Saturday, October 24, 2009

ധാന്യവാഹകരായ ഉറുമ്പുകള്‍

(റൂമിയുടെ മസ്‌നവി എന്ന കാവ്യത്തിലെ കുറച്ച് വരികളുടെ പരിഭാഷ. വരികള്‍ ഇംഗ്ലീഷില്‍ ഇവിടെ.)

ആത്മാവ് ഉറുമ്പാണെങ്കില്‍
‍അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.

ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പ് ചുമക്കുന്ന ഉറുമ്പിനെ പിന്തുടരുമ്പോള്‍
ഉറുമ്പ് മറ്റൊരു ഉറുമ്പിനടുത്തേക്കാണ് നടന്നടുക്കുന്നത്.
ധാന്യങ്ങളുടെ ചലനം അതിന്റെ പരിണിത ഫലം മാത്രം.
ചുമടിനെയല്ല,ചുമക്കുന്നവനെയാണ് ശ്രദ്ധിക്കേണ്ടത്.
കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.

പക്ഷെ നാമറിയണം,
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്.

Saturday, September 12, 2009

എലികള്‍

കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലുകള്‍ക്ക് സമീപമായിരുന്നു ആ ധാന്യപ്പുര സ്ഥിതി ചെയ്തിരുന്നത്.കൊയ്ത്തു കഴിഞ്ഞ് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന സമയം.ധാന്യപ്പുരയില്‍ ഒരുപാട് എലികളും ഉണ്ടായിരുന്നു.അവ ധാന്യങ്ങളൊക്കെ കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞു പോന്നു.

ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല.

ദിവസങ്ങള്‍ കടന്നു പോയി.പ്രകാശം കണ്ട എലികള്‍ വിശപ്പടക്കിയ ശേഷം അധിക സമയം വാതിലിനരികില്‍ തന്നെ ചെലവഴിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം കുറെപ്പേര്‍ വന്ന് ധാന്യപ്പുരയുടെ വാതില്‍ തുറന്നു.പുറത്തെ കാഴ്ചകള്‍ കാണാന്‍ കൊതിച്ചിരുന്നവര്‍ വേഗം പുറത്ത് കടന്നു.പുറംലോകത്തെ പരിചയമില്ലാത്ത ഭൂരിഭാഗം എലികളും പെട്ടെന്നുണ്ടായ വെളിച്ചം താങ്ങാനാകാതെ കണ്ണുപൊത്തി അവയുടെ മാളങ്ങളിലൊളിച്ചു. ധാന്യശേഖരമെല്ലാം പുറത്തെടുത്ത ശേഷം വാതിലടച്ച് വന്നവര്‍ മടങ്ങി.

Wednesday, September 02, 2009

കറക്കം

മലര്‍ന്ന് കിടന്ന് കളിക്കുന്ന കാലത്ത്
വീട്ടിലെ ക്ലോക്കായിരുന്നു ഉണ്ണീടെ കൂട്ടുകാരന്‍.
ഒരിടത്തും പോകാതെ തനിക്കു വേണ്ടിയെന്നോണം
വ്യത്യസ്ത വേഗത്തില്‍ താളം പിടിച്ച് നടന്ന മൂന്ന് കൂട്ടുകാരോട്
ഉണ്ണീടെ ഭാഷയില്‍ കൊഞ്ചി,
കൈകാലുകള്‍ നിട്ടി അവരുടെ അടുത്തേക്കാഞ്ഞു.

നിലത്തുവെച്ചുരസിയാല്‍ വേഗത്തിലോടുന്ന
കളിവണ്ടിയാണിപ്പോ ഉണ്ണിടെ കളിപ്പാട്ടം.
വണ്ടി എത്ര വേഗം പോകുമെന്ന് നോക്കാതെ
കുമ്പിട്ട് കിടന്ന് അതിന്റെ ചക്രങ്ങള്‍ തിരിയുന്നത്
കാണാനാണവനിഷ്ടം!

തളര്‍ന്ന് വീഴും വരെ കറങ്ങിയാലെ
ജീവിതം മുന്നോട്ട് നീങ്ങൂ എന്ന് അവനിപ്പോഴേ
തിരിച്ചറിയുന്നുണ്ടാകുമോ?

Friday, July 10, 2009

പറിച്ചുനടല്‍ ഗള്‍ഫ് മലയാള കവിതയില്‍

Tuesday, June 30, 2009

സ്നേഹസുഗന്ധം

ഒട്ടും പ്രതീക്ഷിക്കാത്ത ചിലയിടങ്ങളിലാണ് ജീവിതം ചിലപ്പോഴൊക്കെ നമ്മെയെത്തിക്കുക.സുഖ ദുഃഖങ്ങള്‍ മാറിമറിയുന്നതിനിടെ ആലയിലെന്നവണ്ണം ഉരുക്കി ശുദ്ധീകരിച്ച ചില അനുഭവങ്ങള്‍.ആ ചൂടില്‍ സ്നേഹത്താലും കരുണയാലും കൂട്ടിരുന്ന ചിലര്‍.

ദുബായിലെ ബാലരിഷ്ടതകള്‍ക്കിടയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു അറബിവില്ലയിലെ ഔട്ട്‌ഹൗസിലായിരുന്നു.രണ്ടു വീടുകള്‍ക്കും ഒരേ ഗേറ്റും മുറ്റവും.ഉടമസ്ഥനായ സാലെം എന്ന അറബിയും ആന്ധ്രക്കാരിയായ ഭാര്യയും ആറ് മക്കളും ഒരു വേലക്കാരിയുമായിരുന്നു അവിടുത്തെ താമസക്കാര്‍.

ബദുക്കളുടെ സഹിഷ്ണുതയില്ലാത്ത പെരുമാറ്റത്തേയും അറബിപിള്ളേരുടെ വികൃതിയേയും കുറിച്ചെല്ലാം കേട്ടറിവുണ്ടായിരുന്നതിനാല്‍ ഇത്തിരി ഭീതിയോടെയാണ് താമസം തുടങ്ങിയത്.

ഞങ്ങള്‍ക്ക് അറബിയോ അയാള്‍ക്ക് ഹിന്ദിയോ വശമില്ലാത്തതിനാല്‍ സംസാരം കുറവായിരുന്നെങ്കിലും ഭാര്യയില്‍ നിന്നും എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ് തറവാടിയെ കാണുമ്പോഴെല്ലാം സലാം പറഞ്ഞ് കൈകൊടുത്ത് അറബിയില്‍ പകര്‍ന്നിരുന്നത് ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹമാണെന്ന് തിരിച്ചറിയാന്‍ താമസമുണ്ടായില്ല..

ആജുവിന്റെ ജനനത്തിനു കുറച്ച് നാളുകള്‍ക്ക് ശേഷം പഴയ വീട് പൊളിച്ച് മുനിസിപ്പാലിറ്റി വക പുതിയ വീട് നിര്‍മ്മിക്കുന്നത് പ്രമാണിച്ച് അവിടെ നിന്നും താമസം മാറി.പിന്നീട് പലയിടത്തും താമസിച്ചെങ്കിലും ഇന്നും ഏറ്റവും തെളിമയോടെ ഓര്‍ക്കുന്നത് അവിടുത്തെ ജീവിതം മാത്രം. എട്ട് വര്‍ഷം മുമ്പ് പെട്ടെന്നായിരുന്നു അയാളുടെ മരണം.ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ല.

ജോലിയും താമസവും അകലങ്ങളിലേക്ക് തെറിപ്പിച്ചപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശനങ്ങളും കുറഞ്ഞു. കുറേ നാളുകള്‍ക്ക് ശേഷമാണ് രണ്ടാഴച മുമ്പ് അവിടെ പോയത്.

നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയെങ്കിലും ഒരു വിടവ് മനസ്സില്‍ തോന്നിയില്ല,ഒരു പക്ഷെ വേര് പിടിക്കാതെ പറിച്ചെറിയുപ്പെടുമായിരുന്ന ഞങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി പരിപാലിച്ച ആ കരുണയും കരുതലും മനസ്സിലെന്നും ഉണ്ടായിരുന്നതിനാലാകാം.

ദുബായിലെ മാറ്റങ്ങളൊക്കെ ആ പ്രദേശത്തേയും ബാധിച്ചിരിക്കുന്നു.എന്നാലും ആ സ്നേഹത്തിന്റേയും ബുഖൂറിന്റേയും സുഗന്ധം ഇപ്പോഴും അവിടെയൊക്കെ...