Saturday, September 12, 2009

എലികള്‍

കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലുകള്‍ക്ക് സമീപമായിരുന്നു ആ ധാന്യപ്പുര സ്ഥിതി ചെയ്തിരുന്നത്.കൊയ്ത്തു കഴിഞ്ഞ് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന സമയം.ധാന്യപ്പുരയില്‍ ഒരുപാട് എലികളും ഉണ്ടായിരുന്നു.അവ ധാന്യങ്ങളൊക്കെ കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞു പോന്നു.

ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല.

ദിവസങ്ങള്‍ കടന്നു പോയി.പ്രകാശം കണ്ട എലികള്‍ വിശപ്പടക്കിയ ശേഷം അധിക സമയം വാതിലിനരികില്‍ തന്നെ ചെലവഴിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം കുറെപ്പേര്‍ വന്ന് ധാന്യപ്പുരയുടെ വാതില്‍ തുറന്നു.പുറത്തെ കാഴ്ചകള്‍ കാണാന്‍ കൊതിച്ചിരുന്നവര്‍ വേഗം പുറത്ത് കടന്നു.പുറംലോകത്തെ പരിചയമില്ലാത്ത ഭൂരിഭാഗം എലികളും പെട്ടെന്നുണ്ടായ വെളിച്ചം താങ്ങാനാകാതെ കണ്ണുപൊത്തി അവയുടെ മാളങ്ങളിലൊളിച്ചു. ധാന്യശേഖരമെല്ലാം പുറത്തെടുത്ത ശേഷം വാതിലടച്ച് വന്നവര്‍ മടങ്ങി.

Labels: ,

Sunday, May 24, 2009

സിംഹവും കുറുക്കനും കഴുതയും - പുനര്‍‌വായന

(മസ്നവിയിലെ അഞ്ചാം അദ്ധ്യായത്തിലും അന്‍‌വര്‍-ഇ-സുഹൈലി എന്ന കൃതിയിലും പ്രതിപാദിച്ചിട്ടുള്ള കഥയുടെ പരിഭാഷ.നമ്മളില്‍ പലരും കേട്ടതാണെങ്കിലും അന്ന് ശ്രദ്ധിക്കാതെ പോയ ആത്മീയതലങ്ങള്‍ വെളിച്ചംകാണിക്കുന്നതിനു വേണ്ടിയാണീ ഉദ്യമം.)

ഒരു ആനയുമായുള്ള എറ്റുമുട്ടലിനിടെ പരിക്കേറ്റ സിംഹത്തിന് ഇരതേടാന്‍ കഴിയാതെ ആയി. ഏതെങ്കിലും മൃഗത്തെ തന്റെയരികെ എത്തിക്കണമെന്ന് ക്ഷീണിതനായ സിംഹം കുറുക്കനോട് ആവശ്യപ്പെട്ടു..സിദ്ധന്‍‌മാരുടെ വായില്‍ നിന്നുതിരുന്ന ദിവ്യബോധനത്തിനായി കാതോര്‍ത്തിരിക്കുന്ന അനുയായികളെ പോലെ മറ്റ് മൃഗങ്ങള്‍ ഇര തേടിയതിന്റെ പങ്ക് മാത്രം ഭക്ഷിച്ചിരുന്ന കുറുക്കന്‍ മനസ്സില്ലാമന‍സ്സോടെയാണ് ഈ ആജ്ഞ സ്വീകരിച്ചത്.തരിശുഭൂമിയില്‍ ഭക്ഷണം തേടിയിരുന്ന മെലിഞ്ഞ ഒരു ഒരു കഴുതയെ കുറുക്കന്‍ കണ്ടു.തന്ത്രപൂര്‍‌വ്വം കഴുതയുടെ അടുത്തെത്തിയ കുറുക്കന്‍ അതിന്റെ ശോച്യസ്ഥിതിയില്‍ ദുഃഖം പ്രകടിപ്പിക്കുകയും നിറയെ ചെടികളുള്ള താഴ്വരയിലേക്ക് അതിനെ ക്ഷണിക്കുകയും ചെയ്തു.

കുറുക്കന്റെ വാഗ്ദാനം നിരസിച്ച് കഴുത പറഞ്ഞു:

 ഇതെനിക്ക് ദൈവം തന്ന ഇടമാണ്,അതിന്റെ കുറവുകളെ കുറിച്ച് ചോദ്യം ചെയ്യുന്നത് പാപമാണ്.പണ്ട് യജമാനുവേണ്ടി വെള്ളം ചുമന്ന് തളര്‍ന്ന ഒരു കഴുതയ്ക്ക് രാജാവിന്റെ കുതിരലായത്തില്‍ ഇടം കിട്ടി.കുതിരകളുടെ മെച്ചപ്പെട്ട  ആരോഗ്യസ്ഥിതി കണ്ട കഴുതയ്ക്ക് തന്റെ സ്ഥിതിയില്‍ അപമാനം തോന്നി.പക്ഷെ ഒരു ദിവസം ആരോഗ്യവാന്‍‌മാരായ കുതിരകളെയെല്ലാം യുദ്ധത്തിനു കൊണ്ടു പോവുകയും അവയെല്ലാം അത്യാസന്ന നിലയില്‍ മടങ്ങിയെത്തുകയും ചെയ്തത് കണ്ട് ആ കഴുത തന്റെ യജമാനന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകുന്നു.

ഇതു കേട്ട കുറുക്കന്റെ മറുപടി:
പക്ഷെ മെച്ചപ്പെട്ട അവസരങ്ങള്‍ വരുമ്പോള്‍ അത് ചെയ്തു നോക്കാത്തതു തെറ്റാണ്.ദൈവം പറയുന്നു: ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടികൊണ്ടിരിക്കണംഎന്നാണ് ദൈവ വചനം..നീ എന്റെ കൂടെ വന്നാല്‍ കൊല്ലം മുഴുവനും പുല്ല് കിട്ടുന്ന താഴ്വര കാണിച്ചു തരാം.


കഴുത :
 "ഉപജീവനത്തിനായി അന്വേഷിക്കാനുള്ള കല്‍‌പന നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാനുള്ളതാണ്."

കുറുക്കന്റെ മറുപടി:
"ഈ ഉന്നത വിശ്വാസം സന്യാസ ശ്രേഷ്ഠന്മാര്‍ക്ക് പ്രത്യേകം നല്‍കിയിട്ടുള്ളതാണ്,പ്രവാചന്‍ പറയുന്നു,സംതൃപ്തി ഒരു നിധിയാണ്,അതെല്ലാവരും കണ്ടെത്തുകയില്ല."
കുറുക്കന്‍ ദൈവവചനങ്ങളെ വളച്ചൊടിക്കുകയാണെന്നും ദൈവവിശ്വാസി ഒരിക്കലും ഉപേക്ഷിക്കപ്പെടില്ലെന്നും പറഞ്ഞ കഴുത ഉദാഹരണമായി ഒരു കഥ പറഞ്ഞു:
 ഒരിക്കല്‍ ഒരു വിശ്വാസി തന്റെ വിശ്വാസം പരീക്ഷിക്കാനായി മരുഭൂമിയില്‍ പോയി,തന്റെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റി തരുമെന്നും ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ മറ്റുള്ളവരെ സമീപിക്കില്ലെന്നും ഉറപ്പിച്ച് ഒരു കല്ലില്‍ കിടന്ന് ഉറക്കമായി.ദൈവം ഒരു പറ്റം യാത്രക്കാരെ അയാളുടെ അടുത്തേക്ക് അയക്കുകയും അവര്‍ അയാളെ കണ്ടെത്തി ഭക്ഷണം നല്‍കുകയും ചെയ്തു.
ദൈവം നമുക്ക് കൈകള്‍ തന്നത് പരിശ്രമിക്കാനാണെന്ന് പറഞ്ഞ് കഴുതയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കുറുക്കന്‍ കഴുതയെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.ദൈവവിശ്വാസത്തേക്കാള്‍ മഹത്തായ തൊഴിലില്ലെന്നും ഇഹലോകത്തിലെ ജോലികളെല്ലാം നാശത്തിലേക്കേ നയിക്കൂ എന്ന് "നിന്റെ കൈകളാല്‍ സ്വയം നാശത്തിലേക്ക് തള്ളിയിടരുത്" എന്ന വാക്യം ഉദ്ധരിച്ച് കഴുത പറഞ്ഞു.
  
പക്ഷെ ദിവ്യവചനങ്ങളൊക്കെ ഉരുവിട്ട് കൊണ്ടിരുന്നെങ്കിലും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴുതയ്ക്ക് കഴിഞ്ഞില്ല, കാരണം അതിന്റെ വിശ്വാസം ആഴത്തില്‍ വേരുറക്കാത്തതായിരുന്നു.തത്തകളെ പോലെ എന്തൊക്കെയോ ഏറ്റ് പറയുമ്പോഴും കുറുക്കന്‍ പറഞ്ഞ നിറയെ പുല്ലുള്ള ആ മൈതാനം അതിനെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
 കഴുതയ്ക്ക് ഇബ്രാഹിം നബി(അ)യെ പോലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാനായെങ്കിലും 
 തീയിലൂടെ നടക്കാന്‍ കഴിഞ്ഞില്ല. അവസാനം കഴുത കുറുക്കന്റെ വാക്കുകളില്‍ മയങ്ങി സിംഹത്തിന്റെ മടയിലേക്ക് പോയി.കഴുതയെ കണ്ടപാടെ സിംഹം ചാടി വീണെങ്കിലും ക്ഷീണിതനായതിനാല്‍ അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല.കഴുത ഒരു ചെറിയ മുറിവുമായി രക്ഷപ്പെട്ടപ്പോള്‍ സിംഹത്തിന്റെ എടുത്തു ചാട്ടത്തിനെ കുറുക്കന്‍ കുറ്റപ്പെടുത്തി.സിംഹം തന്റെ കുറ്റം സമ്മതിച്ച് ഒന്നു കൂടെ കഴുതയെ തന്റെ അടുത്തെത്തിക്കാന്‍ കുറുക്കനോടാവശ്യപ്പെട്ടു.ശ്രമിച്ചു നോക്കാമെന്ന് കുറുക്കന്‍ സമ്മതിച്ചു.
തന്നെ ചതിയില്‍ കുടുക്കിയതിലുള്ള പരാതിയും പരിഭവവുമായാണ് കഴുത കുറുക്കനെ എതിരേറ്റതെങ്കിലും കഴുത കണ്ട സിംഹം ഒരു മായ മാത്രമായിരുന്നെന്ന് അതിനെ വിശ്വസിപ്പിക്കാന്‍ കുറുക്കന് അധികം പണിപ്പെടേണ്ടി വന്നില്ല.അനുഭവത്തിലെ നിന്ന് പാഠമുള്‍ക്കൊള്ളാത്ത മണ്ടനായ കഴുത ചതിയനായ കുറുക്കനെ പിന്തുടര്‍ന്ന് തന്റെ മരണം വരിച്ചു.
കഴുതയെ വക വരുത്തിയതിനു ശേഷം കുറുക്കനെ ശവത്തിന്റെ കാവലേല്‍‌പ്പിച്ച് സിംഹം ദാഹശമനത്തിനായി പുഴയിലേക്ക് പോയി.സിംഹം പോയതും കുറുക്കന്‍ കഴുതയുടെ ഏറ്റവും സ്വാദുള്ള ഭാഗങ്ങളായ ഹൃദയവും കരളും ഭക്ഷിച്ചു.തിരിച്ചെത്തിയ സിംഹം കഴുതയുടെ ഹൃദയവും കരളും എവിടെ എന്നാരാഞ്ഞപ്പോള്‍ അവ രണ്ടും കഴുതയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കഴുത ഇത്ര മണ്ടനാകില്ലായിരുന്നു എന്ന് പറഞ്ഞ് കുറുക്കന്‍ സിംഹത്തെ സമാധാനിപ്പിച്ചു.
അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തവര്‍ ഇന്ന് തിരിച്ചറിവില്ലാതെ പോയതിനെ പറ്റി വരാനിരിക്കുന്ന ലോകത്തില്‍  തീര്‍ച്ചയായും വിലപിക്കും.

Labels: , ,

Sunday, February 08, 2009

ഗ്യാപ്

1974
യുവതി സുഹൃത്തിനോട്:അവളെ കെട്ടിയതില്‍ പിന്നെ എന്റെ അനിയനൊന്ന് ചിരിച്ച് കണ്ടിട്ടില്ല.

2009
യുവതിയോട് സുഹൃത്ത്:എന്തേ നിന്റെ അനിയനു പഴയ ഉത്സാഹമൊന്നുമില്ലാത്ത പോലെ
മറുപടി:അവനിപ്പോള്‍ പഴയപോലെ അടിച്ചു പൊളിച്ച് നടന്നാല്‍ പോരല്ലോ,കുടുംബമൊക്കെ ആയില്ലേ,അതിന്റെ ഉത്തരവാദിത്വം കാണും.

Labels:

Thursday, November 27, 2008

പരീക്ഷണം-നുറുങ്ങു കഥ

അവര്‍ എന്റെ നെഞ്ചു പിളര്‍ന്ന് ഹൃദയമെടുത്ത് മേശപ്പുറത്ത് വെച്ചു.ഒരു കയ്യില്‍ ഉയര്‍ത്തി പിടിച്ച വാച്ചുമായി ഹൃദയമിടിപ്പ് എണ്ണാന്‍ തുടങ്ങി.

സെക്കന്റ് സൂചി ഒരു വട്ടം കറങ്ങിയെത്തിയപ്പോഴെക്കും അവരുടെ എണ്ണം എഴുപതു കഴിഞ്ഞിരുന്നു. സമാധാനത്തോടെ അവര്‍ ഹൃദയം തിരിച്ചു വെച്ചു.ചോര പൊടിഞ്ഞ മുറിവില്‍ വെളുത്ത പൊടിയിട്ടു. അതെല്ലാം രക്തത്തില്‍ കുതിര്‍ന്ന് ചുവപ്പു നിറമായി.

അവസാനം അവരെന്റെ പുറത്തു തട്ടി പറഞ്ഞു,"ഇതൊന്നും നിന്നെ വെദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. നിന്റെ ഹൃദയമിടിപ്പ്‌ അറിയാന്‍ വേണ്ടിയായിരുന്നു."

അതു കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു.വിളറിയ ചിരി.

Labels:

Monday, April 16, 2007

ഒറ്റപ്പെടുന്നവര്‍

"താത്തേ,ഓല് വേറെ കെട്ടീന്ന് കേക്ക്‌ണ്,നേരാവോ",

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സലീനയുടെ ചോദ്യം.

ഒറ്റ വാക്കിലൊരുത്തരം അറിയാമായിരുന്നിട്ടും ഒന്നും പറയാന്‍ തോന്നിയില്ല.തുടക്കം മുതലേ കല്ലുകടികള്‍ നിറഞ്ഞതായിരുന്നു സലീനയുടേയും മുജീബിന്റേയും വിവാഹജീവിതം.മുജീബിന്റെ പ്രതീക്ഷക്കൊത്തൊരു ഭാര്യയാകാന്‍ പലപ്പോഴും അവള്‍ക്ക് കഴിഞ്ഞില്ലെന്നത് സത്യം.ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്ന പതിനാലുകാരിയെ മണിയറയിലേക്ക് തള്ളിവിട്ടവരെല്ലാം എരിതീയില്‍ എണ്ണയൊഴിക്കാനാണ്‌ നോക്കിയത്. അതാകട്ടെ സലീനയുടെ മനോനിലയെ തന്നെ തെറ്റിച്ചു കളഞ്ഞു.

മുജീബ് നല്ലവനാണ്.കുട്ടികളെ ഓര്‍ത്താണ് ഒഴിവാക്കാതെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നതെന്നാണ് അവന്റെ ഭാഷ്യം.പക്ഷെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവധി ഭാര്യയെ ഡോക്റ്ററെ കാണിക്കാനായി മാത്രം ചെലവഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അധികമാരുമറിയാതെ ദൂരെ എവിടെയോ ഒരു കല്യാണം കൂടെ കഴിച്ചത്.

ചിന്തകളിത്രയും എത്തിയപ്പോള്‍ സലീനയെ അവിടെയെങ്ങും കണ്ടില്ല.അകത്തെവിടെ നിന്നോ ഒരു തേങ്ങല്‍ മാത്രം.

കാലം ചിലരൊയൊക്കെ വല്ലാതെ ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ടാണാവോ?

Labels:

Thursday, March 22, 2007

അമ്മക്കിളിയും കുഞ്ഞിക്കിളിയും

തുഷാരം ഓണ്‍ലൈന്‍ മാസികയുടെ കുട്ടികള്‍ക്കുള്ള സമ്മാനമായ ശിശിരത്തിന്റെ ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ രചന അമ്മക്കിളിയും കുഞ്ഞിക്കിളിയും.

അതുല്യേച്ചിയുടെ അപ്പു മുതല്‍ സിദ്ധാര്‍ത്ഥന്റെ മകന്‍ വരെയുള്ള ബൂലോഗത്തെ കുഞ്ഞുങ്ങള്‍ക്ക് വല്യമ്മായിയുടെ സ്നേഹ സമ്മാനം.

Labels:

Wednesday, January 10, 2007

ഒരു കല്ലിന്റെ കഥ

അങ്ങകലെ കാണുന്ന കുന്നിന്റെ ഭാഗമായിരുന്നു ഞാന്‍.കൃത്യമായി പറഞ്ഞാല്‍ കുന്നിന്‍ ചെരിവിലുണ്ടായിരുന്ന ഒരു മരത്തിനു താഴെ.
കൊടുങ്കാറ്റിനോടൊപ്പം വന്ന ഉരുള്‍പൊട്ടലില്‍ താഴ്‌വാരത്തെത്തി. എന്റെ കൂര്‍ത്ത അഗ്രങ്ങള്‍ തട്ടി പലര്‍ക്കും വേദനിക്കുന്നത്‌ കണ്ട്‌ ഞാന്‍ ഉള്ളില്‍ ചിരിച്ചു.
ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല.പിന്നെ ഒരു മഴയില്‍ ഞാനീ അരുവിയിലെത്തി.പിന്നെയങ്ങാട്ട്‌ നീണ്ട യാത്രയായിരുന്നു,അതു വരെ കാണാത്ത പല കാഴ്ചകളും കണ്ട്‌.പുഴയുടെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച്‌ യാത്രക്ക്‌ വേഗം കൂടിയും കുറഞ്ഞുമിരുന്നു.അതിന്റെ ആഘാതത്തിലാകാം കൂര്‍ത്തു നിന്ന മുനകള്‍ക്കൊപ്പം എന്റെ അഹങ്കാരവും പമ്പ കടന്നു.
അധികമകലെയല്ലാതെ കടലിന്റെ ആരവം കേള്‍ക്കാം.ഞാനിപ്പോള്‍ കൂര്‍ത്ത മുനകളുള്ള കല്ലല്ല.ഒരു ചെറുതരി മാത്രം.നാളെ ഞാനും ആ മഹാസാഗരത്തിലെ അനേകം കണികകളില്‍ ഒന്നു മാത്രം.

Labels:

Saturday, December 23, 2006

പറയാതെ വന്ന അതിഥി

ഇന്നു രാവിലെ ആറേ മുക്കാല്‍.

സൂര്യന്‍ പോലും പുതപ്പ്‌ പൊക്കി നോക്കി ഒന്നു കൂടി കണ്ണു ചിമ്മുന്ന നേരം.

ഓഫീസിലേക്കു പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടു.തറവാട്ട്‌ മുറ്റത്ത്‌ ഒരാളതാ എന്നെ കാത്ത്‌ നില്‍ക്കുന്നു.

ഇവനിതെപ്പോ ദുബായിലെത്തി.കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയപ്പോള്‍ തിരക്കിനിടയില്‍ ഒന്നു സ്വസ്ഥമായി കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.അവന്റെ കൂട്ടുകാരെ പലരേയും ഇവിടെ മുമ്പ്‌ കണ്ടിരുന്നെങ്കിലും ഇവനിവിടെ വന്നത്‌ അറിഞ്ഞിരുന്നില്ല.

സംസാരിക്കാന്‍ നിന്നാല്‍ നേരത്തിന്‌ ഓഫീസിലെത്താന്‍ കഴിയില്ല.അവനെ അവഗണിച്ച്‌ ഞാന്‍ കാറിനടുത്തേക്ക്‌ നടന്നു.അതു വരെ മിണ്ടാതെ നിന്നിരുന്ന അവന്‍ പെട്ടെന്ന് പിറകില്‍ നിന്നും വിളിച്ചു:

"കാ കാ കാ കാ"

Labels:

Tuesday, November 07, 2006

മാതൃവിലാപം

വിട പറയാന്‍ മടിച്ചു നില്‍ക്കുന്ന ഇരുട്ടിനെ വകവെയ്ക്കാതെ ഞാന്‍ വേഗം നടന്നു.രാത്രിയില്‍ വിരിഞ്ഞ ഏതോ പൂക്കളുടെ ഗന്ധം അവിടെ തങ്ങി നിന്നിരുന്നു.നടപ്പാതയുടെ അരികിലുള്ള ബഞ്ചിലവര്‍ കൂനിക്കൂടിയിരിക്കുന്നത്‌ ദൂരെ നിന്നേ കാണാം. പാവം തണുക്കുന്നുണ്ടെന്ന് തൊന്നുന്നു. ഉള്ളില്‍ കത്തിയെരിയുന്ന കനലുകളുള്ളപ്പോള്‍ തണുപ്പൊന്നും തന്നെ അലട്ടാറില്ലെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞതായാണോര്‍മ്മ.
എന്നെ കണ്ടപ്പൊള്‍ അവര്‍ പുഞ്ചിരിച്ചു.കാലം മങ്ങലേല്‍പ്പിക്കാത്ത വെണ്മയേറിയ ചിരി.സംസാരം തുടങ്ങി അധികം കഴിയും മുമ്പ്‌ ആ ചിരി മായുമെന്നെനിക്കറിയാം. ഒരു കയ്യിനാല്‍ എന്റെ ചുമലിലും മറ്റേ കയ്യിനാല്‍ എന്റെ കയ്യിലും പിടിച്ച്‌ ഞങ്ങള്‍ നടന്ന് തുടങ്ങി.പതിവു പോലെ അവരുടെ ഓര്‍മ്മകളോരോന്നും വാക്കുകളായ്‌ പുറത്ത്‌ വന്നു തുടങ്ങി . പ്രായാധിക്യത്താലാണെന്ന് തോന്നുന്നു പലതും പല തവണ പറഞ്ഞ കഥകള്‍.വളരെ കുറച്ചു വാക്കുകളിലൂടെയാണ്‌ അവരുടെ സംസാരമത്രയും.വികാരങ്ങളേറേയും സജലങ്ങളായ കണ്ണുകളിലൂടേയും മുഖത്തെ ചുളിവുകളുടെ വിന്യാസത്തിലുടേയുമാണ്‌ ഞാന്‍ അറിയാറുള്ളത്‌.
മകനെക്കുറിച്ചായിരുന്നു അവര്‍ക്കെപ്പോഴും പറയാനുള്ളത്‌.ചിറകിന്റെ ചൂടിലൊതുക്കി നെഞ്ചിന്റെ കുറുകലാല്‍ താരാട്ട്‌ പാടി അവര്‍ വളര്‍ത്തിയ മകനെ ക്കുറിച്ച്‌;വലുതായപ്പോള്‍ പുതിയ ചക്രവാളങ്ങള്‍ തേടി പറന്നു പോയ മകനെ ക്കുറിച്ച്‌.ഇന്നവനെവിടെയാണെന്ന് അവര്‍ക്കറിയില്ല.ഒന്നറിയാം ലോകത്തിന്റെ കണ്ണില്‍ അവനൊരു പാപിയാണെന്ന്.അധികാരത്തിനു വേണ്ടി പാവങ്ങളെ കുരുതി കൊടുത്ത ദുഷ്ടനാണെന്ന്.
എന്നിട്ടും അവര്‍ അവനെ സ്നേഹിക്കുന്നു.അവന്റെ ചെയ്തികളിലൂടെ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക്‌ വേണ്ടി വിലപിക്കുന്നു.
നാളെ കാണാമെന്ന് പറഞ്ഞ്‌ തിരിഞ്ഞു നടക്കുമ്പോള്‍ വഴിയില്‍ വെളിച്ചം പരന്നിരുന്നു.എന്നിട്ടും മുന്നിലുള്ള പാത ഇരുള്‍ മൂടിയതാണെന്ന് എനിയ്ക്ക്‌ തോന്നിയതെന്തു കൊണ്ടാണ്‌?

Labels:

Friday, September 08, 2006

മാവേലി ജെബല്‍‍അലീല്‍

ഇക്കൊല്ലത്തെ തിരുവോണദിവസം.പതിവു പോലെ ആറെമുക്കാലോടു കൂടി ഞാന്‍ ഓഫീസിലേക്ക്‌ പുറപ്പെട്ടു.നല്ല വല്ല ഓണപ്പാട്ടുകളും കേള്‍ക്കാം എന്ന് കരുതി റേഡിയോ ഓണ്‍ ചെയ്തു.സുപ്രഭാതത്തിന്റെ റീമിക്സ്‌.വേഗം റേഡിയോ ഓഫ്‌ ചെയ്തു.

ഫ്രീസോണിന്റെ മെയിന്‍ ഗെയിറ്റില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം.കസവു മുണ്ടെടുത്ത ഒരാളുടെ ചുറ്റും സെക്യൂരിറ്റികാര്‍ തടിച്ചുകൂടിയിട്ടുണ്ട്‌.ലേബര്‍ ക്യാമ്പില്‍ വൈകുന്നേരമുള്ള റേഡിയോ റോഡ്‌ ഷോയുടെ ആളുകളായിരിക്കും,ഞാന്‍ കരുതി.പിറകിലുള്ള വണ്ടിക്കാര്‍ അക്ഷമരായി ഹോണടിക്കാന്‍ തുടങ്ങി.എന്തായാലും ചെന്ന് നോക്കി കളയാം.

"ശൂ മാവേലി,ശൂ വിശാലന്‍" സുഡാനിയുടെ ഉച്ചത്തിലുള്ള ശബ്ദമകലെ നിന്ന് തന്നെ കേട്ടു.

ങ്ങേ ഇതു നമ്മുടെ മാവേലിയല്ലേ.റ്റി.വി.യില്‍ കാണുന്നത്ര വയറൊന്നുമില്ല.രാവിലെയടിച്ച പോടിക്കാറ്റ്‌ കാരണമാണെന്ന് തോന്നുന്നു മുണ്ടോക്കെ ആകെ ചെളി പിടിച്ചിട്ടുണ്ട്‌.

"എന്താ മാവേലി ഇവിടെ".മലയാളം കേട്ടപ്പോള്‍ മാവേലിയ്ക്കാശ്വാസമായി.

"ഞാന്‍ നമ്മുടെ വിശാലനെ കാണാന്‍ വന്നതാണ്‌.ഓണത്തിനിവിടെ ഒഴിവല്ലല്ലോ എന്ന് കരുതീട്ടാ നേരെ ഇങ്ങോട്ട്‌ പോന്നത്‌".

ഇയാള്‍ എന്നെ കാണാന്‍ വന്നതാണ്‌ എന്ന് സുഡാനിയോട്‌ പറഞ്ഞ്‌ ഞാന്‍ മാവേലിയേയും കൂട്ടി കാറിനകത്തേക്ക്‌ നടന്നു.
"എന്താ ഇത്തവണ കേരളത്തിലേക്ക്‌ പോകാതെ ദുബായിലോട്ട്‌ പോന്നത്‌"

"ഇവിടെ റെയില്‍വേക്കായി കുഴിച്ച തുരങ്കം പാതാളം വരെ എത്തിയതു കൊണ്ട്‌ വഴി കുറവാണ്‌.നാട്ടില്‍ പോയാല്‍ ഓണാവധി കഴിഞ്ഞാല്‍ എന്നെ എല്ലാവരും മറക്കും.ദുബായിലാണെങ്കില്‍ മാസങ്ങളോളമല്ലെ ഓണം.അതു മാത്രമല്ല; നാട്ടിലിപ്പോള്‍ തുള്ളി വെള്ളം കുടിക്കാന്‍ കിട്ടില്ല.ആ കുറുമാനും ഇടിവാളും കൂടി നാട്ടില്‍ പോയി ഒക്കെ കുടിച്ച്‌ വറ്റിച്ചില്ലേ".

"മാവേലി കയ്യിലെന്താ" മാവേലിയുടെ കയ്യിലുള്ള ഒരു ചെറിയ പൊതി കണ്ട്‌ ഞാന്‍ ചോദിച്ചു.
"ഇതെന്റെ ഓലക്കുടയാ;ആവശ്യമുള്ളപ്പോള്‍ ബട്ടണമര്‍ത്തിയാല്‍ നിവരുന്നത്‌".
"ഞാനൊരു കാര്യം ചെയ്യാം അങ്ങയെ ബര്‍ദുബായി ബസ്സില്‍ കയറ്റി വിടാം.അവിടെ നിന്നും ഷാര്‍ജയിലേക്ക്‌ ബസ്സ്‌ കിട്ടും.എനിക്ക്‌ വേഗം ഓഫിസിലെത്തി പിന്മൊഴി നോക്കാനുള്ളതാ.അല്ലെങ്കില്‍ ഞാനും കൂടെ വന്നേനെ"

മാവേലിയെ ബസ്സ്റ്റോപ്പില്‍ വിട്ട്‌ ഞാന്‍ കാറിനടുത്തേക്ക്‌ നടന്നു.

Labels: ,

Wednesday, September 06, 2006

ഭ്രാന്ത്

അച്ഛന് കമ്പ്യൂട്ടറില്‍ ചാറ്റുന്ന ഭ്രാന്ത്.

മകന് മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ഭ്രാന്ത്.

മകള്‍ക്ക് റ്റിവിയിലെ സീരിയല്‍ ഭ്രാന്ത്.

ഇതെല്ലാം കണ്ട് അമ്മയ്ക്ക് കലി കയറി.അവര്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റ്റിവിയും എടുത്ത് വലിച്ചെറിഞ്ഞു. അച്ഛനും മകനും മകളും കൂടി അമ്മയെ ഭ്രാന്താശുപത്രിയില്‍ കൊണ്ടാക്കി വേറെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റ്റിവിയും വാങ്ങി.

Labels:

Friday, September 01, 2006

അനിക്കുട്ടന്‍ ദുബായിലാ

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്‌ സരസ്വതിയെന്നെ കാണാന്‍ വന്നത്‌.കുട്ട്യേ എന്നുള്ള പഴയ ആ വിളി കേട്ടപ്പോള്‍ സാധാരണ നാട്ടില്‍ പോകുമ്പോള്‍ കൊടുക്കാറുള്ള കൈമടക്ക്‌ വാങ്ങാന്‍ വന്നതായിരിക്കും എന്നാണ്‌ ഞാന്‍ കരുതിയത്‌.

"എന്താ സരസ്വതിയെ വര്‍ത്തമാനങ്ങള്‍"
"ഇങ്ങനെ പോകുന്നെന്റെ കുട്ട്യേ,പിന്നെ അനിക്കുട്ടനിപ്പോ ദുബായിലാ"

(സരസ്വതിയുടെ മുണ്ടിന്മേല്‍ തൂങ്ങി കുടുക്കില്ലാത്ത ട്രൗസര്‍ മുരുക്കി കുത്തി മൂക്കൊലിപ്പിച്ചു നില്‍ക്കുന്ന ആ ഈര്‍ക്കില്‍ രൂപമാ എന്റെ മനസ്സില്‍ വന്നത്‌)

"പോയിട്ടിപ്പോ മൂന്ന് മാസമായി",സരസ്വതി തുടര്‍ന്നു.
"അവനവിടെ പണിയൊക്കെയായോ"
"പണിയൊക്കെ ആയി,രണ്ട്‌ തവണ പൈസയും അയച്ചു,അതിനെങ്ങന്യാ ന്റെ കുട്ട്യെ,അവനിപ്പൊള്‍ കയ്യീ പിടിക്കണ ഫോണ്‍ ഒക്കെ വാങ്ങി നടക്ക്വല്ലെ,കുട്ടി തിരിച്ച്‌ ചെന്നാല്‍ അവനെ പോയൊന്ന് കാണണം.കണ്ണീ കണ്ട കുന്ത്രാണ്ടങ്ങളൊക്കെ വാങ്ങി പൈസ കളയണ്ടാന്ന് പറഞ്ഞു കൊടുക്കണം"
"ചെന്നാലുടനെ ഞാന്‍ അവനെ പോയി കണ്ടോളാം." ഞാന്‍ സരസ്വതിയെ സമാധാനിപ്പിച്ചു.

ഒരു മാസത്തെ അവധി കഴിഞ്ഞ്‌ തിരിച്ച്‌ പോരുന്നതിന്റെ തലേന്ന് സരസ്വതി വീണ്ടും വന്നു;മകനുള്ള കത്തുമായി.

ഇവിടെയെത്തി ആദ്യത്തെ വെള്ളിയാഴ്ച തന്നെ ഞാന്‍ അനിയെ വിളിച്ചു.
"ഞാനിപ്പോള്‍ പണിയിലാണ്‌.ചേട്ടന്‍ ഇവിടെ എത്തുമ്പോള്‍ വിളിച്ചാല്‍ മതി,ഞാന്‍ പുറത്തിറങ്ങി വരാം.”

അനിക്കുട്ടന്‍ പറഞ്ഞ ഹോട്ടലിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത്‌ ഞാനവനെ വിളിച്ചു.രണ്ട്‌ നിമിഷത്തിനുള്ളില്‍ അവനെന്റെ മുന്നിലെത്തി.
"എന്തൊക്കെയുണ്ട്‌ അനിക്കുട്ടാ വിശേഷങ്ങള്‍,എങ്ങനെയുണ്ട്‌ പണിയൊക്കെ".
"രാവിലെ പത്ത്‌ പണി മുതല്‍ പാതിരാത്രി മൂന്ന് മണി വരെയാണ്‌ ജോലി.ഹോട്ടലിലെ കിച്ചണില്‍."
"ഒഴിവുള്ളപ്പോള്‍ നീയെന്റെ റൂമിലേക്ക്‌ വായോ".ഞാന്‍ യാത്ര ചോദിച്ച്‌ കൊണ്ട്‌ പറഞ്ഞു.
"ഹോട്ടലില്‍ പണിയുള്ള എനിക്കെന്ത്‌ ഒഴിവാ;അമ്മേനെ ഇനി കൂലി പണിയ്ക്ക്‌ വിടേണ്ടല്ലൊ എന്നു കരുതീട്ടാ;അത്രയ്ക്ക്‌ ചൂടാ അതിന്റെയുള്ളില്‌"
"ഒക്കെ ശരിയാവോടാ" അവന്റെ പുറത്ത്‌ തട്ടി ഞാന്‍ പറഞ്ഞു.

തിരിച്ച്‌ നടക്കുമ്പോള്‍ അവന്‍ എന്റെ കൈ പിടിച്ചു,"ചേട്ടാ,ഇതൊന്നും നാട്ടിലാരും അറിയേണ്ട;ഞാനിവിടെ നല്ല സുഖമായിട്ടിരിക്കുന്നു എന്നാ അമ്മ കരുതിയിരിക്കുന്നത്‌,അവരെങ്കിലും സമാധാനമായിരിക്കട്ടെ"

നിറഞ്ഞ ആ കണ്ണുകള്‍ കണ്ടില്ല എന്ന് നടിച്ച്‌ ഞാന്‍ തിരിഞ്ഞ്‌ നടന്നു.

Labels:

Monday, August 14, 2006

ആശ വിതച്ച് നിരാശ കൊയ്യുന്നവര്‍

ക്ലോക്കില്‍ ആറടിക്കുന്നത് കേട്ട് അവള്‍ എണീറ്റു.നേരിയ തല കറക്കമുണ്ട്;സാരമില്ല ഇനിയും കിടന്നാല്‍ പണിയൊന്നും നടക്കില്ല. നേരെ അടുക്കളയിലേക്ക് പോയി.ഒരടുപ്പത്ത് ചായക്കും മറ്റേതില്‍ ചോറിനും വെള്ളം വെച്ചു.അടുപ്പിന്‍റെ അടുത്തായുള്ള ചെറിയ ജനല്‍ തുറന്നു.റോഡിന്‍റെ മറുവശത്തുള്ള റൊട്ടി കടയില്‍ തിരക്ക് തുടങ്ങിയിരിക്കുന്നു.ആ കട രാവിലെ നാല് മണിക്കു തുറന്നാല്‍ പാതി രാത്രിക്കേ അടക്കൂ.പൊടി കുഴക്കലും പരത്തലും അടുപ്പിലിട്ട് തകൃതിയായി ചുടുകയും ചെയ്യുന്ന രണ്ട് കൈകള്‍. “അമ്മേ,ആ അങ്കിളിനെന്താ തലയില്ലേ” മോള്‍ ഒരു ദിവസം ചോദിച്ചതോര്‍മ്മ വന്നു.

ഓ,ആലോചിച്ച് നേരം പോയതറിഞ്ഞില്ല.ബ്രഷും പേസ്റ്റുമെടുത്ത് ബാത്ത് റൂമിലേക്ക് നടക്കുമ്പോള്‍ തികട്ടി വന്ന പുളി വെള്ളം അടക്കി പിടിച്ചു.

കുളി കഴിഞ്ഞ് വന്ന് കറിയുണ്ടാക്കാന്‍ നോക്കിയപ്പോഴാ,രണ്ട് തക്കാളിയും കുറച്ച് പച്ച മുളകും മാത്രം ബാക്കി.രണ്ട് മാസത്തെ പറ്റ് കൊടുക്കാതെ ഇനിയെങ്ങിനെയാ ഗ്രോസറിയില്‍ നിന്നും സാധനം വാങ്ങുക.ജോലിക്ക് ചേര്‍ന്ന് മാസം രണ്ട് കഴിഞ്ഞിട്ടും പൈസയൊന്നും കിട്ടിയില്ല.ചേട്ടന്‍റെ കാര്യവും തഥൈവ.

തട്ടികൂട്ടിയ തക്കാളി ചമ്മന്തിയും ചോറും രണ്ട് പാത്രത്തിലാക്കി.തലേ ദിവസത്തെ കുബ്ബൂസിന്‍റെ ബാക്കി ചൂടാക്കി ജാമും പുരട്ടി മൂടി വെച്ചു.

ബാഗുമെടുത്ത് പുറത്തേക്കിറങ്ങവേ “ചേട്ടാ,ഭക്ഷണമെല്ലാം എടുത്ത് വെച്ചിട്ടുണ്ട്.മോള്‍ക്ക് പാലും കുബ്ബൂസും കൊടുത്ത് അപ്പുറത്തെ വീട്ടില്‍ ആക്കണേ” എന്നു വിളിച്ച് പറഞ്ഞു.

35 മിനുട്ടോളം നടക്കണം ഓഫിസിലെത്താന്‍.ഇത്തിരി സ്പീഡില്‍ തന്നെ നടന്നു.കൃത്യസമയത്ത് എത്തിയോ എന്നറിയാന്‍ മുതലാളി ഇപ്പോ വിളി തുടങ്ങും.വേഗത്തില്‍ നടന്നത് കൊണ്ടാണെന്നു തോന്നുന്നു;അടിവയറ്റില്‍ നല്ല വേദന.അത് കാര്യമാക്കാതെ നടത്തം തുടര്‍ന്നു.ഓഫീസിലെത്തിയപ്പോള്‍ കൃത്യം എട്ടടിക്കുന്നു.

ഫോണ്‍ കോളുകള്‍ക്കും റ്റൈപ്പിങ്ങിനുമിടയില്‍ ഒരു നിശ്വാസത്തിന് പോലും സമയം കിട്ടിയില്ല.ഉച്ചക്ക് ചോറു പാത്രം തുറന്നതേ ഓക്കാനം വന്നു.രണ്ട് പിടി വാരി തിന്ന് പാത്രമടച്ചു.ഒരിത്തിരി വിശ്രമത്തിനായി ഒന്നു ചാരിയിരുന്നപ്പൊള്‍ തലേദിവസം വന്ന അച്ഛന്‍റെ കത്തിലെ വാചകങ്ങളാണ് ഓര്‍മ്മ വന്നത്:“ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും അവിടെ ജോലിയുള്ളപ്പോള്‍ ഞാനെങ്ങനേയാ മറ്റ് മക്കളോട് പൈസ ചോദിക്കുന്നത്”.ആലോചനകള്‍ പല വഴിക്ക് തിരിയും മുമ്പേ ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞു.പിന്നേയും ഫോണും ഫാക്സും റ്റൈപ്പിങ്ങും.
ആറ് മണിക്ക് ബാഗുമെടുത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇന്‍റര്‍കോമില്‍ മുതലാളി. “ഹാവൂ,ശമ്പളം തരാനായിരിക്കും”.
“നീ നാളെ മുതല്‍ ജോലിക്ക് വരേണ്ട.”.വയറ്റില്‍ നിന്നെന്തൊക്കെയോ ഉരുണ്ട് കയറുന്ന മാതിരി.പുറത്തേക്കിറങ്ങി നടക്കുകയായിരുന്നോ ഓടുകയായിരുന്നോ,ഒരു വിധത്തില്‍ വീടെത്തി.ചേട്ടനും മോളും വാതിക്കല്‍ തന്നെ.
“എന്നോട് നാളെ മുതല്‍ ചെല്ലേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്” .ഒരു സ്വാന്തനത്തിനായി കാതോര്‍ക്കവേ കേട്ടത്:“എനിക്കും നാളെ മുതല്‍ പണിയില്ല.”
വിശന്ന് കരയുന്ന മോളേയുമെടുത്ത് അകത്ത് കയറുമ്പോള്‍ അവളുടെ മനസ്സ് ശൂന്യമായിരുന്നു.

Labels: