ക്കിടയില്‍ നിന്നും ആ പേരും മുഖവും ഓര്‍ത്തെടുക്കാനാകുന്നില്ലല്ലോ.

Labels:

Monday, April 30, 2007

ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം

സ്കൂള്‍ ഉള്ള സമയത്ത് ഏഴു മണി മുതല്‍ ഒമ്പതു മണി വരെയും അവധിക്ക് എട്ടര മുതല്‍ പതിനൊന്നര വരെയുമായിരുന്നു മദ്രസ്സയിലെ പഠന സമയം.പക്ഷെ എഴുന്നേറ്റ് ഒരുങ്ങലും വിശദമായ പ്രാതലും പിന്നെ ഒന്നരകിലോമീറ്ററോളമുള്ള വായനോട്ടവും കഴിഞ്ഞ് മദ്രസ്സയിലെത്തുമ്പോഴേക്കും ഏതാണ്ട് ഏഴര.(നേരം വൈകാതിരിക്കാനായി പല്ലുതേപ്പും കുളിയും വേഷം മാറലുമൊക്കെ കഴിഞ്ഞ് കിടന്നുറങ്ങിയാലോ എന്നു വരെ ചിന്തിച്ചിരുന്നു!).

ഏഴ് പത്തിന് കാലിച്ചായ എന്ന ഓമനപേരില്‍ ഉസ്താദ് തുടങ്ങുന്ന അടി ഒരോരുത്തരും വരുന്ന മുറയ്ക്ക് എണ്ണവും പേരിന്റെ നിലവാരവും കൂടി ഞാനെത്തുമ്പോഴേക്കും മിനിമം പൊറോട്ട ബീഫ് ഫ്രൈ ആയിട്ടുണ്ടാകും.അടിയുടെ ക്ഷീണം മാറി ബുക്കൊക്കെ തുറന്ന് പിന്നെ മദ്രസ്സയുടെ പിറകിലുണ്ടായിന്ന കാവിലെ കാഴ്ചയെല്ലാം നോക്കിയിരിക്കുമ്പോഴേക്കും ഒമ്പത് മണിയാകും.പിന്നെ മദ്രസ്സയുടെ തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടില്‍ നിന്ന് രണ്ടാം പ്രാതലും കഴിഞ്ഞ് സ്കൂളിലേക്ക്.

സ്കൂളടച്ചാലാണ് മദ്രസ്സാ പഠനം(?) അതിന്റെ പാരമ്യത്തിലെത്തുക.പതിവുപോലെ പിന്നിലെ കാവിലെ ചെടികളുടെ ജീവികളുടെ കണക്കെടുപ്പ്,റോഡിലൂടെ പോകുന്ന ബസ്സുകളുടെ പേര് നമ്പര്‍ തുടങ്ങിയവ ബെറ്റ്വെക്കല്‍(കൂട്ടുകാരി റം‌ലത്ത് ആയിരുന്നു മിക്കവാറും ഈ കളിയില്‍ ജയിച്ചിരുന്നത്),പുതിയ സിനിമാ പൈങ്കിളി നോവല്‍ കഥകള്‍ കൈമാറല്‍ ഇതിനിടയില്‍ ഉസ്താദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഓത്തും.

ഉസ്താദന്മാരെ പ്രീതിപ്പെടുത്താനായി ആരോ തുടങ്ങി വെച്ചതാണ് അടുത്തുള്ള ചായപ്പീടികയില്‍ നിന്നും ചായയും കടിയും വാങ്ങി കൊടുക്കല്‍.കുറച്ചു പേരൊക്കെ ചെയ്തപ്പോള്‍ എനിക്കും ഒരു പൂതി.വീട്ടില്‍ ചോദിച്ചാല്‍ പൈസ കിട്ടുമെങ്കിലും പീടികയില്‍ പോയി ചായ വാങ്ങാനൊന്നും സമ്മതിക്കില്ല.കൊച്ചാപ്പ വന്നു പോയപ്പോള്‍ മേശ വലിപ്പിട്ടു പോയ ചില്ലറയെടുത്ത് അതിനും പരിഹാരം കണ്ടെത്തി.ചായയും പപ്പടവടയും വാങ്ങലും കൊടുക്കലുമൊക്കെ ഉഷാറായി നടന്നു.തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വലിയൊരു പുളിക്കൊമ്പുമായി മുറ്റത്ത് തന്നെ ഉമ്മ.ചായപ്പീടികകാരന്റെ ഭാര്യയും അമ്മായിയും തമ്മില്‍ ഇങ്ങനെയൊരു ഹോട്ട്‌ലൈന്‍ ഉള്ള കാര്യം ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍..........


ഇഖ്‌റ‌അ്‌(നീ വായിക്കുക) എന്ന വചനത്തില്‍ ഖുര്‍‌ആന്‍ അവതരണം തുടങ്ങിയതില്‍ നിന്നു തന്നെ വിജ്ഞാന സമ്പാദനത്തിന് മതം കൊടുത്തിട്ടുള്ള പ്രാധാന്യം വ്യക്തമാണല്ലോ.അതു കൊണ്ടു തന്നെയാകണം മദ്രസ്സ വിദ്യാര്‍ത്ഥികളെയും അവരുടെ അദ്ധ്യാപകരേയും പരമാവധി സഹായിക്കാന്‍ സാധാരണ ജനങ്ങള്‍ പോലും താത്പര്യം കാട്ടിയിരുന്നത്.ചീരണി എന്ന ഓമനപേരില്‍ വിതരണം നടത്തിയിരുന്ന ചക്കരചോറ്,പായസം തുടങ്ങിയ മധുര വിതരണമായിരുന്നു അതിലൊന്ന്.

കഞ്ഞീത്ത്(പഴയ കാല കഞ്ഞി വീത്ത് ലോപിച്ച്) എന്നറിയപ്പെട്ടിരുന്ന അന്നദാനമായിരുന്നു മറ്റൊന്ന്.പോകുമ്പോള്‍ വരിവരിയായും തിരിച്ച് വരുമ്പോള്‍ തോന്നിയ പോലേയും നാട്ടുഭം‌ഗിയും ആസ്വദിച്ചുള്ള ആ യാത്രകള്‍ തന്നെ രസമായിരുന്നു.

പണക്കാരനോ പാവപ്പെട്ടവനോ ചെറിയ വീടോ വലിയ വീടോ എന്ന ഭേദമില്ലാതെ എവിടെ ചെന്നാലും നല്ല സ്വീകരണം.ചെന്ന ഉടന്‍ പഞ്ചസാര വെള്ളമോ സര്‍ബത്തോ.പിന്നെ ചോറും പോത്തിറച്ചി കറിയും പരിപ്പും പപ്പടവും.ചോറു കഴിഞ്ഞാല്‍ പഴമോ പായസമോ.ഒന്നുകില്‍ ഒരു നീളെയിട്ട വാഴയിലയില്‍ രണ്ടു വശത്തും കുട്ടികള്‍;അല്ലെങ്കില്‍ ഒരില രണ്ട് പേര് പങ്കിട്ട്,ഇന്നിപ്പോള്‍ എവിടെ പോയി ബുഫെ ലഞ്ച് കഴിച്ചാലാണ് ആ സ്വാദൊക്കെ ഒന്ന് തിരികെ കിട്ടുക.

Labels:

Thursday, March 08, 2007

പൊരിക്കാരി

നിറം മങ്ങിയ ചേല ചുറ്റി ചുവന്ന മൂക്കുത്തിയണിഞ്ഞ്(പല കല്ലുകളുടെ സ്ഥാനത്തും ഒന്നുമുണ്ടായിരുന്നില്ലെങ്കിലും) തലയില്‍ പൊരിച്ചാക്കുമായി ഒരു കൈ പതുക്കെയാട്ടിയുള്ള അവരുടെ വരവു തന്നെ കൌതുകമുണര്‍ത്തുന്നതായിരുന്നു.

കുട്ടികളുള്ളപ്പോള്‍ വന്നാല്‍ കച്ചവടം കൂടുമെന്നതു കൊണ്ടോ എന്തോ ഒന്നിടവിട്ട ഞായറാഴ്ചകളിലായിരുന്നു അവരുടെ സന്ദര്‍ശനം.പൊരിക്ക് പുറമേ അവില്‍, മലര്‍ ,മുറുക്ക്, മിക്സ്ചര്‍, കപ്പലണ്ടിമിഠായി,എള്ളുണ്ട തുടങ്ങിയതെല്ലാം നിറച്ച ചാക്കിന്റെ ഭാരം ഞാനറിഞ്ഞത് എപ്പോഴൊക്കെയോ അതിറക്കി വെക്കാന്‍ അവരെ സഹായിച്ചപ്പോഴാണ്‌.

ചാക്കിറക്കി വെച്ച് മുറുക്കാന്‍ തുപ്പി അവര്‍ ഇറയത്തിരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഉമ്മയുടെ വഴക്ക് വകവെക്കാതെ ചാക്ക് തുറന്ന് ആവശ്യമുള്ളതെല്ലാം കൈക്കലാക്കുമായിരുന്നു.എത്ര നിര്‍ബന്ധിച്ചാലും ഊണ്‌ കഴിക്കാറില്ല അവര്‍.ഉച്ച ഭക്ഷണം ഒരു ചായയിലോ കഞ്ഞിവെള്ളത്തിലോ ഒതുക്കാറാണ്‌ പതിവ്.ഭക്ഷണം കഴിച്ചാല്‍ പിന്നെ നടക്കാന്‍ പറ്റില്ലാത്രെ.

ഒരു പാട് കാലത്തിന്‌ ശേഷം കഴിഞ്ഞ ഡിസംമ്പറിലാണ് അവരെ കണ്ടത്,പ്രായം നല്ല മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു,എന്നിട്ടും അവര്‍ ഈ ചാക്കും ചുവന്ന്!

"മകനും കുടുംബവുമെല്ലാം കൂടെ തന്നെയില്ലെ"എന്ന എന്റെ ഈ ചോദ്യത്തിന്‌ അവര്‍ മറുപടി പറഞ്ഞതിങ്ങനെ:

"ഇതൊരു ശീലമായി മോളെ,അതു തന്നെയല്ല വീട്ടിലിരുന്നാല്‍ ഞാന്‍ കിടപ്പിലായി പോകും".

സാധനം വാങ്ങിയതിന്‌ ശേഷം ചായയും കുടിച്ച് ഞാനേറ്റി കൊടുത്ത ചാക്കുമായി അവര്‍ നടന്നകന്നു.

Labels:

Friday, March 02, 2007

എന്‍റെ വാപ്പ

ഉമ്മയെ കുറിച്ച്‌ പലപ്പോഴായി എഴുതിയെങ്കിലും വാപ്പയെ കുറിച്ച്‌ ഏറെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.
വാപ്പയിലൂടെ ഞങ്ങള്‍ക്ക്‌ പകര്‍ന്നു കിട്ടിയ മൂല്യങ്ങളെ എത്ര മാത്രം ഞാന്‍ പകര്‍ത്തിയെന്നോ എന്റെ മക്കളിലേക്ക്‌ പകര്‍ന്നുവെന്നോ തിരിഞ്ഞ്‌ നോക്കാനൊരു ചെറിയ ശ്രമം.
തനിക്ക്‌ നേടാന്‍ കഴിഞ്ഞതിലപ്പുറം തന്റെ മക്കള്‍ നേടണമെന്നും അവര്‍ ഒരുപാട്‌ ഉയരത്തിലെത്തണമെന്നും ആഗ്രഹിച്ചത്‌ കൊണ്ടാകാം ഒരു തരത്തിലുള്ള മതില്‍കെട്ടുകള്‍ക്കുള്ളിലും ഞങ്ങളുടെ വളര്‍ച്ചയെ തളച്ചിടാതിരുന്നതും വാപ്പയുടെ ചിന്തകളെ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരുന്നതും.
തന്നെ ദ്രോഹിക്കുന്നവരെ തന്റെ സ്നേഹം കൊണ്ട്‌ കീഴടക്കാനാണ്‌ വാപ്പ എന്നും ശ്രമിച്ചിട്ടുള്ളത്‌.ഇക്ക ഒരു ജഡ്ജിയായാല്‍ എല്ലം ദൈവത്തിനു വിട്ടുകൊടുത്ത്‌ കുറ്റവാളികളെ വെറുതെ വിട്ടേനേ എന്ന് പല‍രും കളിയാക്കുന്നത്‌ ഞാന്‍ തന്നെ കേട്ടിട്ടുണ്ട്‌.
ചെറിയ ക്ലാസ്സില്‍ കൂടെ പഠിച്ച സഹപാഠി വന്നാലും പ്രശസ്തനായ മറ്റൊരു സുഹൃത്ത്‌ വന്നാലും ഒരേ രീതിയിലാണ്‌ വാപ്പാടെ സ്വീകരണം.സഹജീവികളെ കഴിവിന്റെ പരമാവധി സഹായിക്കണം എന്നതാണ്‌ വാപ്പാടെ ഒരു നയം.അതില്‍ നിന്ന് പലപ്പോഴും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും പ്രതിഫലേച്ഛയില്ലാതെയാണ്‌ വാപ്പ പലതും ചെയ്യാറ്‌.
ചെറുപ്പം മുതല്‍ എല്ലാവിധ സുഖസൗകര്യങ്ങള്‍ ഞങ്ങള്‍ക്കായി നേടി തരുമ്പോഴും എല്ലാത്തിലും മിതത്വം പാലിക്കാനും വരവിനനുസരിച്ച്‌ ചെലവ്‌ ചെയ്യാനും വാപ്പ എന്നും ശ്രദ്ധിച്ചിരുന്നു.സ്കൂളിലും പുറത്തും പുറം മോടികളേക്കാള്‍ പഠനത്തിലും മറ്റ്‌ പഠനേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞത്‌ അതിനാലായിരിക്കണം.ജീവിതത്തിലെ പല പ്രതിസന്ധികളെ സധൈര്യം നേരിടാനും വാപ്പാനെ പ്രാപ്തനാക്കിയതും ഈ ഗുണം തന്നെ.
ഈ വാപ്പാടെ മകളായി ജനിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ മൂല്യങ്ങളെല്ലാം ഏത്‌ അമാവാസി നാളിലും വഴികാട്ടിയാകുന്ന വിളക്കാകാന്‍ ഉള്ളിലുണ്ടാകണേ എന്ന് മാത്രമാണ്‌ ആഗ്രഹം.
മാതാവ്‌ ഭൂമിയാണെങ്കില്‍ നമുക്ക്‌ അതില്‍ വളരാനുള്ള വെള്ളവും വേളിച്ചവും നല്‍കി നമ്മെ കാതു സൂക്ഷിക്കുന്ന ആകാശമാണ്‌ പിതാവ്‌.
എന്റെ വാപ്പയും മനുഷ്യസഹജമായ എല്ലാ കുറ്റവും കുറവുമുള്ളവ്യക്തി തന്നെ.പക്ഷെ നമ്മുടെ പ്രവൃത്തിയിലൂടെ അതിനേയെല്ലാം എങ്ങനെ മറികടക്കാമെന്നാണ്‌ ആ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ചിട്ടുള്ള ഏറ്റവും വലിയ പാഠം.

Labels:

Thursday, January 25, 2007

നെല്ലിക്കപ്പുളി മരം

ഉമ്മയുടെ തറവാടിന്റെ പടിഞ്ഞാപ്പുറത്തായിരുന്നു നെല്ലിക്കപ്പുളിമരം നിന്നിരുന്നത്‌.തട്ടിന്‍പുറത്തെ ജനലിലൂടെ തൊടാന്‍ പാകത്തിലായിരുന്നു ചില കൊമ്പുകള്‍.നെല്ലിക്കയുടെ അത്ര കയ്പ്പും അത്ര ദൃഢവുമല്ലാത്തതിനാലാകാം നെല്ലിക്കപ്പുളി തിന്ന് വെള്ളം കുടിച്ചാലും മധുരിക്കാതിരുന്നത്‌.

പച്ചകായ്കള്‍ക്ക്‌ ചവര്‍പ്പ്‌ കലര്‍ന്ന പുളി രസമായിരുന്നെങ്കില്‍ ഇത്തിരി പഴുത്ത്‌ നിലത്തു വീഴുന്ന കായ്കള്‍ക്ക്‌ പുളിയും മധുരവും കലര്‍ന്ന രുചിയായിരുന്നു.രാവിലേയും വൈകീട്ടും മുറ്റമടിച്ചാലും അതിന്റെ ഇലകളും കായ്കളും ചെറു കമ്പുകളും മുറ്റം നിറച്ചും കിടപ്പുണ്ടാകും.

എന്ത്‌ കുറുമ്പ്‌ കാട്ടിയാലും ഉമ്മാക്ക്‌ ആദ്യം കയ്യില്‍ കിട്ടുക ഈര്‍ക്കിലിയേക്കാള്‍ മെലിഞ്ഞ ഈ കമ്പുകളായിരുന്നു.ഒരിക്കല്‍ ചാഞ്ഞു നിന്നൊരു കമ്പിന്മേല്‍ ഊഞ്ഞാലുകെട്ടി ആദ്യത്തെ ആട്ടത്തില്‍ തന്നെ കൊമ്പും ഞാനും ഒന്നിച്ചാണ്‌ താഴെയെത്തിയത്‌.

ആ മരം ഇന്നവിടെയില്ല.അവിടുത്തെ വെല്ലിമ്മമാരുടെ സ്നേഹം പോലെ പടിഞ്ഞാപുറത്തെ നെല്ലിക്കപ്പുളി നിറയെ കായ്ക്കളുമായി എന്റെ ഓര്‍മ്മയില്‍ പൂത്തുലഞ്ഞ്‌ നില്‍ക്കുന്നു.

Labels:

Tuesday, December 05, 2006

ജീവിതയാത്രയിലൊരു വഴിത്തിരിവ്‌

ഇരുപത്തിയൊന്നു വര്‍ഷം മുമ്പുള്ള ഒരു ഡിസംബര്‍ സന്ധ്യ.അനിയത്തി ജനിച്ചിട്ട്‌ പതിമൂന്നു ദിവസം മാത്രം.ഞാനന്ന് ഏഴില്‍ പഠിക്കുന്നു.വാപ്പയും കുന്നകുളത്ത്‌ നിന്ന് വന്ന കൂട്ടുകാരന്‍ അബ്ദുള്ളക്കയും കൂടി തൃപ്രയാര്‍ ഏകാദശി കാണാനും കൊടുങ്ങല്ലൂരുള്ള മറ്റൊരു കൂട്ടുകാരനെ കാണാനും സ്കൂട്ടറില്‍ പോയി.
ഒമ്പതു മണിയോടടുത്ത്‌ ഒരു ഫോണ്‍ വന്നു.ഞാനാണ്‌ ഫോണ്‍ എടുത്തത്‌:"മോളേ,അബ്ദുള്ളക്കയാണ്‌ കൊച്ചാപ്പാടെ ഫോണ്‍ നംബര്‍ തരുമോ" .ഞാന്‍ വേഗം ഫോണ്‍ ഉമ്മാടെ കയ്യില്‍ കൊടുത്തു."സത്യം പറയ്‌ അബ്ദുള്ളാ"എന്ന് പരിഭ്രമത്തോടെ ഉമ്മ ചോദിക്കുന്നത് കേട്ടപ്പോള്‍ തന്നെ മനസ്സിലായി അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.അടുത്ത വീട്ടുകാരൊക്കെ വന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക്‌ ഫോണ്‍ ചെയ്തപ്പോഴാണ്‌ അറിഞ്ഞത്‌,വാപ്പയും അബ്ദുള്ളയ്ക്കയും സഞ്ചരിച്ചിരുന്ന സ്കുട്ടറിനു കുറുകെ ഒരു കള്ളുകുടിയന്‍ ചാടി സ്കൂട്ടര്‍ മറിഞ്ഞ്‌ രണ്ടു പേരും വീണെന്നും വാപ്പായെ മെഡിക്കല്‍ കോളെജില്‍ നിന്നും മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ കൊണ്ടു പോവുകയാണെന്നും.
പ്രാര്‍ത്ഥന മാത്രമായിരുന്നു മുന്നില്‍ തെളിഞ്ഞു വന്ന വഴി.മദ്രസ്സയിലെ ഉസ്താദിനേയും ഉമ്മയേയും പേടിച്ച് അതു വരെ നിസ്ക്കരിച്ചിരുന്ന ഞാന്‍ മനസ്സറിഞ്ഞ്‌ പ്രാര്‍ത്ഥിച്ചു.എന്നോ വായിച്ചു മറന്ന ഒരു സംഭവമോര്‍ത്ത്‌ വാപ്പയുടെ അസുഖം അതെനിക്കു തന്നൊളൂ എന്നു വരെ പ്രാര്‍ത്ഥിച്ചു.
രണ്ട്‌ ദിവസം കഴിഞ്ഞ്‌ ബോധം വീണ്ടു കിട്ടിയെങ്കിലും പഴയതൊന്നും വാപ്പയ്ക്ക്‌ ഓര്‍മ്മയുണ്ടായിരുന്നില്ല. ഓര്‍മ്മ അതിന്റെ സാന്നിദ്ധ്യം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചിരുന്ന നിമിഷങ്ങളിലോരുന്നിലും ഉമ്മയേയും ഞങ്ങളേയും ചോദിച്ചിരുന്നു.മൂന്ന് നാല് ദിവസം കൂടി കഴിഞ്ഞ്‌ ഐ.സി.യു വില്‍ നിന്നും വാര്‍ഡിലേക്ക്‌ മാറ്റിയപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ വാപ്പാനെ പോയി കാണാന്‍ പറ്റിയത്‌.
സ്കൂട്ടര്‍ മറിഞ്ഞപ്പോള്‍ ഒരു കല്ലില്‍ തലയിടിച്ച്‌ രക്തം കട്ട പിടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞത്‌,മരുന്നു കൊണ്ട്‌ അതു ശരിയാക്കമെന്നും.അരക്കൊല്ല പരീക്ഷ കഴിഞ്ഞ്‌ ഞങ്ങളും ഉമ്മയും ആശുപത്രിയിലേക്ക്‌ പോയി.വാപ്പ നിര്‍ബന്ധിച്ച്‌ ഞങ്ങളെ അവിടെ തന്നെ നിര്‍ത്തി.
അന്ന് ക്രിസ്തുമസ്സിന്റെ തലേ ദിവസമായിരുന്നു.സി ടി സ്കാന്‍ ചെയ്യാന്‍ വേണ്ടി കോലഞ്ചേരി മിഷന്‍ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടു പോയി.മെഡിക്കല്‍ ട്രസ്റ്റിലെ തിക്കിലും തിരക്കില്‍ നിന്നും വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ ശരിയ്ക്കും ഒരു പള്ളിയിലും അമ്പലത്തിലുമൊക്കെ അനുഭവപ്പെടുന്നത്ര ശാന്തത.മരുന്നു കൊണ്ട്‌ മാറാന്‍ പ്രയാസമാണെന്നും ഓപ്പറേഷന്‍ നടത്തുകയാണ് നല്ലതെന്നും അവിടുത്തെ ഡോക്റ്റര്‍ പറഞ്ഞു.ആ രാത്രി തന്നെ ഓപ്പറേഷന്‍ ചെയ്തു.അതു രക്തം കട്ട പിടിച്ചത്‌ നീങ്ങാതിരിക്കാനുള്ള ഒരു മൈനര്‍ ശസ്ത്രക്രിയ മാത്രമായിരുന്നെന്ന് എനിക്കു മനസ്സിലായത്‌ രണ്ടു ദിവസത്തിനു ശേഷം പിന്നേയും ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ കൊണ്ടു പോയി അഞ്ചു മണിക്കൂറിനു ശേഷം 42 സ്റ്റിച്ചുമായി തിരികെ കൊണ്ട്‌ വന്നപ്പോഴായിരുന്നു.
ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നാഴ്ചയോളം ആശുപത്രിലായിരുന്നു. അവിടുത്തെ ഡോക്ടര്മാര്‍, നേഴ്സുമാര്‍, ചാപ്പലിലെ ഫാദര്‍ തുടങ്ങി ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ വാപ്പാക്കിഷ്ടമുള്ളതെന്തും സ്പെഷ്യലായി ഉണ്ടാക്കി തരാന്‍ സന്നദ്ധത കാണിച്ച ഹോട്ടലുകാര്‍ വരെ ഇന്നും നന്ദിയോടെ സ്മരിക്കേണ്ട ഒരു പാടു പേര്.

സ്കൂളിനും വീടിനും അതിനിടയിലുള്ള കുസൃതികള്‍ക്കുമിടയില്‍ ജീവിതത്തിനു ചില വികൃതമുഖങ്ങളുണ്ടാകാമെന്നു പഠിപ്പിച്ചു തന്നു ഈ അനുഭവങ്ങളെല്ലാം.എത്ര ആഴത്തിലേക്കു തള്ളി വിട്ടാലും ഒരു സേഫ്റ്റി ബെല്റ്റു പോലെ ദൈവത്തിന്റെ കരങ്ങള്‍ നമ്മെ സംരക്ഷിക്കുന്നുണ്ടെന്നും.

Labels: