Saturday, September 22, 2007

റംസാന്‍-ഓര്‍മ്മകളിലൂടെ

ജീവിതത്തിലെ ഒരോ അനുഭവങ്ങളും കടന്ന് വരുന്നത് തന്നെ സമാനനുഭവങ്ങളുടെ ഒരു ചങ്ങലയും കൊണ്ടാണ്,മണ്ണിലിട്ട കാന്തത്തിലേക്ക് ഓടിയടുക്കുന്ന ഇരുമ്പ് തരികളെപ്പോലെ.നോമ്പുകാലവും അതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല.

പുലര്‍ച്ച അത്താഴത്തിനായി ഉമ്മാക്ക് കൂട്ടിനെഴുന്നേറ്റിരുന്നതാണ് നോമ്പിനെ കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ.പിന്നെ ഞങ്ങള്‍ കുട്ടികളെയെല്ലാം അടുത്ത് വിളിച്ചിരുത്തി കാരുണ്യത്തിനും പാപമോചനത്തിനും നരകമോചനത്തിനുമായി ആദ്യം അറബിയിലും പിന്നെ മലയാളത്തിലും ഉമ്മ ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകള്‍...

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ആദ്യമായി നോമ്പു നോറ്റത്,ഒരു ഇരുപത്തിയേഴാം രാവിന്.സെല്ലമ്മായിയുടെ വീട്ടില്‍ പോയപ്പോള്‍ അവര്‍ നീട്ടിയ മിഠായി അറിയാതെ വാങ്ങിയെങ്കിലും നോമ്പിന്റെ കാര്യം ഓര്‍മ്മ വന്നതിനാല്‍ കഴിച്ചില്ല.ഉച്ചയോട് കൂടി ഞാന്‍ ഉമ്മാക്കൊരു വലിയ ലിസ്റ്റ് തന്നെ നല്‍കി,നോമ്പ് തുറന്ന് കഴിഞ്ഞാല്‍ കഴിക്കാനുള്ള സാധനങ്ങളുടെ.നാലര അഞ്ച് മണിയായതോടെ ക്ഷീണത്താല്‍ ഞാന്‍ കട്ടിലില്‍ കയറി കിടപ്പായി.എത്ര ക്ഷീണം തോന്നിയാലും നോമ്പ് മുറിക്കരുതെന്നും അത് അള്ളാഹുവിന് വേണ്ടിയുള്ളതുമാണെന്ന ഉമ്മയുടെ വാക്കുകള്‍ക്ക് മുമ്പില്‍ പിടിച്ചു നിന്നു, എഴ് മണിയോടടുത്ത് നോമ്പ് തുറക്കുന്നത് വരെ.

നോമ്പെടുത്ത് ഉമ്മയുടെ വീട്ടില്‍ പോകുന്നതായിരുന്നു സന്തോഷമുള്ള മറ്റൊരു കാര്യം.നോമ്പുകാരി എന്ന പേരില്‍ വെല്ലിമ്മമാരുടെ പ്രത്യേക വാല്‍സല്യം.കുട്ടികളെല്ലാം കൂടി ഒന്നിച്ചുള്ള അത്താഴം.പക്ഷെ അവിടെ നിന്നും നോമ്പെടുത്താല്‍ ഒരു പ്രശ്നമുണ്ട്,പന്ത്രണ്ട് മണിയോടെ കുട്ടികള്‍ ഒരോരുത്തരായി സ്റ്റോര്‍ റൂമിലേക്ക് നടന്ന് തുടങ്ങും.ആ പ്രലോഭനങ്ങളായിരുന്നു എതിര്‍ത്തു നില്‍ക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്.

അങ്ങനെയെത്രയെത്ര മാമ്പഴക്കാലങ്ങള്‍...

പത്ത് വര്‍‌ഷം മുമ്പ് അറബി കുടുംബത്തോടൊപ്പമുള്ള നോമ്പ് കാലവും ഒരിക്കലും മറക്കാന്‍ കഴിയാത്തത് തന്നെ.ദുബായിലെ മറ്റ് റംസാന്‍ അനുഭവങ്ങളും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഓര്‍മ്മകള്‍ നല്‍കുന്നത് തന്നെ.പ്രത്യേകിച്ചും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തുന്ന സമൂഹനോമ്പ് തുറ,കൂട്ടായ ഒരു പ്രാര്‍ത്ഥനാനുഭവത്തോടൊപ്പം ഒന്നാം ക്ലാസ്സു മുതല്‍ കൂടെ പഠിച്ച പലരേയും വീണ്ടും കണ്ട്മുട്ടാനുള്ള അവസരവും നല്‍കി.

ഇന്നലെയായിരുന്നു ആജുവിന്റെ ആദ്യത്തെ നോമ്പ്.അത്താഴമൊന്നും കഴിച്ചില്ലെങ്കിലും ഞാന്‍ പ്രതീക്ഷിച്ചത്ര ക്ഷിണമൊന്നും മൂപ്പര്‍ക്കുണ്ടായില്ല.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യത്തെ നോമ്പെടുത്തപ്പോള്‍ ശക്തിയായി കൂടെ നില്‍ക്കുമ്പോള്‍ ഉമ്മായുടെ മനസ്സില്‍ എന്തായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു കൂടി മനസ്സിലായി ഇന്നലെ.

മാനസികവും ആത്മീയയുമായ ഒരു പാട് ഉയര്‍ച്ച പ്രതീക്ഷിച്ചാണ് എല്ലാവരും ഒരോ റംസാനേയും വരവേല്‍ക്കുന്നത്.ഈ ഒരു മാസം നമുക്ക് പകര്‍ന്ന് നല്‍‌കുന്ന ചൈതന്യവും സന്ദേശങ്ങളും ശിഷ്ടജീവിതത്തിലും കൂടെകൊണ്ട് നടക്കാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ.

Labels:

14 Comments:

Blogger കുഞ്ഞന്‍ said...

അതെ പടച്ചതമ്പുരാന്‍ ഈ പുണ്യമാസക്കാലത്തു നോമ്പു നോക്കുന്ന എല്ലാവര്‍ക്കും ശക്തിയും ചൈതന്യവും വാരിക്കോരി ചൊരിയട്ടെ...

നോമ്പ് ഒരു സുഖമുള്ള നോവ്...ഓര്‍മ്മകള്‍

9/22/2007 10:56 am  
Blogger മുസ്തഫ|musthapha said...

"ആദ്യത്തെ നോമ്പെടുത്തപ്പോള്‍ ശക്തിയായി കൂടെ നില്‍ക്കുമ്പോള്‍ ഉമ്മായുടെ മനസ്സില്‍ എന്തായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു കൂടി മനസ്സിലായി ഇന്നലെ"

ടച്ചിംഗ്... ഈ റംസാന്‍ ഓര്‍മ്മ!

9/22/2007 11:09 am  
Blogger ബീരാന്‍ കുട്ടി said...

സെന്റിയടിച്ചു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഉമ്മ ആരുംകാണാതെ സ്റ്റോര്‍റൂമിലേക്ക്‌ വിളിച്ച്‌ വിളമ്പിതന്നിരുന്ന വിഭവങ്ങളുടെ രുചി, ഇന്ന് ആ സ്ഥാനത്തിരുന്ന് സ്വന്തം മക്കളോട്‌ ചെയുമ്പോള്‍, നാവില്‍ തികട്ടി വരുന്നു.

ഓട്ടി.
അപ്പ്പ്പോ ഇവിടെ തന്നെയുണ്ടല്ലെ, ഞാന്‍ കരുതി മുങ്ങിന്ന്, നോമ്പായിട്ട്‌ ഒന്ന് രണ്ട്‌ ഐറ്റംസുമായി വരിക (തറവാടിയില്‍ പരിക്ഷിച്ച്‌ വിജയിച്ച ഐറ്റംസ്‌ മാത്രം). ഇല്ലെങ്കില്‍ ഞാന്‍ ചീഫ്‌ കുക്കിന്റെ തോപ്പിയ്യെടുത്ത്‌ തലയില്‍വെക്കും, അതെനിക്ക്‌ പാകമല്ലെങ്കിലും.

9/22/2007 12:11 pm  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ നോമ്പുകാലത്ത് ഉച്ചയ്ക്ക് കൂട്ടുകാരന്‍ അമ്മദ് പള്ളിയില്‍ കേറുമ്പോള്‍ ഞാന്‍ ഒതുക്കുകല്ലുകള്‍ക്ക് താഴെ മരച്ചുവട്ടില്‍ കുത്തിയിരിക്കും. അവിടുന്ന് നോക്കിയാല്‍ പള്ളി വരാന്തയില്‍ ജപിച്ചുകൊണ്ടിരിക്കുന്ന പഞ്ഞിക്കെട്ടുപോലെ വെളുത്ത താടിയും മുടിയും നീട്ടി, പ്രായമായ മൊല്ലാക്കമാരെ കാണാം.

നോമ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും ഞാനോര്‍ക്കുന്നത് അവരുടെ മുഖത്തെ ആ ശാന്തതയാണ്.

9/22/2007 1:28 pm  
Blogger ചീര I Cheera said...

ഈ റംസാന്‍ ഓര്‍മ്മ വളരെ ഇഷ്ടമായി..

9/22/2007 4:43 pm  
Blogger കരീം മാഷ്‌ said...

വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.
മനസ്സും,
ആദ്യത്തെ നോമ്പു നോറ്റ മകനോടും അവനെ പ്രോത്സാഹിപ്പിച്ച മകളോടും ഒരുപാടു നേരം ഫോണില്‍ സംസാരിച്ചു വെച്ച ഈ മുഹൂര്‍ത്തത്തില്‍.
അനുഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്,
തലമുറകളിലൂടെ!
നന്മകള്‍ പകരുകയാണ്
അനന്തമായ കാലത്തോളം..
നല്ല ഒരു പോസ്റ്റ്.
ഇനി കണ്ണു തുടക്കട്ടെ!

9/22/2007 5:37 pm  
Blogger ഏ.ആര്‍. നജീം said...

അറിയാതെ മനസ് ഒരുപാട് പിന്നിലേക്ക് പാഞ്ഞു
ഒരു ദീഘനിശ്വാസത്തോടെ ദേ..ഈ കമന്റ് ടൈപ്പ് ചെയ്യുന്നു

9/23/2007 4:49 am  
Blogger സജീവ് കടവനാട് said...

ഞാങ്കരുതി എനിക്കൊന്നും പറയാനില്ലെന്ന്.

9/23/2007 12:46 pm  
Blogger മഴത്തുള്ളി said...

വല്യമ്മായീ, റംസാന്‍ ഓര്‍മ്മകള്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ചെറുപ്പത്തിലെ നോമ്പിന്റെ ഓര്‍മ്മകളും ആജുവുമായി അത് കോര്‍ത്തിണക്കിയതും നന്നായിരിക്കുന്നു.

9/24/2007 3:19 pm  
Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ നാട്ടില്‍ എത്തിയതിനു ശേഷമാ റംദാന്‍ മാസത്തിന്റെയും നോംബ് എടുക്കുന്നതിന്റെ യും പുണ്യത്തെക്കുറിച്ചും.ശരീര്ത്തിനു അതു കൊണ്ട് ഉണ്ടാകുന്ന പ്രയോജനത്തെ കുറിച്ചും ഒക്കെ മനസ്സിലായത്.ഇപ്പോള്‍ മുടങ്ങാതെ ഞാനും നൊയബ് എടുക്കുന്നു.പോസ്റ്റ് കണ്ടപ്പോള്‍ നല്ല ഒരു സുഖം തോന്നി.

9/26/2007 7:02 pm  
Blogger asdfasdf asfdasdf said...

ഈ റംസാന്‍ ഓര്‍മ്മ നന്നായി.
റംസാന് നോമ്പിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്നും മനസ്സില്‍ തെളിയുന്നത് നാലാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന മജീദിനെയാണ്. ഉച്ചക്ക് ഊണുകഴിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള അടുത്തടുത്ത വീടുകളിലേക്ക് എന്നും ഓടി വരാറുള്ളത്. ഒരു ദിവസം അവന്‍ പറഞ്ഞു ‘ഇന്ന് നോമ്പാണെന്‍ അറിയാതെ ഞാന്‍ കിണറ്റില്‍ പാളയിട്ട് വെള്ളം കോരി..പക്ഷേ കുടിച്ചില്ല..’ഒരു പാള വെള്ളമായിരുന്നു മജീദിന്റെ ലഞ്ച് എന്നത് അന്നാണ് അറിഞ്ഞത്.

9/29/2007 5:04 pm  
Blogger ബാജി ഓടംവേലി said...

റംസാന്‍ ഓര്‍മ്മ നന്നായി
നോമ്പ്, മനസ്സിനും ശരീരത്തിനും

10/03/2007 1:21 am  
Blogger Dreamy man walking said...

hi valiyammayi
ramzan ormakal thakarthu
keep posting

10/06/2007 2:13 pm  
Blogger അബ്ദുണ്ണി said...

കൊള്ളാം. വായിച്ചപ്പോള്‍ എന്റെ മകള്‍ 7 വയസ്സുകാരി ഇത്തവണ നോമ്പെടുത്ത കാര്യം ഓര്‍മ്മ വന്നു.

11/03/2007 8:54 pm  

Post a Comment

<< Home