Thursday, May 22, 2008

പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്

മാതൃഭൂമി പുറത്തിറക്കിയ 'പി.വത്സലയുടെ കഥകള്‍' എന്ന കഥാസമാഹാരത്തിലെ മുപ്പത്തൊമ്പത് കഥകളില്‍ ഒന്നാണ് പേമ്പി.

"പെണ്ണിന്റെ പരിമിതികളില്‍ നിന്ന് പുറത്ത് കടക്കാനാണ് ഞാന്‍ എഴുതി തുടങ്ങിയത്.അതിന് എന്നെ സഹായിച്ചത് നിരന്തരമായ വായനയും എന്റെ ലോകം എത്ര ഇടുങ്ങിയതാണെന്ന അറിവുമാണ്" തന്റെ സാഹിത്യ സപര്യയെ കുറിച്ച് ശ്രീമതി വത്സലയുടെ തന്നെ വാക്കുകളാണിവ.ഇടുങ്ങിയതാണെങ്കിലും ആ ലോകത്തില്‍ അവളനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വൈവിധ്യവും സങ്കീര്‍ണ്ണതയുമാണ് കഥകളില്‍ വരച്ചു കാട്ടിയിട്ടുള്ളത്.



ആമുഖമെഴുതിയ ഇ.പി.രാജഗോപാലന്റെ വാക്കുകളില്‍ "സ്ത്രൈണപാഠങ്ങളുടെ വ്യത്യസ്‌തങ്ങളായ ഉന്നതികളാണ് ഈ കഥകളില്‍ ഉയരുന്നത്".



വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ വത്സല കഥകളുടെ ഭൂമികയില്‍ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് പേമ്പി.



പേമ്പി,ജീവിതമാര്‍‌ഗം തേടി കുടിയേറിയ ഗോപാലന്‍‌നായരുടെ കൂടെ കഴിയുന്നവള്‍.അയാള്‍ അവിടെ സ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്നില്ല.അതു കൊണ്ടു തന്നെ പേമ്പിയടക്കം അവിടത്തെ വസ്തുക്കളെല്ലാം അയാളുടെ സ്വന്തവുമല്ല.തന്റെ "സ്വന്തമെന്ന" തോന്നല്‍ "ബുദ്ധിയില്ലാത്ത"പേമ്പിയില്‍ ഇല്ലാതിരിക്കാന്‍ പരമാവധി അവളെ അകറ്റുക എന്ന അതിബുദ്ധിയാണ് ഗോപാലന്‍ നായര്‍ പ്രയോഗിക്കുന്നത്.



പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് തിരിക്കാന്‍ തുടങ്ങുന്ന ഗോപാലന് പേമ്പി മറ്റൊരാളുടെ കൂടെ ജീവിക്കുന്നതില്‍ അമര്‍‌‍ഷമുണ്ട്.മാത്രമല്ല തിരിച്ചു ചെല്ലുമ്പോള്‍ ഭാര്യയും മകനും തന്നെ എങ്ങനെയാണ് സ്വീകരിക്കുകയെന്നുള്ള ആശങ്കയും.പക്ഷെ യാത്ര പറയാനായി ഒരുങ്ങുന്ന ഗോപാലനെ അമ്പരിപ്പിച്ച് കൊണ്ട് അയാള്‍ കൊടുത്ത താലിയടക്കം എല്ലാം ഉപേക്ഷിച്ച് പേമ്പി അപ്രത്യക്‌ഷയാകുന്നു.


പേമ്പി പോയത് ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് കഥ മൗനം പാലിക്കുമ്പോഴും തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കേണ്ടത് മറ്റൊരാളെല്ലന്നും സ്വന്തം ഇച്ഛയാണെന്നു തീരുമാനിക്കുന്ന ബുദ്ധിമതിയായ അഭിമാനിയായ പേമ്പിയെയാണ് കാണിച്ചു തരുന്നത്.

ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത്, പെണ്ണ് ബുദ്ധിയോ മാനസിക വ്യാപാരങ്ങളോ ഇല്ലാത്ത തന്റെ ആവശ്യങ്ങള്‍ക്കുള്ള ഒരു ശരീരം മാത്രമാണെന്നും അവളുടെ ചിന്ത പോലും നിയന്ത്രിക്കേണ്ടത് താനാണെന്നുമുള്ള ആണിന്റെ മിഥ്യാധാരണയാണ്.

പെണ്ണെന്നാല്‍ തനതായ വ്യക്തിത്വമാണെന്നും ആണിന്റെ സാമീപ്യമല്ല അവളുടെ മോക്ഷമെന്നും വിശ്വസിക്കുന്ന വത്സലയുടെ കഥാപാത്രങ്ങളില്‍ ശക്തയാണ് പേമ്പി.

വായനയുടെ ആഴങ്ങളില്‍

ഈ കഥയിലെ ഗോപാലന്‍‌ നായരേയും പേമ്പിയേയും കുറച്ച് കൂടി ശ്രദ്ധിച്ച് നോക്കുമ്പോള്‍ ആണിനും പെണ്ണിനുപരി ഞാനുള്‍പ്പെടുന്ന പ്രവാസി സമൂഹത്തേയും നാം വേരുറപ്പിക്കാതെ താമസിക്കുന്ന ഈ നാടുമാണ് വായിച്ചെടുക്കാനാകുക.ജീവിക്കാനുള്ള വക സമ്പാദിച്ച് എങ്ങനേയും നാട് പിടിക്കുക എന്ന ലക്‌ഷ്യത്തില്‍ മാത്രം ശ്രദ്ധചെലുത്തുമ്പോള്‍ ഇവിടെയുള്ള ഒന്നിനേയും നാം സ്നേഹിക്കുന്നില്ല,എല്ലാത്തിനോടും ഒരു അന്യതാ ഭാവം.പക്ഷെ നമ്മളറിയാതെ തന്നെ വേരുകള്‍ ഇവിടെ പടരുന്നില്ലേ?പ്രകടമാക്കാത്ത വേദനയോടെ നാം പിരിഞ്ഞു പോകും മുമ്പ് നമ്മളെ പറിച്ചെറിയില്ലേ ഈ നാട് ? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോന്ന കാഴ്ചകള്‍ കാത്തിരിക്കുമോ നമ്മുടെ തിരിച്ചു വരവിനെ?

Tuesday, May 20, 2008

ചേതന്‍ ഭഗത്തിന്റെ രണ്ട് നോവലുകള്‍

ആല്‍ക്കെമിസ്റ്റിനു ശേഷം ഞാന്‍ മുഴുവനായി വായിച്ച രണ്ട് ഇംഗ്ലീഷ് നോവലുകളാണ് ചേതന്‍ ഭഗതിന്റെ one night at the call center ഉം Five point someone What not to do at IIT ഉം.
ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിനിധികള്‍ എന്നുപറയാവുന്ന കാള്‍സെന്റര്‍ ജീവനക്കാരായ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് കാള്‍സെന്ററില്‍ ഒരു രാത്രി എന്ന നോവലില്‍ ശ്യാമെന്ന ചെറുപ്പക്കാരന്റെ മനസ്സിലൂടേയും കണ്ണിലൂടെയും നമ്മള്‍ വായിച്ചെടുക്കുന്നത്.

ജീവിതത്തില്‍്‍ പരാജയപ്പെട്ടു എന്ന് കരുതുന്ന സന്ദര്‍‌ഭത്തില്‍ ദൈവവുമായുണ്ടാകുന്ന ഒരു സംഭാഷണം അവരുടെ ജീവിത വീക്ഷണങ്ങള്‍ എങ്ങന്നെ മാറ്റിമറിച്ചു എന്നതാണ് നോവലിലെ പ്രതിപാദ്യം.ഉയര്‍ന്ന ശമ്പളത്തിനും മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി സ്വന്തം പേരു പോലും ക്ലയന്റിന് അടിയറവ് വെക്കേണ്ട ഒരു തലമുറയുടെ ഗതികേട് തുറന്ന് കാട്ടുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാഹചര്യങ്ങളേയും കഴിവുകളേയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ചേതന്‍ വിവരിക്കുന്നു.
പച്ചാന‌യാണ് എനിക്കീപുസ്തകം പരിചയപ്പെടുതിയത്.ഭാവിയെ ആശ്ചര്യത്തോടും ആശങ്കയോടും കൂടി നോക്കി കാണുന്ന പുതുതലമുറയ്ക്ക് ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാന്‍ ഈ പുസ്തകംകുറച്ചെങ്കിലും സഹായകമാകുമെന്നാണെന്റെ വിശ്വാസം.

മൂന്ന് ചെറുപ്പക്കാരുടെ ഐ.ഐ.ടി പഠനകാലമാണ് ഫൈവ് പോയന്റ് സം വണ്‍ എന്ന നോവലിലെ പ്രതിപാദ്യം.മാര്‍ക്കില്‍ മാത്രം നമ്മുടെ കഴിവുകളെ അളക്കുന്ന പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ന്യൂനതകള്‍ എടുത്തു കാണിക്കുന്നതോടൊപ്പം പരീക്ഷാവിജയത്തിനും വൈറ്റ്കോളര്‍ ജോലിക്കും കൊടുക്കുന്ന പ്രാധാന്യം നമ്മുടെ ജീവിതമൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതെങ്ങനെ എന്നുകൂടി വിവരിക്കുന്നു.

കുട്ടികളോട് "നീ പഠിച്ച് വലിയൊരാളകണം" എന്നു പറയുന്ന ഏത് മാതാപിതാക്കളും അവരെ നല്ല മനുഷ്യന്‍ കൂടി ആക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും നോവല്‍ തുറന്ന് കാട്ടുന്നു.

ചേതന്‍ ഭഗത്തിന്റെ മൂന്നാമത്തെ നോവല്‍ ഈയിടെ പുറത്തിറങ്ങി,അത് വായിക്കാനായി കാത്തിരിക്കുകയാണ് ഞാനും പച്ചാനയും.

Sunday, May 18, 2008

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

രണ്ടാം തവണയും തെങ്ങിന്റെ മുകളില്‍ നിന്ന് കോരഞ്ചേരിയുടെ ശബ്ദം കേട്ടപ്പോള്‍ വേലിയിലെ തൂക്കു ചെമ്പരത്തിയില്‍ തലകീഴായി സര്‍ക്കസ് കളിക്കുന്ന തുമ്പിയില്‍ നിന്ന് നോട്ടമെടുക്കാതെ തന്നെ ഞാന്‍ "ഓ" എന്ന് തിരിച്ചു കൂവി,എന്നിട്ട് കയ്യിലിരുന്ന വീതി കുറഞ്ഞ് നീളത്തിലുള്ള പുസ്തകത്തിലെ പേന അടയാളം വെച്ച പേജ് തുറന്ന് 16 എന്ന നമ്പറിനു നേരെ ഒരോ കോളങ്ങളിലായി എഴുതാന്‍ തുടങ്ങി, 5 തെ പ 4. നമ്പറുകളൊക്കെ തലേന്നെ ഉമ്മ ഇട്ടു തന്നതാണ്.പേജിനു മുകളിലായി അന്നത്തെ തിയ്യതിയും വാകേക്കാരുടെ പറമ്പ് എന്ന് എഴുതിയതും ഉമ്മ തന്നെ.തെങ്ങ് കയറി കഴിയുമ്പോഴേക്കും ഉമ്മയുടെ വൃത്തിയുള്ള എഴുത്ത് എന്റെ കാക്ക തൂറിയത് പോലുള്ള അക്കങ്ങളില്‍ മുങ്ങിപോയിട്ടുമുണ്ടാകും.


പുരയിടത്തിനു പുറമേ മൂന്ന് തെങ്ങിന്‍ പറമ്പുകളായിരുന്നു വാപ്പാക്ക്.കരുവന്നൂര്‍ പുഴയുടെ തീരത്ത് കോലോത്തും കടവില്‍,ഇഞ്ചമുടി കോള്‍പാടങ്ങള്‍ക്ക് അരികെ മാടുമ്മല്‍,പിന്നെ മെയിന്‍ റോഡില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കുള്ള വാകേക്കാരുടെ പറമ്പും.വാകയില്‍ എന്ന വീട്ടുകാരില്‍ നിന്ന് വാങ്ങിയതിനാലാണ് ആ സ്ഥലത്തിനാ പേരു വന്നത്.


മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം ശനിയും ഞായറും നീണ്ടു നില്‍ക്കുന്ന ആഘോഷം തന്നെയായിരുന്നു. കോലോത്തുകടവും വാകേക്കാരും ശനിയാഴ്ചയും മാടും വീട്ടു പറമ്പും ഞായറാഴ്ചയും. ഇതില്‍ വാകേക്കാരുടെ പറമ്പും വീട്ട് പറമ്പും എനിക്ക്. കോലോത്തും കടവിലേക്ക് ഉമ്മാക്കും മാട് അനിയത്തിക്കും.

ദൂരേയുള്ള പറമ്പുകളൊക്കെ ഞാന്‍ മനഃപ്പൂര്‍‌വ്വം ഒഴിവാക്കിയതാണ്,അതിരാവിലെ എഴുന്നേറ്റ് നടന്നു പോകേണ്ട മടിക്ക്.അടുത്തുള്ള സ്ഥലങ്ങളാകുമ്പോള്‍ അവധി ദിവസത്തെ ഉറക്കം ,വിസ്തരിച്ചുള്ള പത്രം വായന ഇതൊന്നും മുടങ്ങുകയുമില്ല.


കോരഞ്ചേരിയും ചന്ദ്രേട്ടനുമായിരുന്നു തെങ്ങ്‌കയറ്റക്കാര്‍,വേലായുധനും പെണ്ണുങ്ങളിലാരെങ്കിലും പെറുക്കികൂട്ടാനും കാണുമെങ്കിലും കണക്കെഴുതുന്നതിനിടെ പൊന്തയിലേക്കും തോട്ടിലേക്കും പാടത്തേക്കും വീഴുന്ന നാളികേരങ്ങളെ ശ്രദ്ധിക്കലും പെറുക്കുന്നവരുടെ സൗകര്യത്തിനായി നാളികേരങ്ങള്‍ ചെറു കൂട്ടങ്ങളാക്കുന്നതും ഞങ്ങള്‍ കുട്ടികളുടെ ഡ്യൂട്ടി തന്നെ.

കോരഞ്ചേരിയും ചന്ദ്രേട്ടനും വാത്സല്യത്തോടെ ഇട്ടു തരുന്ന കരിക്ക് മാത്രമല്ല,തെങ്ങ് കയറ്റം പകുതിയാകുമ്പോഴേക്കും വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ചായയും കടിയും പണികളെല്ലാം ഉഷാറാക്കിയിരുന്നു.

ഓല വെട്ടുന്ന മാസങ്ങളാങ്കില്‍ പണികൂടും.തെങ്ങ് കയറി കഴിഞ്ഞ് കയറ്റക്കാര്‍ അവരുടേ കൂലിയായ തേങ്ങകളുമായി പോയി കഴിയുമ്പോഴേക്കും പൊളിക്കുന്നവരെത്തും.പിന്നെ ഓലയും മടലും ചകിരിയും വാങ്ങാനെത്തുന്നവരും.കൊതുമ്പും കോഞാട്ടയുമെല്ലാം വീട്ടിലേക്കും.

തെങ്ങും തേങ്ങയുമായുള്ള അഭേദ്യബന്ധം കാരണമായിരിക്കണം ഞങ്ങളുടെ നാട്ടില്‍ ചകിരിക്കുട്ടി,കോഞ്ചുട്ടി തുടങ്ങിയ പേരുകള്‍ക്ക് ക്ഷാമമില്ലാതായത്.

ഉമ്മ പോയി,പിന്നാലെ വേലായുധനും ചന്ദ്രേട്ടനും.ഞാനും അനിയത്തിയും കല്യാണം കഴിഞ്ഞ് പോന്നു.മണ്ഡരി വന്നു,കോരഞ്ചേരി കിടപ്പിലായി,തെങ്ങുകയറ്റം കൊല്ലത്തിലൊന്നൊ രണ്ടോ തവണ.ഇത്തവണ വടക്കാഞ്ചേരീന്ന് ആളെകൊണ്ടു വന്നിട്ടാണ് തെങ്ങു കയറിയതെന്ന് വാപ്പ.

ഉപ്പയുടെ മരണശേഷം ആരും ശ്രദ്ധിക്കാനില്ലാതെ പോയ പറമ്പ് നമുക്കെടുക്കാമെന്ന് തറവാടി പറഞ്ഞപ്പോ സമ്മതം മൂളാന്‍ ആലോചിക്കേണ്ടി വന്നില്ല,എന്നെങ്കിലും പഴയകാലങ്ങള്‍ എന്റെ മക്കള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞാലോ?

Tuesday, May 06, 2008

ബാറ്ററി സാന്റ്വിച്ച്

പണ്ട് ജോലിചെയ്തിരുന്ന കണ്‍സള്‍ട്ടിങ്ങ് കമ്പനിയിലെ സഹപ്രവര്‍‌ത്തകരൊത്ത് ജബല്‍‌അലിയിലെ സൈറ്റിലേക്കുള്ള യാത്രമദ്ധ്യേയാണ് ഞാനാദ്യമായി അവിടെ പോയത്.അവിടെ എന്നു പറഞ്ഞാല്‍ മസായ സെന്ററിനു ശേഷം ഷെയ്ക്ക് സായിദ് റോഡിന്റെ അരികിലായുണ്ടായിരുന്ന പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള കഫെറ്റീറിയയില്‍.സൈറ്റ് ഇന്‍സ്പെക്ഷന്‍ ഉള്ള ദിവസങ്ങളില്‍ അവിടത്തെ സാന്റ്വിച്ചും ചായയുമായി പ്രാതല്‍.ചെറിയ കടയായിരുന്നെങ്കിലും യാത്രക്കാരുടെ നല്ല തിരക്കായിരുനു അവിടെ.

ഇങ്ങോട്ട് ജോലിയും താമസവും മാറ്റിയിട്ടും ദുബായില്‍ പോയി വരുന്ന അവസരങ്ങളിലൊക്കെ അവിടെ കയറാറുണ്ടായിരുന്നു.അഞ്ച് വര്‍ഷം മുമ്പ് ഒരിക്കല്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ആജു ഭയങ്കര ബഹളം,ബാറ്ററി സാന്റ്വിച്ച് കഴിക്കണമെന്ന് പറഞ്ഞ്.പെട്ടെന്ന് ഇതേതുകടയാണെന്ന് എനിക്ക് മന്നസ്സിലായില്ലെങ്കിലും അവന്‍ പറഞ്ഞ എക്സിറ്റിലൂടെ വണ്ടിയെടുത്ത് ഈ കഫറ്റീരിയയുടെ മുമ്പിലെത്തിയപ്പോഴാണ് അതിന്റെ എനര്‍ജൈസര്‍ ബാറ്ററിയുടെ പരസ്യത്തോടെയുള്ള സൈന്‍ ബോര്‍‌ഡ് ശ്രദ്ധിച്ചത് തന്നെ.

രണ്ട് വര്‍ഷം മുമ്പ് ഇതുപോലൊരു മെയ് ആറിനു ബാറ്ററി സാന്റ്വിച്ച് ഓര്‍ഡര്‍ ചെയ്തത് കൊണ്ടു വന്ന് തന്നത് ആ കടയുടെ മുതലാളിയായിരുന്നു,
"എനിക്കറിയാം നിങ്ങളിവിടത്തെ സ്ഥിരം കസ്റ്റമറാണെന്ന്,ഇന്നീ കടപൂട്ടുകയാണ്,പമ്പും ഈ കെട്ടിടവും പൊളിച്ചു പണിയുകയാണ്.പുതിയ ബില്‍ഡിങ്ങില്‍ ഹര്‍ദീസോ മക്ഡോണാള്‍ഡ്സോ ആയിരിക്കും"

"നിങ്ങളുടെ പുതിയ കട എവിടെയായിരിക്കും"

"വെറെ സ്ഥലമൊന്നും കിട്ടിയിട്ടില്ല, നല്ല വാടക, അതുമല്ല അമ്പതോളം പണിക്കാറുണ്ട് ഇവിടെ,അവര്‍ക്കൊക്കെ ജോലി കൊടുക്കണമെങ്കില്‍ നല്ല കച്ചോടമുള്ള ഏരിയയില്‍ തന്നെ വേണം,നോക്കട്ടെ, സ്പോണ്‍സറോട് ഒരു മാസത്തെ സമയം ചോദിച്ചിട്ടുണ്ട്"

നല്ലത് ആശംസിച്ച് പിരിയുമ്പോള്‍ അയാളൂടെ ഭാവി മാത്രമല്ല മനസ്സിലെ ആശങ്ക,രണ്ടര ദിര്‍ഹത്തിന് ഒരു നേരത്തെ ഭക്ഷണം കഴിച്ചിരുന്ന ഒരുപാട് ഡ്രൈവര്‍മാര്‍,വഴിയാത്രക്കാര്‍ , അവര്‍ക്കൊക്കെ ഇനി ഹര്‍ദീസും മക്ഡോണാള്‍ഡ്സും.

Saturday, May 03, 2008

ധാന്യവാഹകരായ ഉറുമ്പുകള്‍

(റൂമിയുടെ മസ്‌നവി എന്ന കാവ്യത്തിലെ കുറച്ച് വരികളുടെ പരിഭാഷ. വരികള്‍ ഇംഗ്ലീഷില്‍ ഇവിടെ.)

ആത്മാവ് ഉറുമ്പാണെങ്കില്‍
‍അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.

ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പ് ചുമക്കുന്ന ഉറുമ്പിനെ പിന്തുടരുമ്പോള്‍
ഉറുമ്പ് മറ്റൊരു ഉറുമ്പിനടുത്തേക്കാണ് നടന്നടുക്കുന്നത്.
ധാന്യങ്ങളുടെ ചലനം അതിന്റെ പരിണിത ഫലം മാത്രം.
ചുമടിനെയല്ല,ചുമക്കുന്നവനെയാണ് ശ്രദ്ധിക്കേണ്ടത്.
കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.

പക്ഷെ നാമറിയണം,
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്.